കൊച്ചി: ഇടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും ഷിഗെല്ല കേസ് സ്ഥിരീകരിച്ചു. കാലടി പഞ്ചായത്തിൽ ഒരു വീട്ടിലെ നാലും ആറും വയസുള്ള കുട്ടികൾക്കാണ് രോഗം പിടിപെട്ടത്. കോവിഡ് ബാധയെത്തുടർന്ന് ആശുപത്രി ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിലാണ് ഇവർക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രദേശത്ത് ആരോഗ്യ വകുപ്പും, പഞ്ചായത്തും സംയുക്തമായി പ്രതിരോധ നടപടികൾ സ്വീകരിച്ചു വരുന്നു. കുടിവെള്ളത്തിൽ നിന്നും രോഗബാധ സംശയിക്കുന്നതിനാൽ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിലവിൽ പ്രദേശത്തെ ആർക്കും തന്നെ സമാന രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗ പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനങ്ങൾ ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വയറിളക്കം, പനി, വയറുവേദന, ചർദ്ദി, ക്ഷീണം, രക്തവും കഫവും കലർന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ രോഗലക്ഷണങ്ങൾ. പ്രധാനമായും രോഗാണുക്കളാൽ മലിനമായ കുടിവെള്ളത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയും വൃത്തിഹീനമായ സാഹചര്യത്തിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്.രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

പ്രതിരോധ മാർഗ്ഗങ്ങൾ

* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

* ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.

* വ്യക്തിശുചിത്വം പാലിക്കുക.

* തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യാതിരിക്കുക.

* രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക.

* പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.

* ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക.

* വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.

* കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.

* വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഇടപഴകാതിരിക്കുക.

*രോഗിയുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.

* പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

* രോഗ ലക്ഷണമുള്ളവർ ഒ.ആർ.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം എന്നിവ കഴിക്കുക. സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രത്തിൽ സമീപിക്കുക

* കുടിവെള്ള സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുക

* വൃത്തിഹീനമായ സാഹചര്യങ്ങളിൽ നിന്നും മറ്റും ശീതളപാനീയങ്ങൾ കുടിക്കാതിരിക്കുക.