ടോക്യോ: ഹോക്കിയിൽ പുരുഷ ടീമിനു പിന്നാലെ വനിതാ ടീമും സെമിയിൽ കടന്നതിന്റെ ആഹ്ലാദത്തിനിടെ, ടോക്കിയോയിൽ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് സമ്പൂർണ നിരാശ സമ്മാനിച്ച് അവസാന ഇനത്തിലും ഇന്ത്യൻ താരങ്ങൾക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൽ 3 പൊസിഷനിൽ ഐശ്വരി പ്രതാപ് സിങ് തോമറും സഞ്ജീവ് രജ്പുത്തും ഫൈനൽ കാണാതെ പുറത്തായി.ഒട്ടേറെ പ്രതീക്ഷകളുമായി ടോക്യോവിലെത്തിയ ഷൂട്ടിങ്ങ് ടീമിന് ഒരുഘട്ടത്തിൽ പോലും ശോഭിക്കാനയില്ല.

ഇന്നത്തെ മത്സരത്തോടെ ഇത്തവണത്തെ ഒളിമ്പിക്സിലെ ഇന്ത്യയുടെ ഷൂട്ടിങ് ഇനങ്ങൾ അവസാനിച്ചു. അവസാനത്തെ ഇനത്തിൽ യോഗ്യതാ റൗണ്ടിൽ 1167 പോയന്റുമായി ഐശ്വരി പ്രതാപ് സിങ് തോമർ 21-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. തീർത്തും നിരാശപ്പെടുത്തിയ സഞ്ജീവ് രജ്പുത് 1157 പോയന്റുമായി 32-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഇന്ത്യ ഏറ്റവും പ്രതീക്ഷ പുലർത്തിയിരുന്ന ഷൂട്ടിങ്ങിൽ 15 താരങ്ങളുമായാണ് ഇന്ത്യ ടോക്യോവിലെത്തിയത്. ഇതിൽ ആകെ ഫൈനലിന് യോഗ്യത നേടാനായത് 10 മീറ്റർ എയർ പിസ്റ്റളിൽ സൗരഭ് ചൗധരിക്ക് മാത്രം. എന്നാൽ സൗരഭ് ഫൈനലിൽ ഏഴാം സ്ഥാനത്തേക്ക് പതിക്കുകയും ചെയ്തു.

ആദ്യദിനം മുതൽ തന്നെ നിരാശയുടെ വാർത്തകൾ മാത്രമാണ് ഷുട്ടിങ്ങ് വേദിയിൽ നിന്നും രാജ്യത്തെ തേടിയെത്തിയത്.മനുഭേക്കറിന് ആദ്യ ഇനത്തിൽ തന്നെ പിസ്റ്റൾ പണിമുടക്കി തിരിച്ചടി നേരിട്ടതോടെ തുടർന്നുള്ള മത്സരങ്ങളിൽ പ്രതിഭയുടെ വെറും നിഴൽ മാത്രമായി മാറേണ്ടി വന്നു. മിക്‌സഡ് ഡബിൾസിൽ ആദ്യ റൗണ്ട് ഒന്നാമതെത്തിയെങ്കിലും രണ്ടാം റൗണ്ടിൽ തീർത്തും നിരാശപ്പെടുത്തി.

എഥൻസ് ഒളിമ്പിക്‌സിൽ രാജ്യവർധൻ സിങ്ങിന്റ വെള്ളിയോടെ ഷൂട്ടിങ്ങിൽ തുടങ്ങിയ മെഡൽ വേണ്ട ബെയ്ജിങ്ങിൽ അഭിനവ് ബിന്ദ്രയിലുടെ അത് സ്വർണ്ണത്തിലേക്കും തുടർന്ന് ലണ്ടനിൽ വെങ്കലത്തിലേക്കുമൊക്കെ എത്തിച്ചിരുന്നു.ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ താരങ്ങളെ വരെ ഉൾപ്പെടുത്തി ടോക്യോവിലെത്തിയപ്പോൾ മെഡലിൽ കുറഞ്ഞതൊന്നും രാജ്യം പ്രതീക്ഷിച്ചിരുന്നില്ല.