ഡൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധത്തിന് കൂടുതൽ സഹായങ്ങളുമായി ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. കോവിഡ് രോഗികളെ സഹായിക്കാൻ ഗുരുഗ്രാം പൊലീസിന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എത്തിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം. നേരത്തെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 20 ലക്ഷം രൂപയും ഐപിഎല്ലിൽ നിന്നുള്ള പുരസ്‌കാര തുകകളും നേരത്തെ നൽകിയിരുന്നു ധവാൻ.

ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കൈമാറിയ ശിഖർ ധവാന് ഗുരുഗ്രാം പൊലീസ് നന്ദിയറിയിച്ചു. ചെറുതെങ്കിലും, മഹാമാരിക്കാലത്ത് ജനങ്ങളെ സഹായിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ട് എന്ന് ശിഖർ ധവാൻ പ്രതികരിച്ചു. സമൂഹത്തിന് നല്ല നിലയിൽ സഹായമെത്തിക്കാൻ എപ്പോഴും തയ്യാറാണ് എന്നും മഹാമാരിക്കെതിരെ ഇന്ത്യ പൊരുതുമെന്നും വിജയം കാണുമെന്നും ധവാൻ കൂട്ടിച്ചേർത്തു.

കോവിഡ് വാക്സീന്റെ ആദ്യ ഡോസ് അടുത്തിടെ എടുത്തിരുന്നു ശിഖർ ധവാൻ. വൈറസിനെ കീഴ്പ്പെടുത്താൻ കഴിയാവുന്നത്ര വേഗത്തിൽ വാക്സീൻ സ്വീകരിക്കണമെന്ന് ഏവരോടും അഭ്യർത്ഥിച്ചിരുന്നു ഇന്ത്യൻ ഓപ്പണർ.

'മിഷൻ ഓക്സിജൻ' പദ്ധതിയുടെ ഭാഗമായി 20 ലക്ഷം രൂപ കഴിഞ്ഞ മാസം സംഭാവന ചെയ്തിരുന്നു ശിഖർ ധവാൻ. ഐപിഎൽ പതിനാലാം സീസണിൽ വ്യക്തിഗത മികവിന് ലഭിച്ച സമ്മാനത്തുകകളും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ധവാൻ നീക്കിവച്ചിരുന്നു.

ധവാന് പുറമെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ(1 കോടി രൂപ), സൺറൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പർ ശ്രീവാത്സ് ഗോസ്വാമി(90,000 രൂപ), രാജസ്ഥാൻ റോയൽസ് പേസർ ജയ്ദേവ് ഉനദ്കട്ട്(ഐപിഎൽ സാലറിയുടെ 10 ശതമാനം) എന്നിവരും കോവിഡ് സഹായം പ്രഖ്യാപിച്ച ഇന്ത്യൻ താരങ്ങളാണ്. ഹനുമ വിഹാരി മരുന്നും ഓക്സിജനും ആശുപത്രി ബെഡും ഉൾപ്പടെയുള്ളവ എത്തിക്കുന്നുണ്ട്. ഐപിഎല്ലിലെ എട്ട് ഫ്രാഞ്ചൈസികളും ഇന്ത്യയുടെ കോവിഡ് പോരാട്ടത്തിന് സഹായം കൈമാറുമെന്ന് അറിയിച്ചിരുന്നു.