ഗാങ്‌ടോക്ക്: സിക്കിമിൽ കുപ്പിവെള്ളം നിരോധിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കുപ്പിവെള്ളത്തിന് പകരം പരിസ്ഥിതി സൗഹൃദമായ കുടിവെള്ള സംഭരണികൾ സംസ്ഥാനത്ത് കൂടുതൽ ഒരുക്കും.

ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് കുപ്പിവെള്ളം വിൽക്കാനുള്ള അനുമതിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിഎസ് തമാങ് അറിയിച്ചു. ശനിയാഴ്ച ഗാന്ധി ജയന്തി സന്ദേശത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ശുദ്ധജല സമൃദ്ധമായ സംസ്ഥാനമാണ് സിക്കിം. അതുകൊണ്ടുതന്നെ കുപ്പിവെള്ളത്തിന്റെ ആവശ്യം സംസ്ഥാനത്തുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിസിനസ് സ്ഥാപനങ്ങളിൽ ലഭ്യമായ മിനറൽ വാട്ടർ ബോട്ടിലുകളുടെ നിലവിലുള്ള സ്റ്റോക്ക് തീർക്കാൻ മൂന്ന് മാസത്തെ ബഫർ സമയം നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പുറത്തുനിന്നുള്ള പാക്കേജുചെയ്ത കുടിവെള്ള വിതരണം നിർത്താനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുപ്പിവെള്ളം നിരോധിക്കുന്നതോടെ വലിയൊരു അളവിൽ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ കഴിയുമെന്നാണ് സിക്കിം സർക്കാർ കരുതുന്നത്. സിക്കിമിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നേരത്തെ തന്നെ കുപ്പിവെള്ളം വിൽപ്പന നിരോധിച്ചിരുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കുക എന്നതാണ് സർക്കാർ ഈ പദ്ധതി ലക്ഷ്യം വയക്കുന്നത്. കേരളമടക്കം പല സംസ്ഥാനങ്ങളും പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയെങ്കിലും കാര്യമക്ഷമമായിട്ടില്ല.