തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെകെ ശൈലജയെ കണ്ണൂർ ജില്ലയിൽ തന്നെ മത്സരിപ്പിക്കാൻ സിപിഎമ്മിൽ ഏകദേശ ധാരണ. പേരാവൂരിൽ ശൈലജ ടീച്ചറെ മത്സരിപ്പിക്കാനാണ് നീക്കം. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് പേരാവൂർ. ഇവിടെ ശൈലജ ടീച്ചർ മത്സരിച്ചാൽ ജയിക്കാമെന്നാണ് സിപിഎം കണക്കു കൂട്ടൽ. കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാറിന് വീണ്ടും മത്സരിക്കാം. മന്ത്രിമാരായ തോമസ് ഐസക്കും ജി സുധാകരനും മത്സരിക്കുന്നതിന് ഇളവ് നൽകാനും സാധ്യതയുണ്ട്. പരമാവധി സീറ്റിൽ ജയിക്കുകയാണ് സിപിഎം ലക്ഷ്യം. അതുകൊണ്ട് തന്നെ ജയസാധ്യത മാനദണ്ഡമാക്കി സ്ഥാനാർത്ഥി നിർണ്ണയം നടത്തും.

കോട്ടയത്തെ ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പും പത്തനംതിട്ടയിലെ റാന്നിയിൽ രാജു എബ്രഹാമും മത്സരിക്കുന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ഏറ്റുമാനൂർ സീറ്റിൽ കോട്ടയം ജില്ലാ സെക്രട്ടറി വിഎൻ വാസവനും കണ്ണുണ്ട്. റാന്നിയിൽ സീറ്റ് കേരളാ കോൺഗ്രസ് ജോസ് കെ മാണിക്ക് കൊടുക്കാനാണ് സാധ്യത. സിപിഎമ്മാണ് മത്സരിക്കുന്നതെങ്കിൽ രാജു എബ്രഹാമിന് വീണ്ടും അവസരം കിട്ടും. രാജുവല്ലാതെ മറ്റൊരു സിപിഎം സ്ഥാനാർത്ഥിക്ക് റാന്നിയിൽ വിജയസാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ. ഘടകക്ഷികളുമായുള്ള ചർച്ചകളിലാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കു. കൂത്തുപറമ്പ്, വടകര, കൽപ്പറ്റ സീറ്റുകൾ ഇത്തവണ എൽജെഡിക്ക് നൽകും. ഈ സാഹചര്യത്തിലാണ് ശൈലജ ടീച്ചർ മണ്ഡലം മാറുന്നത്.

നേരത്തെ രണ്ട് ടേം മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകരുതെന്ന് കേന്ദ്ര നേതൃത്വം നിലപാട് എടുത്തിരുന്നു. ലോക്‌സഭയിലേക്ക് മത്സരിച്ചവരേയും ഒഴിവാക്കണമെന്നായിരുന്നു ആവശ്യം. തുടർ ഭരണത്തിന് സാധ്യതയുള്ളതിനാൽ ഇതു വേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. ജയസാധ്യത നോക്കി മാത്രം സീറ്റ് നൽകും. അങ്ങനെ വരുമ്പോൾ സിറ്റിങ് എംഎൽഎമാരിൽ രണ്ട് ടേമിൽ കൂടുതൽ ജയിച്ച പലർക്കും വീണ്ടും സീറ്റ് കിട്ടും. സിപിഎം കോട്ടകളിൽ മാത്രമാകും രണ്ട് ടേം നിബന്ധന പൂർണ്ണമായും നടപ്പാക്കുക. പരമാവധി യുവാക്കൾക്ക്

കൂത്തുപറമ്പിൽ എൽജെഡിയുടെ കെപി മോഹനനെ തോൽപ്പിച്ചാണ് ശൈലജ നിയമസഭയിൽ എത്തിയത്. എൽജെഡിയുടെ ശക്തി കേന്ദ്രമാണ് ഇവിടം. ഈ സീറ്റ് എൽജെഡിക്ക് നൽകുന്നത് ഈ സാഹചര്യത്തിലാണ്. പകരം പേരാവൂരിൽ ശൈലജയെ മത്സരിപ്പിക്കും. തിരുവനന്തപുരത്തെ നേമത്തേക്കും ശൈലജ ടീച്ചറിനെ പരിഗണിച്ചിരുന്നു. എന്നാൽ പേരാവൂർ അല്ലെങ്കിൽ മലമ്പുഴ എന്ന മണ്ഡല പരിഗണനയാണ് ശൈലജയ്ക്ക് നൽകുന്നത്. മലമ്പുഴയിൽ വി എസ് അച്യുതാനന്ദനാണ് എംഎൽഎ. അവിടെ ബിജെപിയുടെ കടുത്ത വെല്ലുവിളിയുണ്ട്. ഇത് പരിഗണിച്ചാണ് ശൈലജയം മലമ്പുഴ സ്ഥാനാർത്ഥിയാക്കാനുള്ള ആലോചന. അങ്ങനെ വന്നാൽ സിപിഎം സെക്രട്ടറിയായ എ വിജയരാഘവന്റെ മലമ്പുഴ മോഹം പൊളിയും.

