ട്രെന്റ് ബ്രിഡ്ജിൽ ഇന്ത്യയ്ക്ക് കൂടുതൽ ജയസാധ്യത നൽകുകയാണ് മുൻ കേരളാ ടീം നായകൻ സോണി ചെറുവത്തൂർ. കെ എൽ രാഹുലിന്റെ പ്രകടനമാകും നിർണ്ണായകം. എന്നാൽ ജിമ്മി ആന്റേഴ്‌സണിന്റെ ബൗളിങ്ങ് ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് സോണിയുടെ വിലയിരുത്തൽ. ആദ്യ പന്തിൽ പുറത്തായെങ്കിലും നായകൻ വിരാട് കോലിക്ക് ഉയർത്തെഴുന്നേൽക്കാനുള്ള പ്രതിഭയുണ്ടെന്നും സോണി പറയുന്നു.

ട്രെന്റ് ബ്രിഡ്ജിലെ ഇന്ത്യാ-ഇംഗണ്ട് ആദ്യ ടെസ്റ്റിലെ രണ്ടാം ദിനം സോണി വിലയിരുത്തുന്നത് ഇങ്ങനെ: ഇന്ത്യൻ ഫാസ്റ്റ് ബൗളർമാർക്ക് ശേഷം ഓപ്പണർമാരും മികച്ച പ്രകടനം പുറത്തെടുത്തു. രോഹിത് ശർമ്മയും കെ എൽ രാഹുലും മികച്ച ടെക്നിക്കും മികച്ച ടെംപ്രമെന്റും പുറത്തെടുത്തപ്പോൾ ആദ്യ വിക്കറ്റിൽ ഇന്ത്യ 97 റൺസാണ് എടുത്തത്. ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ ഏറെ നേട്ടമാണ്. പ്രത്യേകിച്ച് കെ എൽ രാഹുൽ.

ഈ പരമ്പര തുടങ്ങുന്നതിന് മുമ്പ് ശുഭ്മൻ ഗിൽ, മായങ്ക് അഗർവാൾ തുടങ്ങിയ താരങ്ങളാകും ഓപ്പൺ ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. മിഡിൽ ഓർഡറിലെ സ്റ്റാൻഡ് ബൈ ഓപ്ഷൻ മാത്രമായിരുന്നു രാഹുൽ. എന്നാൽ താൻ എത്രമാത്രം ടെക്നിക്കലി മികച്ച ബാറ്റ്സ്മാനാണ് താനെന്ന് രാഹുൽ തെളിയിച്ചു. അദ്ദേഹം പുറത്താകാതെ നിൽക്കുന്നതാണ് ഇന്ത്യയുടെ വലിയ പ്രതീക്ഷ. പ്രത്യേകിച്ച് ഇംഗ്ലണ്ടിലെ സാഹചര്യത്തിൽ ആൻഡേഴ്സൺ പന്തെറിയുമ്പോൾ.

വിക്കറ്റ് നേട്ടത്തിൽ അനിൽ കുംബ്ലയെ മറികടക്കാൻ ഒരുങ്ങുകയാണ് ആന്റേഡ്സൺ. പ്രായത്തിന് അപ്പുറത്തേക്ക് മികവ് കാട്ടുന്ന ബൗളർ. തീർത്തും ഷാർപ്പ്. ഏത് നിമിഷവും വിക്കറ്റ് എടുക്കും. അത്തരമൊരു താരം അടങ്ങിയ ബൗളിങ് നിരയ്ക്കെതിരെ മികച്ച പ്രകടനമാണ് ഓപ്പണർമാർ പുറത്തെടുത്തത്. പന്ത് സ്വിങ്ങ് ചെയ്യുന്നത് അവസാനം വരെ നോക്കി. പന്ത് കൃത്യമായി റീഡ് ചെയ്തു. അതിന് ശേഷം കളിച്ചു. അങ്ങനെയാണ് ഓപ്പണർമാർ മുൻതൂക്കം നൽകിയത്.

നായകൻ കോലിയുടെ പുറത്താകലും ശ്രദ്ധേയമായി. 2014 വരെ നാലു തവണ ആൻഡേഴ്സൺ കോലിയെ പുറത്താക്കി. എന്നാൽ പിന്നീടൊരിക്കലും ആൻഡേഴ്സൺ വിക്കറ്റ് കൊടുക്കാതിരിക്കാൻ കോലി ശ്രദ്ധിച്ചു. അതാണ് ഇത്തവണ പൊളിഞ്ഞത്. 2018ലെ കോലിയുടെ ഇംഗ്ലണ്ടിനെതിരായ പ്രകടനവും മികച്ചതായിരുന്നു. ആൻഡേഴ്സണിന്റെ ഇൻസ്വിങ്ങുകൾ നേരിടുന്നതിലെ പ്രശ്നം കോലി തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇത് അനുസരിച്ച് മാറ്റം വരുത്തി. അതാണ് വിജയിച്ചത്.

എന്നാൽ ട്രെന്റ് ബ്രിഡ്ജിൽ ഈ പ്രതിരോധം പാളി. ഇൻസ്വിങ്ങ് ആയിരിക്കുമെന്ന പ്രതീക്ഷയിൽ കളിച്ചു. എന്നാൽ ഇന്ത്യൻ ക്യാപ്ടന് കാലിടറി. ആൻഡേഴ്സൺ വിക്കറ്റ് നേടി. സ്വിങ് ജഡ്ജു ചെയ്യുന്നതിലെ പാളിച്ചയായിരുന്നു ഇതിന് കാരണം. രണ്ടാം ദിനം എടുത്തു പറയേണ്ടത് രാഹുലിന്റെ തിരിച്ചു വരവ് തന്നെയാണ്. മായങ്ക് അഗർവാൾ ടീമിലെ ഓപ്പണർ സ്ഥാനം സ്ഥിരമായി നേടിയെന്ന് ഏവരും കരുതി. ഇതാണ് രാഹുൽ തിരിച്ചു പിടിക്കുന്നത്.

പൂജാര സമ്മർദ്ദത്തിലാണ്. ഓവർ ഡിഫൻസീവിനെതിരെ മാനേജ്മെന്റിനും പരാതികളുണ്ട്. രോഹിത്തും കോലിയും പൂജാരയും രഹാനയും പുറത്തായതോടെ മിനി ക്ലോപ്സാണ് സംഭവിച്ചത്. എന്നാൽ ഋഷഭ് പന്തിന് വേഗത്തിൽ റൺ നേടാനാകും. രാഹുൽ ക്രീസിൽ നിന്നാൽ ലീഡ് ഉറപ്പ്. ആദ്യ ടെസ്റ്റിൽ ജയിക്കാനും കഴിയും. രാഹുലിന്റേത് മികച്ച തിരിച്ചുവരവ് തന്നെയാണ്-സോണി പറയുന്നു.