സിഡ്നി: സ്മാർട്ട്ഫോണിൽ നോക്കി ദീർഘനേരം ടോയിലറ്റിൽ ഇരിക്കുന്ന സ്വഭാവമുള്ള വ്യകതിയാണോ നിങ്ങൾ. എങ്കിൽ മൂലക്കുരു സാധ്യത കൂടുതലാണ്. ഓസ്‌ട്രേലിയ ന്യൂസിലാന്റ് സർജരി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. ഓസ്ട്രേലിയയിലെ സിഡ്നിയിലെ ഗസ്സ്‌ട്രോഎന്റെറോളജിസ്റ്റായ പ്രൊഫസർ ക്രിസ് ബേണി തന്റെ രോഗികളിൽ നടത്തിയ നിരീക്ഷണമാണ് ഇത്തരം ഒരു മുന്നറിയിപ്പിലേക്ക് നയിക്കുന്നത്.

23 വയസുള്ള യുവതിക്ക് മൂലക്കുരുവിന് കഴിഞ്ഞ വർഷമാണ് സിഡ്‌നിയിലെ ഗസ്സ്‌ട്രോഎന്റെറോളജിസ്റ്റായ പ്രൊഫസർ ക്രിസ് ബേണി അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ യുവാക്കളായ 15 പേരെക്കൂടി ഇതേ അസുഖത്തിന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. ഇതോടെയാണ് ഇത്തരക്കാർക്ക് എന്തെങ്കിലും പൊതുവായ കാര്യം ഉണ്ടോ എന്ന് ഡോക്ടർ തിരക്കിയത്. എത്ര സമയം ശുചിമുറിയിൽ സ്മാർട് ഫോണുമായി ഇരിക്കുന്നു എന്ന ചോദ്യത്തിന് പലരും നൽകിയ ഉത്തരം ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ശരാശരി അര മണിക്കൂറാണ് ഇവർ സ്മാർട് ഫോണുമായി പ്രതിദിനം ശുചിമുറിയിൽ ചിലവഴിക്കുന്നത്.

സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ മുന്നോട്ട് കുനിഞ്ഞുള്ള പ്രത്യേക ശാരീരിക നിലയിലാണ് ഇരിക്കുക. ദീർഘസമയത്തെ ഈ ഇരുത്തം മലദ്വാരത്തിനോട് ചേർന്നുള്ള സ്ഫിൻസ്റ്റർ പേശികളുടെ ബലഹീനതക്ക് കാരണമാകുന്നു. പലരിലും ഇത് മലദ്വാരത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും മൂലക്കുരുവിനും കാരണമാവുകയും ചെയ്യുന്നു എന്നതാണ് ഇദ്ദേഹത്തിന്റെ നിഗമനം.

ദഹന പ്രശ്‌നങ്ങളും മലബന്ധവും ഉള്ളവർ വർധിച്ച അളവിൽ സമ്മർദം ചെലുത്തുന്നതാണ് മൂലക്കുരുവിന് പലപ്പോഴും കാരണമാവുന്നത്. പ്രസവസമയത്ത് വർധിതമായ തോതിൽ സമ്മർദംപ്രയോഗിക്കുന്നതും ചിലരിൽ മൂലക്കുരുവിന് കാരണമാവാറുണ്ട്. പ്രായമേറും തോറും ഈ പ്രശ്‌നം രൂക്ഷമാവുകയും ചെയ്യും.

ഇപ്പോൾ സ്മാർട് ഫോണും കൊണ്ടുള്ള ശുചിമുറിയിലെ ദീർഘസമയത്തെ ഇരുത്തവും മൂലക്കുരുവിന് കാരണമാകുന്നുവെന്നാണ് ഓസ്‌ട്രേലിയ ന്യൂസിലാന്റ് സർജരി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. ശുചിമുറിയിൽ സ്മാർട് ഫോൺ ഉപയോഗിച്ച് ദീർഘനേരം ഇരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായി പറഞ്ഞിരുന്നു. അമേരിക്കയിൽ അടുത്തിടെ നടത്തിയ പഠനത്തിൽ പങ്കെടുത്ത പത്തിൽ ഒമ്പത് പേരും പറഞ്ഞത് തങ്ങൾ ശുചിമുറിയിൽ സ്മാർട് ഫോൺ ഉപയോഗിക്കാറുണ്ടെന്നാണ്.

1995നും 2010 ഇടക്ക് ജനിച്ചവരിൽ 96 ശതമാനവും പറഞ്ഞത് തങ്ങൾ സ്മാർട് ഫോണുമായല്ലാതെ ശുചിമുറിയിലേക്ക് പോകാറില്ലെന്നാണ്. ഈ ശീലം തുടർന്നാൽ അത് നിങ്ങളെ വൈകാതെ ആശുപത്രിയിലെ ശസ്ത്രക്രിയാ മുറിയിലേക്ക് എത്തിക്കുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.