ന്യൂഡൽഹി: ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആഹ്വാനം ചെയ്ത ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കെതിരെ ഹിന്ദുത്വവാദികളുടെ ആക്രമണം തുടരുന്നു. കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമയെ ടാഗ് ചെയ്തും ഹാഷ്ടാഗ് ആരംഭിച്ചുമാണ് വിരാട് കോഹ് ലിക്കെതിരെയുള്ള ആക്രമണം. 'അനുഷ്‌കാ, മര്യാദക്ക് അടക്കിയൊതുക്കി നിർത്തിക്കോ' എന്നതിന്റെ ഹിന്ദിയിലുള്ള ക്യാംപെയ്നാണ് വ്യാപകമാകുന്നത്. #Anushkaയും ട്രെൻഡിങ് ആവുന്നുണ്ട്.

കഴിഞ്ഞ ദിവസം പരിസ്ഥിതിക്ക് ദോഷകരമാകുമെന്നതിനാൽ ഇത്തവണത്തെ ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങളും വെടിക്കോപ്പുകളും ഉപയോഗിക്കരുതെന്ന് വിരാട് പറഞ്ഞിരുന്നു. ഈ വീഡിയോ അദ്ദേഹം തന്റെ ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് നിരവധിപേർ വിരാടിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. മുൻവർഷങ്ങളിൽ ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്ന ചിത്രങ്ങൾ ട്വീറ്റ് ചെയ്താണ് ചിലർ രംഗത്തെത്തിയത്. തീവ്ര ഹിന്ദു ഗ്രൂപ്പുകളാണ് വിരാടിനെതിരെ വ്യാപക ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.

ഐ.പി.എല്ലിലും, ലോകകപ്പ് ആഘോഷങ്ങളിലും പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാൻ പറയാൻ ധൈര്യമുണ്ടോ എന്നും ചിലർ ട്വീറ്റ് ചെയ്തു.മരം വെട്ടിയുണ്ടാക്കിയ ബാറ്റാണ് കോഹ്ലി ഉപയോഗിക്കുന്നത്. ഇത് പരിസ്ഥിതി വിരുദ്ധമല്ലേ എന്നും ചിലർ ട്വീറ്റ് ചെയ്യുന്നുണ്ട്.

ഇതിന് പിന്നാലെയാണ് അനുഷ്‌ക ശർമയെ കൂടി ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണം. അനുഷ്‌ക സിഗരറ്റ് വലിക്കുന്ന സിനിമാരംഗം പോസ്റ്റ് ചെയ്തുകൊണ്ടും അധിക്ഷേപങ്ങൾ നടക്കുന്നുണ്ട്. യുവാക്കളെ ഓക്സിജൻ ശ്വസിക്കാൻ പഠിപ്പിക്കുന്ന അനുഷ്‌കാ എന്നും ചിലർ പരിഹസിക്കുന്നു.