തിരുവനന്തപുരം: ശബരിമല ദർശനം നടത്തിയതിന്റെ പിന്നാമ്പുറക്കഥകളുമായി യുവതികളായ ബിന്ദു അമ്മിണി, കനകദുർഗയും. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. രഹസ്യ കേന്ദ്രത്തിൽ നിന്നായിരുന്നു അഭിമുഖം. തങ്ങൾ മലയ്ക്ക് പോയതിൽ സർക്കാരിന്റെയോ പൊലീസിന്റെയോ ഗൂഢാലോചനയില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞു. പൊലീസ് തങ്ങളെയല്ല, തങ്ങൾ അവരെയാണ് ഉപകരണമാക്കിയത്. സുരക്ഷ ഉറപ്പുനൽകിയത് രണ്ടു എസ്‌പിമാരാണ്. കോട്ടയം എസ്‌പിയും പത്തനംതിട്ട എസ്‌പിയും. പമ്പ മുതൽ അവർ സുരക്ഷ ഒരുക്കി. നേരത്തെ മാവോയിസ്റ്റ് സംഘടനയിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഒരു സംഘടനയിലും അംഗമല്ലെന്നും ബിന്ദു പറഞ്ഞു.

ഡിസംബർ 24 ന് ദർശനം നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് കോട്ടയം എസ്‌പിയും പത്തനംതിട്ട എസ്‌പിയും ദർശനം നടത്താനുള്ള സൗകര്യം ഒരുക്കാമെന്ന് വാക്കാൽ പറഞ്ഞിരുന്നു. അതുപ്രകാരമാണ് തങ്ങൾ അവർക്ക് അപേക്ഷിച്ചതും,വിവിധയിടങ്ങളിൽ മാറി മാറി താമസിച്ചതും.

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ആംബുലൻസിലാണ് പോയതെന്ന ആരോപണം കനകദുർഗ നിഷേധിച്ചു. തങ്ങൾ പമ്പയിൽ നടന്നാണ് കയറിയതെന്ന് കനകദുർഗ. സ്വന്തം താൽപര്യപ്രകാരമാണ് ദർശനത്തിനെത്തിയത്. പൊലീസോ, മന്ത്രിമാരോ, ആരും തന്നെ ഇതിനായി പ്രേരിപ്പിച്ചിട്ടില്ല. ശബരിമല ദർശനം നടത്തുക എന്നത് വ്യക്തിപരമായ തീരുമാനമായിരുന്നു.നവോത്ഥാനം ശബരിമലയിലേക്ക് എന്ന പേരിലുള്ള കൂട്ടായ്മയുടെ ഭാഗമായാണ് ദർശനത്തിന് ഒരുങ്ങിയത്.ഭക്തർക്കൊപ്പമാണ് മല കയറിയത്. ആരും തന്നെ എതിർപ്പ് പ്രകടിപ്പിച്ചുമില്ല, ഇരുവരും പറഞ്ഞു.

കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ് ബിന്ദു അമ്മിണി ദളിത് സമുദായാംഗമാണ്. ആദിവാസി-ദളിത് അവകാശങ്ങൾക്ക് വേണ്ടി തുറന്നുസംസാരിക്കാനും, സമൂഹത്തിൽ ചാലകശക്തിയാകാനും സ്വയം സമർപ്പിച്ച വ്യക്തിത്വം. ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ച ബിന്ദു ജീവതപങ്കളിയെ കണ്ടെത്തിയതും അവിടെ നിന്നുതന്നെ. ഹരിഹരനെ. എന്നാൽ, എട്ടുവർഷം മുമ്പ് പാർട്ടിയോട് പിണങ്ങി രാഷ്ട്രീയ പ്രവർത്തനത്തിന് വിരാമമിട്ടു. നിയമജോലിയിൽ പ്രവേശിച്ചു. ദളിത് അവകാശ പോരാട്ടങ്ങൾക്കായി വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ അംഗം മാത്രമല്ല, സജീവ പ്രവർത്തക കൂടിയാണ്

