ന്യൂഡൽഹി: രാജ്യത്ത് ഇടതുപക്ഷം കൂടുതൽ ശക്തമാകുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. യുവാക്കൾ ഇടതുപക്ഷത്തേക്ക് ആകൃഷ്ടരാകുന്നെന്നും പ്രധാനമന്ത്രി ഉൾപ്പെടെ ഇട‌തുപക്ഷത്തിനെതിരെ നടത്തുന്ന വിമർശനങ്ങൾ തങ്ങളുടെ പ്രസക്തിയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം ഇന്ത്യാ ടുഡേ കോൺക്ലേവിൽ ചൂണ്ടിക്കാട്ടി.

ദേശീയതലത്തിൽ ഇടതുപക്ഷം ക്ഷയിച്ചു പോയതായെന്നായിരുന്നു മാധ്യമ പ്രവർത്തകന്റെ പരാമർശം. എങ്ങനെയാണ് പാർട്ടി തിരിച്ചു വരിക എന്നും മാധ്യമപ്രവർത്തകൻ ചോദിച്ചു. ഇതോടെയാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി സംബന്ധിച്ച് യെച്ചൂരി വ്യക്തമാക്കിയത്. അങ്ങനെയങ്കിൽ എന്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ കർഷകപ്രക്ഷേഭത്തിൽ ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക് നേരെ ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു യെച്ചൂരിയുടെ ചോ​ദ്യം.

‘ അങ്ങനെയെങ്കിൽ എന്തിനാണ് പ്രധാനമന്ത്രിയുൾപ്പെടെ നിരവധി പേർ ഇടതുപക്ഷമാണ് കർഷക സമരത്തിൽ പരിഹാരം കണ്ടെത്തുന്നതിൽ നിന്ന് തടസ്സപ്പെടുത്തുന്നത്, ഇടതുപക്ഷമാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ആരോപിക്കുന്നത്. ഞങ്ങളുടെ ശക്തി വയലുകളിലും തെരുവുകളിലും ഫാക്ടറികളിലുമാണ്. ഈ ശക്തിയെയാണ് ഇവരെല്ലാവരും ഭയക്കുന്നത്. അതാണ് ഇപ്പോൾ ഉയർന്നു വരുന്നത്. തൊഴിലാളി സംഘടനകൾ ദേശീയതലത്തിൽ പണിമുടക്ക് നടത്തി. ബാങ്ക് സ്വകാര്യവൽക്കരണത്തിനെതിരെ ബാങ്ക് യൂണിയനുകളും. തൊഴിലാളികളുടെ വലിയ നീക്കങ്ങൾ നടന്നുവരികയാണ്. ഇടതുപക്ഷത്തിന്റെ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തി തെരഞ്ഞെടുപ്പ് പ്രകടനം വെച്ച് മാത്രം അളക്കാനാവില്ല, അത് പ്രധാനമാണ്. പക്ഷെ ദേശീയതലത്തിൽ സ്വാധീനിക്കുന്ന ആളുകളുടെ വലിയ തരത്തിലുള്ള മുന്നേറ്റ സമരങ്ങൾ നടക്കുന്നു. ആ തരത്തിൽ ഇടതുപക്ഷം ഉയരുകയാണ്. ക്ഷയിക്കുകയല്ല,' സീതാറാം യെച്ചൂരി പറഞ്ഞു.

ഒപ്പം പശ്ചിമ ബംഗാളിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയും കോൺഗ്രസും തമ്മിൽ കൈകോർത്തത് നല്ല തീരുമാനാണെന്നും ഇതൊരിക്കലും രാഷ്ട്രീയ സന്ദേഹങ്ങൾക്കിട വരുത്തില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ബദൽമുന്നണി കരുത്ത്‌ തെളിയിക്കുമെന്ന്‌ സീതാറാം യെച്ചൂരി പിന്നീട് വാർത്താസമ്മേളനത്തിലും പറഞ്ഞു. ബംഗാളിൽ തൃണമൂലും ബിജെപിയും തമ്മിലുള്ള മത്സരമാണെന്ന ആഖ്യാനം ശരിയല്ല. ശക്തമായ ത്രികോണമത്സരമാണ്‌ നടക്കുക. ബിജെപിയെ തടയാൻ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തുകയാണ്‌ വേണ്ടത്‌. ബിജെപിയിലേ‌ക്കുള്ള കവാടമാണ്‌ തൃണമൂൽ കോൺഗ്രസ്‌–-യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തൃണമൂൽ കോൺഗ്രസ്‌ സർക്കാരിനെതിരെ ജനവിരുദ്ധവികാരം ശക്തമാണ്‌. ഇതിൽനിന്ന്‌ മുതലെടുപ്പ്‌ നടത്താനുള്ള ബിജെപി ശ്രമം പരാജയപ്പെടുത്താൻ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ ബദലിനു കഴിയും. ഇക്കാര്യത്തിൽ സഹകരിക്കാൻ താൽപര്യമുള്ള എല്ലാ കക്ഷികളെയും സ്വാഗതം ചെയ്യും. തൃണമൂലും ബിജെപിയും പരസ്‌പരം ശക്തിപ്പെടുത്താനാണ്‌ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ പ്രസക്തി എന്താണെന്ന ചോദ്യത്തോട്‌ ഇടതുപക്ഷമാണ്‌ ഭാവിയെന്ന്‌ യെച്ചൂരി പ്രതികരിച്ചു.