വാഷിങ്ങ്ടൺ: ഇന്ത്യക്ക് പിന്നാലെ ഉള്ളടക്കത്തിന്റെ കാര്യത്തിൽ സമൂഹമാധ്യമങ്ങളോട് ജാഗ്രത പാലിക്കാനാവശ്യപ്പെട്ട് അമേരിക്കയും.കോവിഡുൾപ്പടെയുള്ള വിഷയങ്ങളിൽ വിവിധങ്ങളായ സമൂഹമാധ്യമങ്ങൾ വഴി തെറ്റായ സന്ദേശങ്ങൾ പ്രചിപ്പിക്കുന്നു എന്നു ചുണ്ടിക്കാട്ടിയാണ് ഭരണകൂടത്തിന്റെ ഇടപെടൽ.വിഷയത്തിൽ സമൂഹമാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി അധികൃതർ രംഗത്ത് വന്നു.സമൂഹമാധ്യമങ്ങൾ വഴി ശരിയായ വിവരമാണ് പ്രചരിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം അതത് കമ്പനികൾക്കുണ്ടെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി ആരോപിച്ചു.

എന്നാൽ എന്നാൽ തങ്ങളുടെ ഉത്തരവാദിത്വം ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ളവ മറക്കുകയാണ്. ഇത്തരത്തിലുള്ള പോസ്റ്റുകൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് പ്രത്യേകിച്ച് ഫേസ്‌ബുക്കിനോട് അവർ ആവശ്യപ്പെട്ടു. മറ്റ് പ്ലാറ്റ്ഫോമുകളേക്കാൾ കൂടുതൽ ഉപയോക്താക്കൾ ഫേസ്‌ബുക്കിലാണെന്നതാണ് കാരണം.രാജ്യത്ത് വാക്സിൻ ലഭ്യത സുഗമമാണെങ്കിലും വാക്സിന്റെ വിശ്വാസ്യതയെ കുറിച്ചുള്ള വ്യാജപ്രചരണങ്ങളെ തുടർന്ന് ജനങ്ങൾ വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നതായി വൈറ്റ് ഹൗസ് പറയുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാക്സിൻ വിരുദ്ധ പോസ്റ്റുകൾ ജനങ്ങളെ അവിശ്വാസ്യതയിലേക്ക് തള്ളിവിടുകയാണെന്നും വൈറ്റ് ഹൗസ് കുറ്റപ്പെടുത്തി.വിഷയത്തിൽ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബെയ്ഡനും രംഗത്തെത്തി. കോവിഡ്-19 നെ കുറിച്ചും കോവിഡ് വാക്സിനുകളെ കുറിച്ചും സാമൂഹികമാധ്യമങ്ങൾ നൽകുന്ന തെറ്റായ സൂചനകൾ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കൂടാതെ, ഫേസ്‌ബുക്ക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമ കമ്പനികളോട് 'ശുദ്ധികലശ'ത്തിനായി വൈറ്റ് ഹൗസ് നിർദ്ദേശം നൽകുകയും ചെയ്തു.

'അവർ ജനങ്ങളെ കൊല്ലുകയാണ്, വാക്സിൻ എടുക്കാത്തവരിൽ മാത്രമാണ് ഇപ്പോൾ മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്നത്'. ബൈഡൻ കുറ്റപ്പെടുത്തി. കോവിഡ് വാക്സിനുകളെ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ ജനങ്ങളെ വാക്സിൻ സ്വീകരിക്കുന്നതിൽ വിമുഖരാക്കുന്നതായും അദ്ദേഹം ആരോപിച്ചു. സാമൂഹിക മാധ്യമ കമ്പനികളോട് വ്യാജപ്രചരണങ്ങളടങ്ങുന്ന പോസ്റ്റുകൾ നീക്കം ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് കോവിഡ് മരണസംഖ്യയിൽ പെട്ടെന്നുണ്ടായ വർധനവ് വാക്സിൻ സ്വീകരിക്കുന്നതിലെ അനാസ്ഥ മൂലമാണെന്നും കൂടാതെ കോവിഡ് ബാധിക്കുന്നതിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിക്കാത്തവരാണെന്നും ആരോഗ്യമേഖലാ അധികൃതർ പറയുന്നു. വാക്സിനെടുക്കാത്തവരുടെ മഹാമാരി'യായി കോവിഡ് മാറുകയാണെന്ന് ആരോഗ്യമേഖലയിലെ ഉന്നത ഉദ്യോഗസ്ഥനായ റോഷൽ വാലൻസ്‌കി പറഞ്ഞു. വാക്‌സിനെടുക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നതിന്റെ പ്രധാന കാരണം സമൂഹമാധ്യമത്തിലെ വസ്തുത വിരുദ്ധമായ പ്രചരണങ്ങളാണെന്നും ആരോഗ്യ വിദഗ്ദ്ധർ നിരീക്ഷിക്കുന്നു.

അതേസമയം കോവിഡിനെ കുറിച്ചും കോവിഡ് വാക്സിനുകളെ കുറിച്ചും തെറ്റായ വിവരം നൽകുന്ന പോസ്റ്റുകൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ചതായി ഫേസ്‌ബുക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള ഒരു 18 മില്യൺ(ഒരു കോടി പതിനെട്ട് ലക്ഷം) പോസ്റ്റുകൾ നീക്കം ചെയ്തു കഴിഞ്ഞതായി ഫേസ്‌ബുക്ക് അവകാശപ്പെട്ടു. കൂടാതെ കോവിഡ് സംബന്ധിച്ച് വ്യാജപ്രചരണം നടത്തുന്ന അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഫേസ്‌ബുക്ക് അറിയിച്ചിരുന്നു.