തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സിപിഎം സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുത്തതിന് പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. ബിനീഷ് കോടിയേരിയുടെ കുറ്റങ്ങളുടെ പേരിൽ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയുമ്പോൾ മുഖ്യമന്ത്രിയും ധാർമികമായി രാജിവെക്കേണ്ടതല്ലേയെന്ന ചോദ്യമാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചത്. ഫേസ്‌ബുക്കിലൂടെയായിരുന്നു ശോഭയുടെ പ്രതികരണം.

ശോഭാ സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കോടിയേരി ബാലകൃഷ്ണൻ പുത്രചെയ്തികളുടെ പാപഭാരം പേറി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയുമ്പോൾ, ഈ ധാർമ്മികതയൊന്നും പിണറായി വിജയന് ബാധകമല്ലേ എന്നതാണ്. ഈ സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ അഴിമതി നടന്ന വകുപ്പ് മുഖ്യമന്ത്രിയുടെ കീഴിലെ ഐ ടി വകുപ്പാണ്.

ശിവശങ്കർ നേരിട്ട് നടത്തിയ സ്പ്രിങ്ക്‌ലർ ഇടപാടിൽ ഉൾപ്പടെ ഐ ടി കമ്പനി നടത്തുന്ന മകളുടെയും അവരുടെ സ്ഥാപനത്തിന്റെയും പങ്ക് ഒളിഞ്ഞും തെളിഞ്ഞും വ്യക്തമായിരിക്കെ, ഐ ടി വകുപ്പ് മന്ത്രിയായും മുഖ്യമന്ത്രിയായും തുടരുന്നതിൽ ധാർമ്മികമായി തെറ്റൊന്നും കമ്മ്യൂണിസ്റ്റുകാർ കാണുന്നില്ലേ? ബിനീഷ് കുറ്റക്കാരനാകുമ്പോൾ കോടിയേരി രാജി വെയ്‌ക്കേണ്ടി വരുമെങ്കിൽ വീണ വിജയന്റെ ഐ ടി വകുപ്പിലെ ഇടപാടുകൾക്ക് മുഖ്യമന്ത്രി എന്നേ രാജിവയ്ക്കേണ്ടതല്ലേ?