റിയാദ്: സൗദി നജ്റാനിലുണ്ടായ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർ മരിച്ചതിന്റെ ഞെട്ടലിലാണ് സൗദിയിലെ മലയാളി സമൂഹം.നജ്റാൻ കിങ് ഖാലിദ് ആശുപത്രി നഴ്സുമാരായ കോട്ടയം കുറവിലങ്ങാട് വയല സ്വദേശി എടച്ചേരിത്തടത്തിൽ ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം നെയ്യാറ്റിൻകര താന്നിമൂട് 'ഹരേ രാമ' ഹൗസിൽ അശ്വതി വിജയൻ (31) എന്നിവരാണു മരിച്ചത്. ഇവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. നജ്റാനിൽനിന്ന് 80 കിലോമീറ്റർ അകലെ താർ ആശുപത്രിയിലെ സുഹൃത്തിനെ കാണാൻ പോയി മടങ്ങവേ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.

ഭർത്താവിനൊപ്പം പോകാനായി ഷിൻസി സൗദിയിലെ ജോലി രാജിവച്ചിരുന്നു. ഇതിന് ശേഷമാണ് സുഹൃത്തിനെ കണ്ട് സന്തോഷം പങ്കിടാൻ പോയത്. മടക്ക യാത്ര ദുരന്തവുമായി. അപകടത്തിൽ പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. നജ്റാൻ കിങ് ഖാലിദ് ആശുപത്രി നഴ്സുമാരായ കോട്ടയം കുറവിലങ്ങാട് വയല സ്വദേശി എടച്ചേരിത്തടത്തിൽ ഷിൻസി ഫിലിപ്പ് (28), തിരുവനന്തപുരം നെയ്യാറ്റിൻകര താന്നിമൂട് 'ഹരേ രാമ' ഹൗസിൽ അശ്വതി വിജയൻ (31) എന്നിവരാണു മരിച്ചത്. പരുക്കേറ്റ മധുര സ്വദേശി സ്നേഹ ജോർജ്, ആലപ്പുഴ എഞ്ഞിപ്പറമ്പിൽ റിൻസി മേരി ജോസ് എന്നീ നഴ്സുമാരും ഡ്രൈവർ ഹരിപ്പാട് സ്വദേശി അജിത്തും ചികിത്സയിലാണ്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയായ റിൻസിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.

ഷിൻസിയുടെ വരവും കാത്ത് ഇരിക്കുകയായിരുന്നു ഭർത്താവ് ബിജോ. ബഹറിനിലാണ് ബിജോ ഉള്ളത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം നാലു മാസം മുൻപ് വിവാഹിതരായ ബിജോയും ഷിൻസിയും കഷ്ടിച്ച് ഒരു മാസമാണ് ഒരുമിച്ചു കഴിഞ്ഞത്. ബിജോ കുര്യൻ ബഹ്റൈനിൽ നഴ്സാണ്. ബഹ്റൈനിലെ ആശുപത്രിയിൽ ജോലി ലഭിച്ചതോടെ ഷിൻസി കഴിഞ്ഞ ദിവസം സൗദിയിലെ ജോലി രാജിവച്ചിരുന്നു. ഭർത്താവിനൊപ്പം പുതിയൊരു ജീവിതമായിരുന്നു ലക്ഷ്യം. അത് അടുത്തെത്തിയതിന്റെ സന്തോഷത്തിലുമായിരുന്നു ഷിൻസി. ഇതിനിടെയാണ് അപകടം എല്ലാം മാറ്റി മറിച്ചത്. പ്രിയതമയുടെ മരണം ഇനിയും ബിജോയ്ക്ക് ഉൾക്കൊള്ളാനയിട്ടില്ല.

ബഹ്റൈനിലേക്ക് പോകാൻ മെയ് 25നും 28നും വീസ ലഭിച്ചെങ്കിലും കോവിഡിലെ സാങ്കേതിക തടസ്സങ്ങൾമൂലം യാത്ര മുടങ്ങി. ബിജോയും ഷിൻസിയും നഴ്സിങ് സഹപാഠികളായിരുന്നു. ഒരിടത്തു തന്നെയായിരുന്നു ആദ്യം ജോലി. പിന്നീട് രണ്ടിടത്തായി. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു വിവാഹം. ഫെബ്രുവരി 17 ന് ഇരുവരും ജോലി സ്ഥലത്തേക്ക് തിരികെപ്പോയി. അതിനു ശേഷം രണ്ടു പേരും ഒരു സ്ഥലത്ത് ജോലിക്ക് ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഷിൻസിക്ക് ഭർത്താവിന്റെ അടുത്ത് ജോലിയും കിട്ടി.

ഈ മാസം 10ന് വീണ്ടും വിസ ലഭിക്കുമെന്ന അറിയിപ്പ് ലഭിച്ചിരുന്നു. അപ്പോൾ ബിജോയുടെ അടുത്തെത്താമെന്നായിരുന്നു പ്രതീക്ഷ. ബഹ്‌റൈൻ യാത്രയ്ക്കുള്ള നടപടിക്രമങ്ങൾ ഇന്നലെയാണു പൂർത്തിയായത്. അതിന്റെ സന്തോഷത്തിലായിരുന്നു ഷിൻസിയും ബിജോയും. തിനിടെയായിരുന്നു സുഹൃത്തുക്കൾക്കൊപ്പം താർ ആശുപത്രി സന്ദർശിക്കാനുള്ള തീരുമാനം. വാഹനം ഓടിച്ചിരുന്നത് സഹപ്രവർത്തകയുടെ ഭർത്താവായ മലയാളിയാണ്. ഡ്രൈവർക്ക് ബോധം വന്നതോടെ കൂടെയുള്ളവർ അൽ ഖാലിദിയാ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരാണെന്ന വിവരം നൽകി. ഇതോടെ സഹപ്രവർത്തകർ എത്തിയാണു മരിച്ചവരെയും പരുക്കേറ്റവരെയും തിരിച്ചറിഞ്ഞത്.

സൗദിയിലെ ജോലി രാജിവച്ച വിവരം കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ഷിൻസി പറഞ്ഞെന്നു പിതാവ് ഫിലിപ്പ് പറഞ്ഞു. പോകുന്നതിനു മുൻപ് കൂട്ടുകാരുമൊത്തു ഒരു യാത്ര പോകുകയാണെന്നും പറഞ്ഞിരുന്നു. ഷിൻസിയുടെ പിതാവ് ഫിലിപ് തോമസ്, അമ്മ ലീലാമ്മ, സഹോദരൻ ടോണി എന്നിവരാണ് വീട്ടിലുള്ളത്. ഷിൻസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി.

കിങ് ഖാലിദ് ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരും വിവിധ സംഘടനകളും തുടർ നടപടികളുമായി രംഗത്തുണ്ട്. തോമസ് ചാഴികാടൻ എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ ഷിൻസിയുടെ വീട് സന്ദർശിച്ചു. നഴ്‌സിങ് പഠനം കഴിഞ്ഞ് ഷിൻസി മുംബൈയിൽ നഴ്‌സായി ജോലി നോക്കിയിരുന്നു. രണ്ടുവർഷം മുമ്പാണു സൗദിയിലെത്തിയത്.