ശനിയും ഞായറും സമ്പൂർണ ലോക്ഡൗൺ ആയതോടെ വെള്ളിയാഴ്ച കടകളിൽ തള്ളിക്കയറ്റം; ഒറ്റ-ഇരട്ട അക്ക സമ്പ്രദായത്തിൽ ബസുകളിൽ തിരക്ക് കൂടുന്നു; മണ്ടൻ തുഗ്ലക് പരിഷ്കാരങ്ങൾക്ക് ആരാണ് സർക്കാരിന് ബുദ്ധി ഉപദേശിക്കുന്നത് എന്ന് ഷിബു ബേബി ജോൺ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം; ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച കോവിഡ് ചട്ടങ്ങൾ യുക്തിക്ക് നിരക്കാത്തതെന്ന് ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ. ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച കടകളിലേക്ക് ആളുകളുടെ തള്ളിക്കയറ്റമാണ്. ഇതിന് പിന്നാലെയാണ് ഒറ്റ- ഇരട്ട നമ്പരുകളിലുള്ള ബസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടിക്കുമെന്ന പുതിയ തീരുമാനം വന്നിരിക്കുന്നത്. ബസുകൾ കുറയുമ്പോൾ ആളുകൾ കുറയുന്നില്ല, ബസുകളിൽ തിരക്ക് വർധിക്കുകയാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ആരാണ് സർക്കാരിന് ഇത്തരം ബുദ്ധി ഉപദേശിക്കുന്നത് എന്നറിയാൻ താത്പര്യമുണ്ടെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.
ഷിബു ബേബി ജോണിന്റെ ഫേസ്ബൂക്ക് പോസ്റ്റ്:
സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന, യുക്തിക്ക് നിരക്കാത്ത കോവിഡ് പരിഷ്‌കാരങ്ങൾ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്‌ച്ചകളിൽ എല്ലാ കടകളും തുറന്നശേഷം ശനിയും ഞായറും പൂർണമായ ലോക്ക്ഡൗൺ എന്ന നേരത്തെ നടപ്പിലാക്കിയ പരിഷ്‌കാരം വെള്ളിയാഴ്‌ച്ചകളിൽ ജനം കടകളിലേയ്ക്ക് തള്ളിക്കയറുന്ന നിലയിൽ എത്തിച്ചിരുന്നു.
എന്നാൽ അതിൽ നിന്നും പാഠം പഠിക്കാതെയാണ് ഇപ്പോൾ ഒറ്റ- ഇരട്ട നമ്പരുകളിലുള്ള ബസുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടിക്കുമെന്ന തീരുമാനം വന്നിരിക്കുന്നത്. ബസുകളുടെ എണ്ണം കുറയുമ്പോൾ സ്വാഭാവികമായും ഓരോ ബസുകളിലേയും യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയാണ് ചെയ്യുന്നത്.
കോവിഡ് നിയന്ത്രിക്കുക എന്നതാണ് ആത്മാർത്ഥമായ ആഗ്രഹമെങ്കിൽ പൊതുഗതാഗതത്തിനുള്ള വാഹനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചിട്ട് ഓരോ വാഹനത്തിലെയും യാത്രക്കാരുടെ എണ്ണം കുറയ്ക്കുകയാണ് വേണ്ടത്. കോവിഡ് നിയന്ത്രണങ്ങളെ അട്ടിമറിക്കാനാണോ ഏതൊരു സാധാരണക്കാരനും മണ്ടത്തരമാണെന്ന് മനസിലാകുന്ന ഇത്തരം തുഗ്ലക്ക് പരിഷ്‌കാരങ്ങൾ. ആരുടെ തലയിലാണ് ഇത്തരം ബുദ്ധി ഉദിക്കുന്നതെന്നും ആരാണ് ഗവൺമെന്റിന് ഇത് ഉപദേശിക്കുന്നതെന്നും അറിയാൻ താൽപര്യമുണ്ട്.
മൂന്നാം തരംഗത്തിലേയ്ക്ക് പോയിട്ട് പിന്നെ തലയിൽ കൈവച്ചിട്ട് കാര്യമില്ല. ഇങ്ങനെയുള്ള അബദ്ധങ്ങൾ കാണിച്ച് നാടിനെ കൂടുതൽ അപകടത്തിലേയ്ക്ക് തള്ളിവിടാതിരിക്കുകയാണ് വേണ്ടത്.
മറുനാടന് മലയാളി ബ്യൂറോ