ന്യൂഡൽഹി: ലക്ഷദ്വീപ് സന്ദർശനത്തിനായി കേരള എംപിമാർ അനുമതി തേടിയിരുന്നുവെന്നു ലോക്‌സഭാ സ്പീക്കർ ഓം ബിർല. സന്ദർശനം നിഷേധിച്ചതിൽ അവകാശ ലംഘനമുണ്ടായോ എന്നു പരിശോധിക്കും. കോവിഡ് സാഹചര്യം പരിഗണിച്ച് ലക്ഷദ്വീപ് ഭരണകൂടമാണ് തീരുമാനമെടുത്തത്.

കേരളത്തിൽ നിന്നുള്ള എംപിമാർ ലക്ഷദ്വീപ് സന്ദർശിക്കുന്നതിന് അനുമതി തേടി കത്ത് നൽകിയിരുന്നു. ഈ കത്ത് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന് കൈമാറുകയായിരുന്നു. അവർ നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാണ് സന്ദർശനാനുമതി സംബന്ധിച്ചുള്ള തീരുമാനം എടുത്തത്.

നിലവിൽ കേരളത്തിൽ നിന്നുള്ള എംപിമാരുടെ അവകാശ ലംഘന നോട്ടിസ് നേരിട്ട് ലഭിച്ചിട്ടില്ല. ലോക്‌സഭാ സെക്രട്ടേറിയറ്റിൽ ഇതു ലഭിച്ചിട്ടുണ്ട്. സഭാ നടപടികൾ ആരംഭിക്കുമ്പോൾ ഇക്കാര്യം പരിശോധിച്ച് തുടർനടപടി ഉണ്ടാകും. രമ്യ ഹരിദാസിനെ മാർഷൽമാർ കയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ തീരുമാനം വൈകില്ലെന്നും സ്പീക്കർ പറഞ്ഞു.