'എന്റെ പേര് നുസ്രത്ത് എന്നാണ്...എന്നല്ല': പോസ്റ്റ് ഓഫീസിൽ വിളിച്ചപ്പോൾ എഴുത്തുകാരി നുസ്രത്ത് വഴിക്കടവിനെ അപമാനിച്ച് ഉദ്യോഗസ്ഥ; അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
- Share
- Tweet
- Telegram
- LinkedIniiiii
മലപ്പുറം : വഴിക്കടവ് സ്വദേശിനിയും എഴുത്തുകാരിയുമായ നുസ്രത്ത് വഴിക്കടവിനോട് അപമര്യാദയായി സംസാരിച്ച നിലമ്പൂരിന് സമീപമുള്ള മരുത പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിനും ജില്ലാ പോസ്റ്റ് മാസ്റ്റർക്കുമാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവ് നൽകിയത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം.
മരുത പോസ്റ്റ് ഓഫീസിൽ പുസ്തകം അയക്കുന്നതിനുള്ള വിവരങ്ങളറിയുന്നതിന് പോസ്റ്റ് ഓഫീസിലെ ഫോണിൽ വിളിച്ചപ്പോൾ അഞ്ജു എന്ന ഉദ്യോഗസ്ഥ തന്നെ വികലാംഗ എന്ന് അഭിസംബോധന ചെയ്ത് സംസാരിച്ചുവെന്ന് നുസ്രത്ത് സമൂഹ മാധ്യമത്തിൽ ഒക്ടോബർ 8 ന് പോസ്റ്റിട്ടിരുന്നു. പോസ്റ്റിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പന്തളം സ്വദേശി എ അക്‌ബർ അലി സമർപ്പിച്ച പരാതിയിലാണ് നടപടി. എന്റെ പേര് നുസ്രത്ത് എന്നാണ് വികലാംഗ എന്നല്ല എന്ന നുസ്രത്തിന്റെ പോസ്റ്റാണ് കേസിന് ആധാരമായത്.
പോസ്റ്റിന്റെ പൂർണ രൂപം താഴെ:
എന്റെ പേര് നുസ്രത്ത് എന്നാണ്. വികലാംഗ എന്നല്ല.! ആധാർ കാർഡ്,ഐഡന്റിറ്റി കാർഡ്, എസ്എസ്എൽസി ബുക്ക്,തുടങ്ങി എന്റെ ഐഡന്റിറ്റി തെളിയിക്കുന്ന എല്ലാ രേഖയിലും നുസ്രത്ത് എന്നുതന്നെയാണ്. അതിൽ ഒരു ഡൗട്ടും ഇല്ല. പിന്നെ ആരാണ് മരുത പോസ്റ്റ് ഓഫീസിൽ ജോലി ചെയ്യുന്ന അഞ്ജു എന്നവൾക്ക് എന്നെ അങ്ങനെ വിളിക്കാനുള്ള അധികാരം കൊടുത്തത്.?
പുസ്തകം അയക്കുന്നതിന്റെ ഭാഗമായി അതിന്റെ കാര്യങ്ങൾ വിളിച്ചു സംസാരിച്ചപ്പോൾ മാന്യമായ രീതിയിൽ എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് അവളുടെ കടമയാണ്. അതിന് പകരം വളരെ മോശമായി ചൂടായി കൊണ്ടാണ് സംസാരിച്ചത്. കൂടെയുള്ള ആരോ കേട്ടപ്പോൾ ചോദിക്കുന്നുണ്ട്.
നീ ആരോടാണ് സംസാരിക്കുന്നത് എന്ന ചോദ്യത്തിന്. അവൾ പറയുന്ന മറുപടിയാണ്. നമ്മുടെ നാട്ടിലെ വികലാംഗയായ പെണ്ണില്ലേ, ഓൾക്ക് ഫുൾ ചോദ്യങ്ങളാണ്. ഒരു മാതിരി നായിയാണ് ആ പെണ്ണ് എന്നൊക്കെയാണ് പറഞ്ഞു കൊടുക്കുന്നത്.
ഈ രീതിയിൽ അവൾ ഫോണിൽ പറയുന്നത് ഞാൻ കേൾക്കുകയാണ്. ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ ഡ്യൂട്ടിയിൽ ഇരുന്നുകൊണ്ട് എന്തിന്റെ പേരിലാണെങ്കിലും. എന്തിനാണ് അവൾ എന്നെ അങ്ങനെ വിളിച്ചത്..?ആരാണ് അവർക്കതിന് അധികാരം കൊടുത്തത്.?എന്റെ ഡിസബിലിറ്റിയാണോ.? എന്റെ ഐഡന്റിറ്റി.?അതാണോ ഈ സോസൈറ്റിയിൽ ഞാൻ തെളിയിച്ചത്..?
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്