2006ൽ പേരാവൂരിലെ എംഎൽഎയായിരുന്നു ശൈലജ. 2011ൽ സണ്ണി ജോസഫിനോട് തോറ്റു. ആരോഗ്യമന്ത്രിയെന്ന ഗ്ലാമറിൽ ശൈലജ പേരാവൂരിൽ മത്സരിച്ചാൽ വീണ്ടും ജയിക്കാമെന്നാണ് സിപിഎം വിലയിരുത്തൽ. കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ മട്ടന്നൂർ മുനിസിപ്പാലറ്റിയും, കൂടാളി , കീഴല്ലൂർ , കീഴൂർ-ചാവശ്ശേരി , തില്ലങ്കേരി ,പായം , ആറളം, അയ്യങ്കുന്ന് , മുഴക്കുന്ന് , പേരാവൂർ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു പേരാവൂർ നിയമസഭാമണ്ഡലം. സിപിഎം മേഖലയിലെ വോട്ട് മുഴുവൻ കൈക്കലാക്കി ശൈലജയെ ജയിപ്പിക്കാനാണ് ആലോചന. എന്നാൽ കോൺഗ്രസിന്റെ കണ്ണൂരിലെ കോട്ടകളിൽ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെ ശൈലജ തോറ്റാൽ അത് പലവിധ ചർച്ചകൾക്കും വഴിവക്കും. ഈ സാഹചര്യത്തിലാണ് മലമ്പുഴയിലെ ചർച്ചകൾ.

സിപിഎമ്മിന്റെ ഉറച്ച മണ്ഡലമാണ് മലമ്പുഴ. കഴിഞ്ഞ തവണ ഇവിടെ ബിജെപി രണ്ടാമത് എത്തി. ഇത്തവണയും രണ്ടും കൽപ്പിച്ച് ബിജെപി പ്രചരണത്തിൽ ഉണ്ട്. ഈ സാഹചര്യത്തിലാണ് ക്ലീൻ ഇമേജുള്ള ശൈലജയെ ഇവിടെ സ്ഥാനാർത്ഥിയാക്കാനുള്ള ആലോചന. കോഴിക്കോട് നോർത്തിൽ എ പ്രദീപ് കുമാർ തന്നെ വീണ്ടും സ്ഥാനാർത്ഥിയാകും. രണ്ട് ടേം നിബന്ധന പ്രദീപിന് ബാധകമാക്കില്ല. പ്രദീപ് കുമാറിനോട് പ്രചരണത്തിൽ സജീവമാകാൻ നിർദ്ദേശം നൽകിയതായാണ് സൂചന. ജയസാധ്യത കണക്കിലെടുത്താണ് ഇത്.

ആലപ്പുഴയിൽ തോമസ് ഐസക്കിന് മത്സരിക്കാൻ പൂർണ്ണ താൽപ്പര്യമില്ല. എന്നാൽ ഈ സീറ്റ് ഉറപ്പിക്കാൻ ഐസക് അനിവാര്യതായണെന്നും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് ഐസക്കിന് മത്സരിക്കാൻ സാധ്യത തെളിയുന്നത്. അമ്പലപ്പുഴയിൽ മാനദണ്ഡങ്ങളിൽ ഇളവു നൽകി ജി സുധാകരനും മത്സരിക്കും. സുധാകരനും ജയസാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ.

സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറായി സിപിഎം. രണ്ടാംഘട്ട ഉഭയകക്ഷി ചർച്ച രണ്ട് ദിവസത്തിനകം പൂർത്തിയാക്കും. മാർച്ച് പത്തിനു മുൻപ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. ജില്ലാ കമ്മിറ്റി യോഗങ്ങൾ തിങ്കളാഴ്ച മുതൽ ചേരും. സംസ്ഥാനസമിതി അടുത്ത മാസം നാലിനും ചേരും. സിപിഎമ്മിന്റെ അക്കൗണ്ടിൽ നിന്നാകും സീറ്റുകൾ വിട്ടുനൽകുക. കഴിഞ്ഞതവണ സിപിഎം 92 സീറ്റിലും സിപിഐ 27 സീറ്റിലുമാണ് മത്സരിച്ചത്. സിപിഐയുടെ അക്കൗണ്ടിൽ നിന്ന് സീറ്റുകൾ വിട്ടുനൽകാനുള്ള സാധ്യത കുറവായിരിക്കും. പുതിയതായി വന്ന ഘടകകക്ഷികളായ കേരള കോൺഗ്രസ് എം 15 സീറ്റും എൽജെഡി 7 സീറ്റുമാണ് ചോദിച്ചിരിക്കുന്നത്.