മാവേലിക്കര: ശബരിമല യുവതി പ്രവേശനത്തിന്റെ പേരിൽ പ്രതിഷേധം നടത്തി കട അടപ്പിക്കാനെത്തിയ ശബരിമല കർമസമിതിയുടെ പ്രവർത്തകർ ചായക്കട അടിച്ചു തകർത്തു. അംഗപരിമിതനായ കൗമാരക്കാരനെയും അമ്മയും മർദ്ദിച്ചു. കർമ്മസമിതിയുടെ ഒരുസംഘം പ്രവർത്തകരാണ് പതിനേഴുകാരനായ ജയപ്രകാശിനേയും അമ്മ സുശീലയെയും ആക്രമിച്ചത്. ജയപ്രകാശ് അംഗപരിമിതനാണ്. ഇവരുടെ മാവേലിക്കര ബുദ്ധ ജംഗ്ഷനിൽ ചായക്കട നടത്തുന്ന പളനി എന്നയാളുടെ ഭാര്യയും മകനുമാണ് സുശീലയും ജയപ്രകാശും.

ചായക്കട തുറന്നുവച്ചതിന് എതിരെ ആയിരുന്നു പ്രതിഷേധം. തയ്യാറാക്കി വച്ചിരുന്ന പലഹാരങ്ങളും അലമാരയും ഉപകരണങ്ങളും കർമ്മസമിതി പ്രവർത്തകർ നശിപ്പിച്ചു. ചായക്കട പൂർണ്ണമായും തകർത്തു.തിരുവല്ല നഗരത്തിലും ശബരിമല കർമസമിതിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളെത്തി നിർബന്ധിച്ച് കടകൾ അടപ്പിച്ചു.

തിരുവല്ലയിലെ കടകൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. പത്തനം തിട്ടയിലും തുറന്നിരുന്ന കടകൾ നിർബന്ധപൂർവം അടപ്പിച്ചു. ജില്ലയിൽ പലയിടത്തും തുറന്നിരുന്ന കടകൾ സംഘമായെത്തിയ ശബരിമല കർമ്മസമിതിക്കാർ അടിച്ചുതകർത്തു. പ്രതിഷേധത്തിന്റെ പേരിൽ നടക്കുന്നത് തെരുവു യുദ്ധം.

മാവേലിക്കര താലൂക്ക് ഓഫീസ് ബിജെപി പ്രവർത്തകർ അടിച്ചു തകർത്തു. ഉച്ചയോടെ ശബരിമല കർമസമിതിയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാളുകൾ താലൂക്കോഫീസിലേക്ക് മാർച്ചുമായി എത്തിയത്. ഓഫീസിലേക്ക് ഇരച്ചു കയറിയ ഇവർ ഫർണിച്ചറുകൾ തല്ലിത്തകർത്തു. പൊലീസ് എത്തി ഒടുവിൽ ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

എറണാകുളത്തുൾപ്പടെ പ്രതിഷേധവും റോഡ് ഉപരോധവുമുണ്ടായി. കച്ചേരിപ്പടിയിലെ റോഡ് ഉപരോധത്തെത്തുടർന്ന് സ്ഥലത്ത് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ആറന്മുളയിൽ ദേവസ്വംബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ വീടിന് മുന്നിലും പ്രതിഷേധം നടക്കുകയാണ്. കൊല്ലത്ത് ശബരിമല കർമസമിതി പ്രവർത്തകർ ബസ്സുകൾ തടയുന്നതിന്റെ ചിത്രങ്ങളെടുത്ത മനോരമ ഫോട്ടോഗ്രാഫർ വിഷ്ണു വി സനലിന് മർദ്ദനത്തിൽ തലയ്ക്ക് പരിക്കേറ്റു. കേരളകൗമുദി ഫോട്ടോഗ്രാഫർ എം എസ് ശ്രീധർലാൽ, മീഡിയ വൺ ക്യാമറാമാൻ ബിജു ഖാൻ എന്നിവർക്കും പരിക്ക് പറ്റി.