മലപ്പുറം: അഞ്ചു ദിവസത്തെ ജാമ്യത്തിന് സിദ്ദീഖ് കാപ്പൻ ഇന്നു മാതാവിനെ കാണാൻ വന്നത് ആറംഗ യു.പി.പൊലീസിന്റെ കാവലിൽ. മാതാവിനെയും അടുത്ത ബന്ധുക്കളെയും മാത്രമേ കാണാൻ അനുവദിക്കൂ. മാധ്യമങ്ങളെ അടുപ്പിക്കില്ല. സംരക്ഷണ ചുമതല സിഐ റങ്കിലുള്ള യു.പി. പൊലീസുദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ്. മാതാവിന്റെ അസുഖത്തിന് ഡോക്ടറെ കാണാൻ അനുമതിയുണ്ട്. യു.പി സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സുരക്ഷയൊരുക്കുന്നത്.

കരിപ്പൂർ വിമാനത്തവളം വഴി ഇന്ന് രാവിലെ 10 :30 മണിയോടെ കനത്ത പൊലീസ് സുരക്ഷയിലാണ് വേങ്ങരയിലെ വീട്ടിലെത്തിയത്. മാതാവിനെ കാണാൻ സുപ്രീം കോടതി അഞ്ചുദിവസത്തെ ജാമ്യമാണ് അനുവദിച്ചിരുന്നത്. കർശന ഉപാധികളോടെ ആണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
90 വയസ്സായ കിടപ്പിലായ മാതാവിന്റെ ആരോഗ്യം പരിഗണിച്ച് മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കെ.യു.ഡബ്ല്യൂ.ജെ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

സിദ്ദീഖ് കാപ്പന്റെ മാതാവ് കദീജക്കുട്ടിയുടെ ആരോഗ്യം ദിനം പ്രതി ക്ഷയിച്ചു വരികയാണെന്നും ബോധം വീണ്ടെടുക്കുന്ന സമയമെല്ലാം മകൻ സിദ്ദീഖ് കാപ്പനെ അന്വേഷിക്കുമെന്നും ഹരജിയിൽ പറഞ്ഞിരുന്നു. തുടർന്നാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മാതാവിനെയും അടുത്ത ബന്ധുക്കളെയും മാത്രമേ കാണാവൂ എന്നും മാധ്യമങ്ങളെ കാണരുതെന്നും കോടതിയുടെ നിർദ്ദേശമുണ്ട്. അതെ സമയം ബന്ധുക്കളെയും ഉമ്മയുടെ അസുഖത്തിന് ഡോക്ടർമാരെയും കാണാൻ അനുവാദമുണ്ട്.

കേരള പത്രപ്രവർത്തക യൂണിയന്റെ ഹർജിയിൽ പറയുന്നതുപോലുള്ള ആരോഗ്യ പ്രശ്നം സിദ്ദിഖ് കാപ്പന്റെ അമ്മയ്ക്ക് ഇല്ലെന്നായിരുന്നു യുപി പൊലീസിന്റെ വാദം. ആവശ്യമെങ്കിൽ ആശുപത്രിയിൽ കഴിയുന്ന അമ്മയുടെ ചിത്രങ്ങൾ ഹാജരാക്കാമെന്ന് പത്രപ്രവർത്തക യൂണിയന് വേണ്ടി കപിൽ സിബൽ മറുപടി നൽകി. അഞ്ച് ദിവസത്തേക്ക് സിദ്ദിഖ് കാപ്പൻ കേരളത്തിലേക്ക് പോയതുകൊണ്ട് യുപി പൊലീസിന്റെ കേസിന് ഒന്നും സംഭവിക്കില്ലെന്നായിരുന്നു കോടതി പറഞ്ഞത്.

സമാന സാഹചര്യത്തിൽ പിഡിപി നേതാവ് അബ്ദുൾ നാസർ മദനിക്ക് കേരളത്തിൽ പോകാൻ അനുമതി നൽകിയതും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ ചൂണ്ടിക്കാട്ടിയിരുന്നു. ഹാഥ്റസിൽ ബലാൽസംഗ കൊലപാതക കേസ് റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദിഖ് കാപ്പനെ ഒക്ടോബർ 5 നാണ് യു പി പൊലീസ് അറസ്റ്റ് ചെയ്തത്.