തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ലോകകേരളസഭയുടെ ചെയർമാൻ സ്ഥാനം സ്പീക്കർ ശ്രീരാമകൃഷ്ണൻ രാജിവയ്ക്കണമെന്ന് മുൻ പ്രവാസികാര്യ മന്ത്രിയും യുഡിഎഫ് കൺവീനറുമായ എംഎം ഹസ്സൻ. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ഇന്ദിരാഭവനിൽ സംഘടിപ്പിച്ച പ്രവാസി ഭാരത് ദിവസ് സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സ്വർണ്ണക്കടത്ത്, ഡോളർക്കടത്ത് എന്നിവയ്ക്ക് സഹായം ചെയ്ത സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാൻ തയ്യാറെടുക്കുകയാണ്.നിയമസഭാ സ്പീക്കർ പദവിയിൽ അദ്ദേഹം തുടരുന്നത് സഭയുടെ അന്തസ്സിനും പാരമ്പര്യത്തിനും കളങ്കമാണ്. ലോക കേരളസഭയുടെ അധ്യക്ഷ പദവിയിൽ ഇരിക്കാൻ സ്പീക്കർക്ക് അർഹതയില്ലെന്ന് തെളിഞ്ഞ സാഹചര്യത്തിൽ അദ്ദേഹം തൽസ്ഥാനത്ത് തുടരുന്നത് പ്രവാസി സമൂഹത്തെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നതിന് തുല്യമാണ്.

ലോക്ക്ഡൗൺ കാലത്ത് പ്രവാസികളോട് ഈ സർക്കാർ കടത്തു അവഗണനയാണ് കാട്ടിയത്.അവർക്ക് അർഹമായ സഹായം ഇതുവരെ സർക്കാർ നൽകിയില്ല. മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാൻ സമഗ്രമായ പരിപാടികൾക്ക് രൂപം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഹസ്സൻ ആവശ്യപ്പെട്ടു.