മുംബൈ: പെഗസ്സസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന. ഹിരോഷിമ ബോംബാക്രമണത്തിൽ മനുഷ്യർ മരണം വരിച്ചപ്പോൾ പെഗസസിൽ സ്വാതന്ത്ര്യത്തിനാണ് മരണം സംഭവിച്ചതെന്ന് ശിവസേന എം പി സഞ്ജയ് റാവത്ത് വിമർശിച്ചു.

പാർട്ടി മുഖപത്രമായ സാമ്നയിലെ ആഴ്‌ച്ചക്കോളത്തിലാണ് പെഗസസ് ഫോൺചോർത്തൽ വിഷയം സംബന്ധിച്ച് ശക്തമായ പ്രതികരണം നടത്തിയത്. ഹിരോഷിമയിൽ നടന്ന ബോബാക്രമണത്തിൽ മനുഷ്യരാണ് മരണം വരിച്ചതെങ്കിൽ പെഗസസിൽ സ്വാതന്ത്രമാണ് മരണം വരിച്ചതെന്ന് സഞ്ജയ് റാവത്ത് അഭിപ്രായപ്പെട്ടു.

പുതിയ സാങ്കേതിക വിദ്യ വീണ്ടും അടിമത്തത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് റാവത്ത് അഭിപ്രായപ്പെട്ടു. ''പെഗസസ് ഹിരോഷിമിൽ നടന്ന ബോംബാക്രമണത്തിൽ നിന്ന് വ്യത്യസ്ഥമല്ല. ഹിരോഷിമയിൽ ജനങ്ങൾ മരണപ്പെട്ടു. എന്നാൽ പെഗസസിൽ സ്വാതന്ത്ര്യത്തിനാണ് മരണം വരിക്കേണ്ടി വന്നത്'- സഞ്ജയ് റാവത്ത് ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി രാജ്യതലസ്ഥാനത്ത് സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ശിവസേന നേതാവ് കൂട്ടിച്ചേർത്തു.

എന്നാൽ ഇസ്രയേൽ സ്പൈവെയറിന് കോടികൾ മുടക്കിയത് ആരാണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. ഇസ്രയേൽ കമ്പനി എൻഎസ്ഒയുടെ ഒരു ലൈസൻസിന് തന്നെ 60 കോടിരൂപയാണ് ചെലവഴിക്കേണ്ടതെന്നും ഇത്തരത്തിൽ ഒരു ലൈസൻസ് ലഭിച്ചാൽ 50 ഫോണുകളാണ് ചോർത്താൻ സാധിക്കുകയെന്നും ചൂണ്ടിക്കാട്ടി. എന്നാൽ 300 ഓളം ഫോണുകളാണ് ഇവിടെ ചോർത്തപ്പെട്ടിരിക്കുന്നതെന്നും 300 കോടിയാണ് ഇതിനായി ചെലവഴിക്കേണ്ടിവന്നിരിക്കുന്നതെന്നും റാവത്ത് സൂചിപ്പിച്ചു.

പെഗസ്സസ് സ്പൈവേർ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തിയ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കാര്യങ്ങൾ വിശദമാക്കണമെന്ന് റാവത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ സർക്കാർ ഭരണസംവിധാനവും ദുർബലമാണെന്നാണ് ഫോൺ ചോർത്തിയ സംഭവം കാണിക്കുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് ്‌ദ്ദേഹം പറഞ്ഞിരുന്നു. ജനങ്ങൾക്കിടയിൽ ഭയത്തിന്റെ അന്തരീക്ഷമുണ്ട്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും വിഷയം ഗൗരവത്തിലെടുക്കണമെന്നും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.