അഹമ്മദാബാദ്: ​ഗുജറാത്തിൽ രാസവസ്തുക്കൾ സൂക്ഷിക്കുന്ന ഗോഡൗണിന് സമീപം സ്ഫോടനം. പൊട്ടിത്തെറിയിൽ ഗോഡൗൺ തകരുകയും ആറുപേർ കൊല്ലപ്പെടുകയും ചെയ്തു. എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടന്ന കുടുങ്ങിക്കിടന്ന 14 പേരെ പുറത്തെത്തിച്ചു.

വാർത്താ ഏജൻസിയായ പിടിഐയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പൊട്ടിത്തെറിയെ തുടർന്നുണ്ടായ തീപിടുത്തത്തിലാണ് ഫാക്ടറി തകർന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റവരെ എൽജി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ചീഫ് ഫയർ ഓഫിസർ എംഎഫ് ദാസ്തൂർ പറഞ്ഞു. രാവിലെ ഏകദേശം 11 മണിയോടെയാണ് സംഭവം. 26 ഫയർ എൻജിൻ വാഹനങ്ങൾ എത്തിയാണ് തീയണച്ച് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അശോക് മുനിയ പറഞ്ഞു. സ്‌ഫോടനത്തിൽ ഗോഡൗണിന്റെ ഒരു ഭാഗമാണ് തകർന്നെന്നും അധികൃതർ പറഞ്ഞു.