ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിർണായ തീരുമാനവുമായി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കാനാണ് ശിവസേനയുടെ തീരുമാനം.തന്റെ പാർട്ടി 'സങ്കുചിത കാഴ്ചപ്പാട്' പുലർത്തുന്നവരല്ലെന്ന പ്രഖ്യാപനത്തോടെയാണ് ഉദ്ധവ് താക്കറെ ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചത്.

ദ്രൗപദി മുർമുവിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ശിവസേന എംപിമാർ കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവ് തീരുമാനമെടുത്തിരിക്കുന്നത്.ശിവസേനയുടെ ആകെയുള്ള 22 എംപിമാരിൽ 16 പേരാണ് ഗോത്ര വിഭാഗത്തിൽ നിന്നുള്ള സ്ത്രീ എന്ന പരിഗണനയിൽ മുർമുവിനെ പിന്തുണയ്ക്കാൻ ഉദ്ധവിനോട് ആവശ്യപ്പെട്ടത്.

ഗോത്രവിഭാഗത്തിൽ നിന്നുള്ള ഒരു വനിതയ്ക്ക് ഇന്ത്യൻ രാഷ്ട്രപതിയാകാൻ അവസരം ലഭിക്കുന്നത് ആദ്യമാണെന്നാണ് എന്റെ പാർട്ടിയിൽ ഗോത്രവിഭാഗക്കാരായ നേതാക്കൾ ചൂണ്ടിക്കാട്ടിയത്. ശിവസേനാ എംപിമാരുടെ യോഗത്തിൽ ആരും എന്നെ സമ്മർദ്ദത്തിലാക്കിയിട്ടില്ല. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഞങ്ങൾ അവരെ പിന്തുണയ്ക്കാൻ പാടില്ലാത്തതാണ്. പക്ഷേ, ഞങ്ങൾ അത്രയ്ക്ക് സങ്കുചിത ചിന്താഗതിയുള്ളവരല്ല' തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് ഉദ്ധവ് താക്കറെ പറഞ്ഞു.

ഇപ്പോൾത്തന്നെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ശിവസേനയ്ക്ക് പാർട്ടിക്കുള്ളിൽ മറ്റൊരു കലാപം കൂടി താങ്ങാനാകില്ലെന്നിരിക്കെയാണ് എംപിമാരുടെ അഭ്യർത്ഥന മാനിച്ച് എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാൻ ഉദ്ധവ് താക്കറെ തീരുമാനിച്ചതെന്നാണ് വിവരം. ബിജെപിയിൽനിന്ന് പിണങ്ങിപ്പിരിഞ്ഞ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥി.

ബിജെപിയിൽനിന്ന് പിണങ്ങിപ്പിരിഞ്ഞ മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയാണ് പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥി. അതേസമയം, പ്രതിപക്ഷ പാർട്ടികളിൽ ചിലർ ദ്രൗപദി മുർമുവിന്റെ ഗോത്രവർഗ പശ്ചാത്തലം ചൂണ്ടിക്കാട്ടി അവരെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എൻസിപികോൺഗ്രസ് സഖ്യവുമായുള്ള ബന്ധം വേർപ്പെടുത്തി പഴയ ബിജെപി ബാന്ധവത്തിലേക്കു മടങ്ങണമെന്ന ആവശ്യം മുൻപ് ഉദ്ധവ് തള്ളിയതോടെയാണ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള എംഎൽഎമാർ മറുകണ്ടം ചാടിയതും ഉദ്ധവ് താക്കറെ നയിച്ചിരുന്ന മഹാവികാസ് അഘാഡി സഖ്യം വീണതും. ഭൂരിപക്ഷം എംഎൽഎമാരും ഏക്‌നാഥ് ഷിൻഡെയ്ക്കൊപ്പം നിന്നതോടെ അവർ ബിജെപിയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു. ഉദ്ധവ് താക്കറെയ്ക്കു പകരം മുഖ്യമന്ത്രി കസേരയിൽ ഇരുന്നതും ഷിൻഡെ തന്നെ.

മഹാരാഷ്ട്രയിലെ വലിയൊരു വിഭാഗം ഗോത്രവർഗക്കാരാണെന്നും ഗോത്ര വിഭാഗത്തിൽ നിന്നുള്ള വനിതയായ ദ്രൗപദിയെ പിന്തുണയ്ക്കണമെന്നും എംപിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ടുവെന്ന് ഗജനൻ കിർതികർ വ്യക്തമാക്കിയിരുന്നു. ഏക്‌നാഥ് ഷിൻഡെയുടെ മകനുൾപ്പെടെ ആറ് എംപിമാർ ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ശിവസേനയ്ക്ക് ലോക്‌സഭയിൽ പത്തൊൻപതും രാജ്യസഭയിൽ മൂന്നും എംപിമാരാണുള്ളത്.ഷിൻഡെ പക്ഷത്തുള്ള എംപി രാഹുൽ ഷേവാലും ദ്രൗപദിക്ക് വോട്ടു ചെയ്യണമെന്ന് ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടിരുന്നു.മുർമുവിനെ പിന്തുണയ്ക്കുമെന്നും എന്നാൽ അത് ബിജെപിക്കുള്ള പിന്തുണയായി കണക്കാക്കേണ്ടതില്ലെന്നുമാണ് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്.

പാർട്ടിയിലെ പിളർപ്പിന് ശേഷം കഴിഞ്ഞ ദിവസം സേന എംപിമാരുടെ നിർണായക യോഗം നടന്നിരുന്നു. 19 ലോക്സഭാ അംഗങ്ങളും മൂന്ന് രാജ്യസഭാ അംഗങ്ങളും അടക്കം 22 എംപിമാരാണ് ശിവസേനക്കുള്ളത്. ഇതിൽ ആറു പേർ ഷിന്ദേ പക്ഷത്തോടൊപ്പമാണ്. ഇവർ നേരത്തെ തന്നെ ദ്രൗപദി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ധവ് വിളിച്ച യോഗത്തിൽ പങ്കെടുത്ത ശേഷിക്കുന്ന 16 എംപിമാരും മുർമുവിനെ പിന്തുണയ്ക്കാനാണ് ആവശ്യപ്പെട്ടത്.

നേരത്തെ പ്രതിപക്ഷ സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ തിരഞ്ഞെടുത്ത പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ ശിവസേനയും പങ്കെടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്. ശിവസേനയെ കൂടാതെ മറ്റു നിരവധി എൻഡിഎ ഇതര പാർട്ടികളും മുർമുവിന് പിന്തുണയർപ്പിച്ചിട്ടുണ്ട്.