ന്യൂഡൽഹി: സിംഗുവിൽ കർഷക സമരവേദിക്ക് അരികിൽ യുവാവിനെ തല്ലിക്കൊന്ന് കെട്ടിതൂക്കിയ സംഭവത്തിൽ സമാന്തര അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. സിഖ് മതഗ്രന്ഥം നശിപ്പിക്കാൻ ശ്രമിച്ചതിനാണ് കൊലപാതകം നടത്തിയതെന്ന് ഹരിയാന പൊലീസിന് മുന്നിൽ കീഴടങ്ങിയ നിഹാങ്കുകൾ മൊഴി നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കാൻ എഡിജിപിയുടെ നേതൃത്വത്തിലുള്ള എസ് ഐ ടി പഞ്ചാബ് സർക്കാർ രൂപീകരിച്ചത്. എഡിജിപി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെയാണ് അന്വേഷണത്തിന് നിയോഗിച്ചത്.

ഹരിയാന പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പഞ്ചാബ് സർക്കാരിന്റെ നീക്കം. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കർഷക സംഘടനകളുടെ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് സിംഗുവിലെ കർഷക സമരവേദിക്ക് അരുകിൽ യുവാവിനെ തല്ലിക്കൊന്ന് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള നിഹാങ്കുകളുടെ വീഡിയോകളും പുറത്തുവന്നിരുന്നു. അതേസമയം, കൊലപാതകത്തിൽ മറ്റ് നിരവധി പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മരിച്ച യുവാവിന്റെ ദേഹത്തിന് മർദ്ദനമേറ്റ നിരവധി മുറിവുകളുണ്ട്. ആൾകൂട്ട അക്രമമാണ് നടന്നിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം.