ബംഗളുരു: കന്നഡയിൽ നിറഞ്ഞുനിന്ന ചലച്ചിത്ര നടൻ എസ് ശിവറാം അന്തരിച്ചു. 84 വയസായിരുന്നു.നടൻ, നിർമ്മാതാവ്, സംവിധായകൻ എന്നീ നിലകളിൽ എല്ലാം മികവ് കാട്ടിയ കലാകാരനാണ് ശിവറാം. ആറു പതിറ്റാണ്ടോളം സിനമയിൽ സജീവമായിരുന്ന ഇദ്ദേഹം. രാജ്കുമാറടക്കമുള്ള ഇതിഹാസ താരങ്ങൾക്ക് ഒപ്പം ശിവറാം അഭിനയിച്ചിട്ടുണ്ട്. എല്ലാത്തരം വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന നടനായിരുന്നു ശിവറാം. നായകനായിട്ടും ചില ചിത്രങ്ങളിൽ ശിവറാം വേഷമിട്ടിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി തന്റെ വീട്ടിൽ ഒരു ചടങ്ങ് നടക്കുന്നനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സ്‌കാനിംഗിൽ തലച്ചോറിൽ രക്തസ്രാവം കണ്ടെത്തി. പ്രായവുമായി ബന്ധപ്പെട്ട ആശങ്കകൾ കാരണം ശസ്ത്രക്രിയ നടത്തിയിരുന്നില്ല. കഴിഞ്ഞയാഴ്ച ശിവറാം സഞ്ചരിച്ച കാർ കെആർ റോഡിലെ തൂണിൽ ഇടിച്ച് അപകടത്തിൽപെട്ടിരുന്നു. എന്നാൽ പിന്നീട് എസ് ശിവറാം പരിശോധനയ്ക്കായി എത്തിയിരുന്നു. പരുക്കുണ്ടായിരുന്നില്ല. അദ്ദേഹം ആരോഗ്യവാനായിരുന്നുവെന്ന് എസ് ശിവറാമിനെ ചികിത്സിച്ച ഡോക്ടർ മോഹൻ പറഞ്ഞിരുന്നു.

സഹോദരൻ രാമനാഥനുമായി ചേർന്ന് ചിത്രങ്ങൾ നിർമ്മിച്ചിട്ടുമുണ്ട് ശിവറാം. രാശി ബ്രദേഴ്‌സ് എന്ന ബാനറിലായിരുന്നു നിർമ്മാണം. ബച്ചനും രജനികാന്തും ഒന്നിച്ച ചിത്രം 'ഗെറഫ്താർ' ബോളിവുഡിൽ നിർമ്മിച്ചു. രജനികാന്ത് നായകനായ ചിത്രം 'ധർമ ദുരൈ' തമിഴിലും നിർമ്മിച്ചിട്ടുണ്ട്.

'ഹൃദയ സംഗമ' എന്ന ചിത്രം കന്നഡയിൽ സംവിധാനവും ചെയ്തു. രാജ്കുമാർ ആയിരുന്നു ചിത്രത്തിൽ നായകനായി അഭിനയിച്ചത്. കന്നഡയിൽ മാത്രമല്ല മറ്റ് ഭാഷകളിലും മികവ് കാട്ടിയ എസ് ശിവറാമിന് കർണാടക സർക്കാർ ഡോ.രാജ്കുമാർ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും നൽകി. 'നാഗരഹാാവു', 'നനൊബ്ബ കല്ല', 'ഹൊമ്പിസിലു', 'ഗീത', 'അപതമിത്ര' തുടങ്ങിയവയാണ് നടന്നെ നിലയിൽ ശിവറാമിന്റെ പ്രധാനപ്പെട്ട ഹിറ്റുകൾ