തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം വെള്ളിയാഴ്ച നടത്താനിരിക്കെ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്, രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. മെയ്‌ 28ന് സഭയിലെത്തി നയപ്രഖ്യാപന പ്രസംഗം നടത്തണമെന്ന് സ്പീക്കർ ഔപചാരികമായി ഗവർണറോട് അഭ്യർത്ഥിച്ചു. പുതുതായി ചുമതലയേറ്റ സ്പീക്കർ എം.ബി രാജേഷിനെ ഗവർണർ അനുമോദിച്ചു.

സഭയിൽ ഗവർണർ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വെള്ളിയാഴ്ചയാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം.

സംസ്ഥാനത്തെ കോവിഡ് സാഹചര്യം ക്യാബിനറ്റ് യോഗം വിലയിരുത്തിയെങ്കിലും ലോക്ഡൗൺ ഇളവുകൾ സംബന്ധിച്ച തീരുമാനങ്ങളൊന്നും എടുത്തില്ല.

കോവിഡ് ചുമതലകളുടെ ഏകീകരണത്തിന് മന്ത്രിമാരില്ലാത്ത വയനാട്, കാസർകോട് ജില്ലകളിലേക്ക് മന്ത്രിമാരെ ചുമതലയേൽപ്പിച്ചു. വയനാട് ജില്ലയിൽ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനും കാസർകോട് ജില്ലയിൽ അഹമ്മദ് ദേവർകോവിലിനെയുമാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്.