ബിന്ദു സിപിഐഎംഎൽ പ്രവർത്തകയായിരുന്നുവെന്നാണ് അമ്മ അമ്മിണി പറയുന്നത്. ശബരിമലയിലേക്ക് ആദ്യം പോയി മല കയറാൻ പരാജയപ്പെട്ടപ്പോൾ അമ്മ ആ ശ്രമത്തെ തള്ളിപ്പറയുകയും ചെയ്തു. കാതോലിക്കറ്റ് കോളജിൽ പഠിക്കുന്ന കാലത്താണ് ബിന്ദു നക്സലൈറ്റ് പാർട്ടിയിൽ ചേർന്നതെന്നും പിന്നീട് ഇതിന്റെ പേരിൽ ഒരു ദിവസം ജയിലിൽ കിടന്നിട്ടുമുണ്ടെന്ന് അമ്മ പ്രമാടം ചാഞ്ഞപറമ്പിൽ അമ്മിണി പറയുന്നു.

മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനിയായ കനകദുർഗ ബിന്ദു അമ്മിണിയുടേതിൽ നിന്നും ഭിന്നമായി ആക്ടിവിസ്റ്റ് പശ്ചാത്തലമില്ല. ബ്രാഹ്മണ സമുദായാംഗമായ കനകദുർഗ തികഞ്ഞ വിശ്വാസിയും അയ്യപ്പഭക്തയുമാണ്.ഏരെ നാളായി അയ്യപ്പദർശനം മോഹിക്കുന്ന ഇവർ അത് മാത്രം കണക്കിലെടുത്താണ് മല കയറാൻ ഇറങ്ങിപ്പുറപ്പെട്ടതെന്നാണ് സുഹൃത്തുക്കളുടെ ഭാഷ്യം. സിവിൽ സപ്ലൈസ് ജീവനക്കാരിയായ കനകദുർഗ ശബരിമലയിലെത്തുന്ന കാര്യം വീട്ടുകാർ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം.

ഡിസംബർ 24 ന് ബിന്ദുവും കനകദുർഗയും ആദ്യം ശബരിമലയിലെത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നു. ഇവരുടെ വീടുകൾക്ക് മുന്നിലും പ്രതിഷേധപ്രകടനം അരങ്ങേറി. കനക ദുർഗയുടെ വീട്ടുകാരും യുവതീ പ്രവേശനത്തെ എതിർത്തിരുന്നു. തിരുവനന്തപുരത്ത് യോഗമുണ്ടെന്ന പേരിലാണ് ഇവർ വീട്ടിൽ നിന്ന് പോയതെന്നും ശബരിമല ദർശനത്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഭർത്താവ് കൃഷ്ണനുണ്ണിയും മറ്റ് ബന്ധുക്കളും പറഞ്ഞു. 'നവോത്ഥാനകേരളം ശബരിമലയിലേക്ക്' എന്ന ഫേസ്‌ബുക്ക് കൂട്ടായ്മയിലൂടെയാണ് ബിന്ദുവും കനക ദുർഗ്ഗയും പരസ്പരം പരിചയപ്പെട്ടത്.

ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്ന് 97 ാം ദിവസമാണ്. തൃപ്തി ദേശായിയും, രഹ്ന ഫാത്തിമയും അടക്കം പലരും മല കയറാൻ എത്തിയെങ്കിലും, സംഘപരിവാറിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിന്മാറേണ്ടി വന്നു. രഹ്ന ഫാത്തിമയ്ക്കാകട്ടെ ഇതിന്റെ പേരിൽ കേസും കൂട്ടവുമായി. രഹ്ന ഫാത്തിമയ്ക്കൊപ്പം മല കയറിയ മോജോ ടിവി റിപ്പോർ്ട്ടർ കവിതയ്ക്കും തിക്താനുഭവമായിരുന്നു. ആന്ധ്ര സ്വദേശി മാധവി, ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ്, കഴക്കൂട്ടം സ്വദേശി മേരി സ്വീറ്റി പമ്പയിലെത്തി. അർത്തുങ്കൽ സ്വദേശി ലിബി, ദളിത് മഹിളാ ഫെഡറേഷൻ നേതാവ് മഞ്ജു, കോഴിക്കോട് സ്വദേശി ബിന്ദു തങ്കം കല്യാണി എന്നിവരുടെ ശ്രമങ്ങളും വിഫലമായി.