ന്യൂയോർക്ക്: ട്വന്റി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയോടു തോറ്റതോടെ സൂപ്പർ 8 മോഹം തുലാസിലായ പാക്കിസ്ഥാന് ഇന്ന് ജീവൻ മരണ പോരാട്ടം. രാത്രി എട്ടിന് ന്യൂയോർക്കിലെ നാസൗ കൗണ്ടി സറ്റേഡിയത്തിൽ കാനഡയ്‌ക്കെതിരെയാണ് മത്സരം. അമേരിക്കയോടും ഇന്ത്യയോടും പരാജയപ്പെട്ട പാക്കിസ്ഥാന് ട്വന്റി 20 ലോകകപ്പിൽ തുടരാൻ ഇന്ന് ജയിച്ചേ തീരു. അട്ടിമറി വീരന്മാരായ അയർലൻഡിനെ തോൽപിച്ചെത്തുന്ന കാനഡയും ബാബർ അസമിനും സംഘത്തിനും കടുത്ത വെല്ലുവിളിയാവുമെന്നുറപ്പ്.

ബാറ്റിംഗിലും ബൗളിംഗിലും വീര്യം വീണ്ടെടുത്ത് ഇനിയുള്ള രണ്ട് കളിയിലും വൻവിജയം നേടിയാലേ പാക്കിസ്ഥാന് പ്രതീക്ഷ നിലനിർത്താൻ കഴിയൂ. ഇതോടൊപ്പം മറ്റ് ടീമുകളുടെ മത്സരഫലവും അനുകൂലമാവണം. ഇന്ത്യ ഗ്രൂപ്പിൽ ബാക്കിയുള്ള രണ്ട് കളിയിലും ജയിക്കുകയും അമേരിക്ക തോൽക്കുകയും ചെയ്താലേ പാക്കിസ്ഥാൻ സൂപ്പർ എട്ടിലെത്തൂ.

ഇന്ത്യക്കെതിരെ ജയിക്കാവുന്ന മത്സരം കൈവിട്ട പാക്കിസ്ഥാൻ വിമർശനങ്ങളുടെ മുൾമുനയിൽ നിന്നാണ് മൂന്നാം പോരിനിറങ്ങുന്നത്. ബാബർ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും ഇന്നിങ്‌സുകൾ നിർണായകമാവും. മധ്യനിര അവസരത്തിനൊപ്പം ഉയരേണ്ടതും അനിവാര്യം. പാക്കിസ്ഥാനെ വീഴ്‌ത്തിയാൽ കാനഡയ്ക്കും സൂപ്പർ എട്ടിലേക്ക് മോഹം നീട്ടാം.

ന്യൂയോർക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിൽ പുതിയ പിച്ചിലായിരിക്കും മത്സരം. ഇതിന് മുൻപ് കാനഡുമായി ഏറ്റുമുട്ടിയ കളിയിൽ ജയം പാക്കിസ്ഥാനൊപ്പമായിരുന്നു. നാസൗ കൗണ്ടി സ്റ്റേഡിയത്തിലെ മത്സരങ്ങളെല്ലാം ലോ സ്‌കോറിങ് ത്രില്ലറുകളായിരുന്നുവെന്നതിനാൽ വമ്പൻ ജയം നേടി നെറ്റ് റൺറേറ്റ് ഉയർത്താൻ പാക്കിസ്ഥാന് പരിമിതികളുണ്ട്.

ലോ സ്‌കോറിങ് മത്സരമായാൽ മത്സരഫലം എങ്ങനെയാവുമെന്ന് പ്രവചിക്കുകയും അസാധ്യമാണ്. അട്ടിമറി വീരന്മാരായ അയർലൻഡിനെ വീഴ്‌ത്തിയെത്തുന്ന കാനഡയെ പാക്കിസ്ഥാന് ഇന്ന് ലാഘവത്തോടെ കാണാനാവില്ല. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് ജയിച്ചത് എന്നതിനാൽ ഇന്നും ടോസ് നിർണായകമാകും. കാനഡ കഴിഞ്ഞാൽ അയർലൻഡാണ് അവസാന മത്സരത്തിൽ പാക്കിസ്ഥാന്റെ എതിരാളികൾ.

നിലവിൽ എ ഗ്രൂപ്പിൽ കാനഡയ്ക്കും പിറകിൽ നാലാമതാണ് പാക്കിസ്ഥാൻ ഉള്ളത്. കാനഡയ്ക്കും അയർലൻഡിനും എതിരായ രണ്ടു മത്സരങ്ങളും ഇനി പാക്കിസ്ഥാനു ജയിച്ചേ തീരു. ഒരു മത്സരം തോറ്റാൽ ടീമിന്റെ സാധ്യതകൾ ഇല്ലാതാകും. കൂടാതെ യുഎസും കാനഡയും ഇനി ഒരു മത്സരവും ജയിക്കാതിരിക്കുകയും കൂടി വേണം. രണ്ടു മത്സരങ്ങൾ ജയിച്ചിരിക്കുന്ന യുഎസിന്റെ അടുത്ത പോരാട്ടം ഇന്ത്യയ്‌ക്കെതിരെയാണ്. രണ്ടു കളികളും ജയിച്ച ഇന്ത്യയാണ് എ ഗ്രൂപ്പിൽ ഒന്നാമത്. രണ്ടു കളികളിൽ ഒരു വിജയവും ഒരു തോൽവിയുമായി കാനഡയാണു ഗ്രൂപ്പിൽ മൂന്നാമതുള്ളത്.

ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ടു ടീമുകളാണ് സൂപ്പർ 8 റൗണ്ടിൽ കയറുന്നത്. പാക്കിസ്ഥാൻ രണ്ടുകളികൾ ജയിക്കുകയും യുഎസ് രണ്ടെണ്ണം തോൽക്കുകയും ചെയ്താൽ ഇരു ടീമുകൾക്കും നാലു പോയിന്റു വീതമാകും. നെറ്റ് റൺറേറ്റ് ഇതോടെ നിർണായകമാകും