തിരുവനന്തപുരം: പ്രാർത്ഥനകൾക്കും പരിശ്രമങ്ങൾക്കും വിരാമം.. അവൾ യാത്രയായി- സീമ ജി നായർ വേദനയിലാണ്. സീരിയൽ സിനിമാ താരം ശരണ്യ ശശിയുടെ വിയോഗം ഏറെ തളർത്തുന്നത് സീമയെയാണ്. ശരണ്യയെ താങ്ങി നിർത്തിയിരുന്ന പ്രിയ കൂട്ടുകാരി. സോഷ്യൽ മീഡിയയിലൂടെ ചികിൽസയ്ക്ക് സഹായം കണ്ടെത്തിയ സുഹൃത്ത്.

രോഗം സ്ഥിരീകരിച്ചതു മുതൽ ശരണ്യയ്ക്ക് പിന്തുണയുമായി സീമ ജി നായർ ഒപ്പമുണ്ടായിരുന്നു. ശരണ്യയുടെ ആരോഗ്യവിവരങ്ങൾ സീമയാണ് പങ്കുവയ്ക്കാറുള്ളത്. സ്വന്തമായി വീട് പോലുമില്ലാത്ത ശരണ്യയുടെ അവസ്ഥ കണ്ടറിഞ്ഞ സുമനസുകളുടെ സഹായത്താൽ താരത്തിന് ഒരു വീടൊരുങ്ങി. തനിക്ക് താങ്ങും തണലുമായി നിന്ന സീമയോടുള്ള സ്‌നേഹവും കടപ്പാടും കൊണ്ടാണ് ശരണ്യ തന്റെ വീടിന് 'സ്‌നേഹസീമ' എന്ന പേര് നൽകിയത്. ഇവിടെ മാസങ്ങൾ മാത്രമായി താമസം.

ആറേഴ് വർഷം മുൻപാണ് ശരണ്യയ്ക്ക് ട്യൂമർബാധ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വർഷവും ട്യൂമർ മൂർധന്യാവസ്ഥയിൽ തന്നെ തിരികെ വന്നു. സ്ഥിരം ശസ്ത്രക്രിയകൾ. ഇതിനിടെ ഒപ്പമുണ്ടാകുമെന്ന് കരുതിയവരെല്ലാം കൈവിട്ടു. സീമ മാത്രം സ്വന്തം സഹോദരിയെ പോലെ ശരണ്യയ്‌ക്കൊപ്പം നിന്ന് സ്‌നേഹ തണലൊരുക്കിയെന്നതാണ് യാഥാർത്ഥ്യം.

തലച്ചോറിൽ ട്യൂമർ ബാധിച്ചതിനെ തുടർന്ന് 2012 മുതൽ ചികിത്സയിലായിരുന്നു ശരണ്യ. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ പതിനൊന്നോളം ശസ്ത്രക്രിയകൾ ചെയ്തു. ചികിത്സാ കാലയളവിലും ഏതാനും സീരിയലുകളിലും വേഷമിട്ടിരുന്നു. ശരീരം ദുർബലമായി. ഭാരവും വർദ്ധിച്ചതോടെ ശരണ്യ അഭിനയത്തോട് വിട പറഞ്ഞു. കോവിഡ് ബാധിച്ചതാണ് ഇപ്പോൾ ശരണ്യയ്ക്ക് വിനയായത്. കോവിഡ് മാറിയെങ്കിലും ന്യുമോണിയ പിടികൂടി. ന്യുമോണിയയിൽനിന്ന് മുക്തയായ ശരണ്യ വീട്ടിൽ തിരിച്ചെത്തി. പിന്നീട് രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞു. ഇതോടെ വീണ്ടും ആശുപത്രയിലായി.

കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ശരണ്യ, കണ്ണൂരിലെ ജവഹർലാൽ നവോദയ വിദ്യാലയത്തിലെ വിദ്യാർത്ഥിയായിരുന്നു. നർത്തകി കൂടിയായ ശരണ്യ, ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് അഭിനയരംഗത്ത് തുടക്കമിടുന്നത്. പിന്നീട് ഒട്ടനവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ് (ദൈവം തന്ത വീട്) തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു.

സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലും വേഷമിട്ടു. തലപ്പാവിൽ ലാലിന്റെ കഥാപാത്രത്തിന്റെ മകളുടെ വേഷമാണ് ശരണ്യ അവതരിപ്പിച്ചത്. മധുപാൽ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ശരണ്യയുടെ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.

അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈയിൽ മോഹൻലാലിന്റെ വാസ്‌കോ ഡ ഗാമ എന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് ശരണ്യ ചെയ്തത്. ഇതും ശ്രദ്ധിക്കപ്പെട്ടു.