തിരുവനന്തപുരം: സ്ത്രീവിരുദ്ധ, സമൂഹ വിരുദ്ധമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ശ്രീജിത്ത് പണിക്കറിനെതിരെ ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ ഫേസ്‌ബുക്ക് പേജിൽ പൊങ്കാലയുമായി ഇടതുപക്ഷ/സിപിഎം അനുകൂലികൾ.

ഇങ്ങനെയൊരാൾ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് കമ്പനിക്ക് വലിയ നാണക്കേടാണെന്നും ശ്രീജിത്തിനെ ജോലിയിൽ നിന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് ഇവർ പേജിലെ കമന്റ് ബോക്‌സുകളിൽ പ്രതികരണങ്ങളുമായി നിറയുന്നത്. ശ്രീജിത്തിനെതിരെയുള്ള കമന്റുകളും പരാതികളും വന്ന് നിറഞ്ഞതോടെ ഐബിഎസ് സോഫ്റ്റ്‌വെയർ തങ്ങളുടെ പേജ് അൺപബ്‌ളിഷ് ചെയ്തുവെന്നാണ് വിവരം.

സ്ത്രീവിരുദ്ധ, സമൂഹ വിരുദ്ധമായ പരാമർശങ്ങൾ നടത്തുന്ന, സന്നദ്ധ പ്രവർത്തനത്തിനിറങ്ങുന്നവരെ ലൈംഗികമായി അധിക്ഷേപിക്കുന്ന, ഇത്തരമൊരാളെ കമ്പനിയിൽ പ്രവർത്തിക്കാൻ അനുവദിച്ചുകൂടാത്തതാണ് എന്നും ഇവർ പറയുന്നു.

നിലവിൽ ഈ പേജ് ഇപ്പോൾ ഫേസ്‌ബുക്കിൽ ലഭ്യമല്ല. ആദ്യം പേജിലെ കമന്റ് ബോക്‌സ് പൂട്ടിയ കമ്പനി പിന്നീടാണ് പേജ് അൺപബ്ലിഷ്‌ചെയ്തതെന്നാണ് അറിയാൻ കഴിയുന്നത്. സൈബർ സിപിഎം ഒന്നടങ്കം എത്തിയതോടെ കമ്പനി പേജ് പിൻവലിക്കുകയായിരുന്നുവെന്നാണ് സിപിഎം അനുകൂല പേജുകളിൽ പ്രചാരണം നടക്കുന്നത്.

ആലപ്പുഴയിൽ, ശ്വാസംമുട്ട് അനുഭവിച്ച കോവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചവർക്ക് നേരെ ശ്രീജിത്ത് പണിക്കർ റേപ്പ് ജോക്ക് എന്ന് വ്യഖ്യാനിക്കാവുന്ന തരത്തിലുള്ള പരാമർശം തന്റെ ഫേസ്‌ബുക്ക് പേജിലൂടെ നടത്തിയിരുന്നു. ഇതിന് പിന്നാലെ ശ്രീജിത്തിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമുയർന്നു. ശ്രീജിത്തിനെ ചാനൽ ചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്ന് മാധ്യമങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള ശക്തമായ പ്രചാരണവും നടന്നിരുന്നു.