മുംബൈ: ഭീമകൊറേഗാവ് കേസിൽ അറസ്റ്റിലായി വിചാരണ കാത്ത് കഴിയുന്ന കവി വരവര റാവുവിനെ ജയിലിൽ നിന്നും ആശുപത്രിയിലേക്കു മാറ്റാൻ ബോംബെ ഹൈക്കോടതി നിർദ്ദേശം. വരവര റാവിന്റെ ഭാര്യ ഹേമലത സമർപ്പിച്ച ഹർജിയിലാണ് അദ്ദേഹത്തിന്റെ ആരോഗ്യനില കണക്കിലെടുത്തുള്ള തീരുമാനം. മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റാനാണ് കോടതി പറഞ്ഞത്. ആശുപത്രിയിൽ കുടുംബാംഗങ്ങൾക്ക് വരവര റാവുവിനെ കാണാനുള്ള അനുമതിയും കോടതി നൽകി. 15 ദിവസത്തേക്ക് മാറ്റാനാണ് ഉത്തരവ്. മഹാരാഷ്ട്്ര സർക്കാരായിരിക്കണം ചെലവ് വഹിക്കേണ്ടത്.

കോടതിയുടെ അനുവാദമില്ലാതെ വരവര റാവുവിനെ ഡിസ്ചാർജ് ചെയ്യരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. വരവര റാവുവിന്റെ ഭാര്യക്കുവേണ്ടി ഇന്ദിര ജയ്‌സിങ്ങാണ് ഹാജരായത്. 80 വയസ്സായ വരവറാവുവിന്റെ ആരോഗ്യ സ്ഥിതി തീരെ മോശമാണെന്ന് ഇന്ദിര ജയ്‌സിങ് കോടതിയെ അറിയിച്ചു. പൂർണമായും കിടപ്പിലായ അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിക്കുന്നില്ല. ഓർമ നശിച്ച ഇദ്ദേഹം ഡയപ്പർ ഉപയോഗിക്കുന്നുണ്ട്. മൂത്രം പോകാനായി ഇട്ടിരിക്കുന്ന കുഴൽ മൂന്നുമാസമായി മാറ്റിയിട്ടില്ല. ഇതൊന്നും മാറ്റാൻ ആരുമില്ല എന്നതാണ് സത്യം. ഇന്ദിര ജയ്‌സിങ് പറഞ്ഞു. വരവര റാവു കസ്റ്റഡിയിൽ മരിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നു. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത അനാസ്ഥയാണ് ഉണ്ടാകുന്നത്. അദ്ദേഹത്തെ നോക്കാനോ പരിചരിക്കാനോ ഭരണകൂടത്തിന് കഴിയില്ലെങ്കിൽ നാനാവതി ആശുപത്രിയിലേക്ക് മാറ്റണമെന്നും ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു.നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്ന റാവുവിനെ രോഗം ഭേദമാകുന്നതിനുമുമ്പ് ജയിലിലേക്ക് മാറ്റിയ നടപടി അംഗീകരിക്കാനാവില്ലെന്നും അവർ കോടതിയിൽ പറഞ്ഞിരുന്നു.

വരവരറാവുവിനെ അടിയന്തരമായി വൈദ്യപരിശോധനയ്ക്കു വിധേയനാക്കാൻ നേരത്തെ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. റാവുവിനെ ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യത്തിൽ വൈദ്യപരിശോധനാ റിപ്പോർട്ട് കിട്ടിയശേഷം തീരുമാനമെടുക്കാമെന്നായിരുന്നു ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് വ്യാഴാഴ്ച വ്യക്തമാക്കിയത്. ഇതനുസരിച്ചാണ് ഇന്ന് തീരുമാനം കൈക്കൊണ്ടത്. നവി മുംബൈയിലെ തലോജ ജയിലിൽ കഴിയുന്ന വരവര റാവുവിനെ വീഡിയോ കോൺഫറൻസിംഗിലൂടെ പരിശോധിക്കാൻ ഡോക്ടർമാരുടെ സമിതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.2018 ഓഗസ്റ്റിലാണ് ഭീമ-കൊറേഗാവ് കേസ് അന്വേഷിക്കുന്നതിനിടെ വരാവര റാവുവിനെയും മറ്റ് കുറച്ചുപേരെയും മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെപേരിൽ പുനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസ് പിന്നീട് എൻഐഎ ഏറ്റെടുത്തു.