പടിഞ്ഞാറത്തറ: കുട്ടികൾക്കു പുസ്തകം വാങ്ങിക്കാനെന്നു പറഞ്ഞു കുട്ടികളെയും കൂട്ടി വീട്ടിൽ നിന്നിറങ്ങി പാതി വഴിയിൽ കുട്ടികളെ ഉപേക്ഷിച്ചു കാമുകനൊപ്പം മുങ്ങിയ യുവതിയെയും യുവാവിനെയും അഴിക്കുള്ളിൽ. ഇവരെ കോടതി റിമാൻഡ് ചെയ്തു. മാടതുംപാറയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന ശ്രുതി (28), ചുണ്ടേൽ സ്വദേശിയും യുവതിയുടെ ബന്ധുവുമായ സഞ്ജു (30) എന്നിവരാണ് അകത്തായത്.

രണ്ടു കുട്ടികളെ പെരുവഴിയിലുപേക്ഷിച്ചു ഭാര്യ കടന്നുകളഞ്ഞതായി ഭർത്താവ് പടിഞ്ഞാറത്തറ പൊലീസിൽ പരാതി നൽകിയിരുന്നു. അതു പ്രകാരമാണ് ഇവരെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയത്. നാലും എട്ടും വയസ് മാത്രം പ്രായമുള്ള കുട്ടികളെയാണ് യുവതി ഉപേക്ഷിച്ചത്.

കുട്ടികളെ ഉപേക്ഷിച്ചു കടന്നതിനു യുവതിക്കെതിരേയും പ്രേരണാക്കുറ്റത്തിനു യുവാവിനെതിരേയും ജുവനൈൽ ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.