തിരുവനന്തപുരം: സർക്കാർ പരിധിയിൽ വരുന്ന സ്‌കൂളുകളിൽ അദ്ധ്യാപികമാർക്ക് പ്രത്യേക വസ്ത്രം നിഷ്‌കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപികമാർ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്‌കർഷിക്കാൻ സ്‌കൂളുകൾക്ക് അധികാരമില്ലന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്ത്മാക്കിയത്.

കുറിപ്പിന്റെ പൂർണ രൂപം

അദ്ധ്യാപികമാർ പ്രത്യേക വേഷം ധരിച്ചു വരണമെന്ന് നിഷ്‌കർഷിക്കാൻ സർക്കാർ പരിധിയിൽ വരുന്ന സ്‌കൂളുകൾക്ക് അധികാരമില്ല; ഫയലുകൾ തീർപ്പാക്കാൻ താമസിപ്പിക്കുന്ന ഉദ്യോഗസ്ഥർ പെൻഷൻ പറ്റേണ്ടവർ കൂടി ആണെന്ന് ഓർക്കണം.

സർക്കാർ പരിധിയിൽ വരുന്ന സ്‌കൂളുകളിൽ അദ്ധ്യാപികമാർക്ക് പ്രത്യേക വസ്ത്രം നിഷ്‌കർഷിച്ചിട്ടില്ല. അദ്ധ്യാപികമാർ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്‌കർഷിക്കാൻ സ്‌കൂളുകൾക്ക് അധികാരമില്ല.

ബോയ്‌സ് സ്‌കൂൾ, ഗേൾസ് സ്‌കൂൾ തുടങ്ങിയവ തുടരണമോ എന്ന കാര്യത്തിൽ സമൂഹത്തിൽ ചർച്ച ഉയർന്നു വരേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് ലിംഗ തുല്യത ഉറപ്പ് വരുത്തുന്ന യൂണിഫോം കൊണ്ടു വരുന്നതിനെ വിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുന്നു.

പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്‌കാരം കൊണ്ടു വരും. മാറുന്ന ലോകത്തെ തുറന്നു കാട്ടുന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതി. പാഠ്യപദ്ധതിയിൽ ലിംഗ സമത്വം ഉറപ്പു വരുത്തും. മനുഷ്യന്റെ മുഖവും മണ്ണിന്റെ മണവും തിരിച്ചറിയുന്ന വിദ്യാഭ്യാസ സമ്പ്രദായം ആണ് വേണ്ടത്.

ഫയലുകൾ തീർപ്പാക്കാൻ ഉദ്യോഗസ്ഥർ താമസിപ്പിക്കരുത്. പെൻഷൻ പറ്റി ഇറങ്ങേണ്ടവർ കൂടി ആണ് തങ്ങളെന്ന ബോധം ഇത്തരം ഉദ്യോഗസ്ഥർക്ക് ഉണ്ടാകണം.