തിരുവനന്തപുരം: ഒട്ടേറെ വിവാദങ്ങൾ തലപൊക്കിയെങ്കിലും പുതുവത്സര ദിനത്തിൽ സംസ്ഥാന സർക്കാർ തീർത്ത വനിത മതിൽ അക്ഷരാർഥത്തിൽ വനിതകളുടെ കടലായി മാറുകയായിരുന്നു. കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡ് മുതൽ തിരുവനന്തപുരം വെള്ളയംമ്പലം വരെ തിങ്ങി നിറഞ്ഞ് നിന്നത് ലക്ഷകണക്കിന് വനിതകൾ തന്നെയാണ്.

സ്ത്രീലക്ഷങ്ങൾ അണിനിരന്ന വനിതാ മതിൽ കേരളത്തിലുയർന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന മതിലിൽ വലിയ സ്ത്രീ പങ്കാളിത്തമാണുണ്ടായത്. നാലു മണിയോടെ നവോത്ഥാന പ്രതിജ്ഞയോടെയാണ് മതിൽ ആരംഭിച്ചത്. കാസർകോട് മന്ത്രി കെ. കെ. ശൈലജ നവോത്ഥാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, വി എസ് അച്യുതാനന്ദൻ, വൃന്ദാ കാരാട്ട്, ആനി രാജ തുടങ്ങിയ പ്രമുഖരും സാമൂഹ്യ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു. മന്ത്രി എ.കെ ശശീന്ദ്രൻ, നടി റിമ കല്ലിങ്കൽ, സാമൂഹ്യ പ്രവർത്തക അജിത തുടങ്ങിയവർ കോഴിക്കോട് മതിലിൽ പങ്കാളികളായി.

നാലുമുതൽ നാലേകാൽ വരെയാണ് മതിൽ ഉയർന്നത്. ഇതിന് ശേഷം നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുത്തു. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളുടെ കോർഗ്രൂപ്പ് നിയന്ത്രണത്തിനുണ്ടായിരുന്നു.കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖർ ഉൾപ്പെടെയുള്ളവർ മതിലിനെത്തി. വെള്ളയമ്പലത്ത് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട്, ആനി രാജ എന്നിവർ പങ്കെടുക്കുമ്പോൾ കാസർകോട്ട് മതിലിന്റെ തുടക്കത്തിൽ മന്ത്രി കെ.കെ. ശൈലജയുണ്ടായിരുന്നു.

മതിൽ പൂർത്തിയായാൽ പ്രധാന കേന്ദ്രങ്ങളിലെ പൊതുയോഗത്തിൽ പ്രമുഖർ പങ്കെടുത്തു. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവരും വെള്ളയമ്പലത്ത് യോഗത്തിൽ പ്രസംഗിക്കും.മതിൽ ചിത്രീകരിക്കാൻ വിദേശമാധ്യമപ്രവർത്തകർ തലസ്ഥാനത്തുണ്ട്. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്സൽ റെക്കോഡ്‌സ് ഫോറം വിവരങ്ങൾ ശേഖരിക്കും. നാൽക്കവലകളിൽ നിശ്ചിത സമയത്തിന് പത്തുമിനിറ്റുമുമ്പുമാത്രമേ മതിലൊരുക്കാവൂ. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് ക്രമീകരണങ്ങൾ ഒരുക്കും.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിരോധത്തിലായ ഇടതു സർക്കാർ മുഖം രക്ഷിക്കാൻ വേണ്ടിായണ് വനിതാ മതിൽ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. 30 ലക്ഷം വനിതകളെ അണിനിരത്താൻ ലക്ഷ്യമിട്ട വനിതാ മതിലിൽ അതിലേറെ ആളുകൾ പങ്കെടുക്കുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

സിപിഎം പിന്തുണക്കുന്ന പരിപാടിയിൽ അണി നിരത്താനായി വനിതാ മതിലിൽ പങ്കെടുക്കാൻ അധികാര കേന്ദ്രങ്ങളിലെ പ്രമുഖരെല്ലാം എത്തി. വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറിൽ പ്രമുഖരുടെ ഭാര്യമാരും സെലബ്രിറ്റികളും മതിലിൽ പങ്കെടുക്കാൻ എത്തി. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടും സിപിഐ നേതാവ് ആനി രാജയും അടക്കമുള്ള പ്രമുഖർ മതിലിൽ കണ്ണികളാകാൻ എത്തിയപ്പോൾ നേതാക്കളുടെ ഭാര്യമാരും മക്കളും അടക്കമുള്ളവരും മതിലിൽ അണിനിരക്കാൻ എത്തി.

മുഖ്യമന്ത്രി പിണാറായി വിജയന്റെ ഭാര്യ കമലയും മകൾ വീണയും ഒപ്പം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലാകൃഷ്ണന്റെ ഭാര്യ വിനോദിനിയും അടുത്തടുത്താണ് നിന്നത്. വി എസ് അച്യുതാനന്ദന്റെ ഭാര്യ വസുമതിയും മകൻ അരുൺകുമാറിന്റെ ഭാര്യയും മതിലിൽ പങ്കെടുക്കാൻ എത്തി. ഒപ്പം ഉഷാ ടൈറ്റസും കലക്ടർ വാസുകയും അടുത്തടുത്തു നിന്നു തിരുവനന്തപുരം ഡെപ്യൂട്ടി മേയർ രാഖിയും ഒരുക്കങ്ങൾ നോക്കി മുന്നിൽ നിന്നും. ഡബ്ബിങ് താരം ഭാഗ്യലക്ഷ്മിയും പാചക വിദഗ്ധ ലക്ഷ്മി നായർ അടക്കമുള്ളവരും എത്തി. മിക്ക സിപിഎം നേതാക്കളും ഭാര്യയും മക്കളുമായാണ് എത്തിത്.

രാഷ്ട്രീയ രംഗത്ത് ഭർത്താക്കന്മാർ ശോഭിക്കുമ്പോൾ പലപ്പോഴും വീട്ടിൽ ഒതുങ്ങാറുള്ളവരാണ് ഭാര്യമാർ. അവരും നവോത്ഥാന വനിതാ മതിലിൽ അണിചേരാനായി തെരുവിൽ ഇറങ്ങിയത് കൗതുക കാഴ്‌ച്ചയായി. ജമീല പ്രകാശവും സിനിമാ സംവിധായിക വിധു വിൻസെന്റും ആക്ടിവിസ്റ്റ് ധന്യാ രാമൻ അടക്കമുള്ളവർ അയ്യങ്കാളി സ്‌ക്വയറിൽ എത്തി. നവോത്ഥാന സത്യപ്രതിജ്ഞ എടുത്തുകൊണ്ടാണ് സ്ത്രീശക്തി പ്രകടമായത്.