റാഞ്ചി: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റ് അരങ്ങേറുന്ന റാഞ്ചി പിച്ചിനെ വിമർശിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്. പിച്ച് കണ്ടതിന് ശേഷമാണ് സ്റ്റോക്‌സ് വിമർശനം ഉന്നയിച്ചത്. ക്രിക്കറ്റ് കരിയറിൽ ഇന്നുവരെ കാണാത്ത പിച്ചാണ് റാഞ്ചിയിലേതെന്നു സ്റ്റോക്‌സ് തുറന്നടിച്ചു. എന്താണ് സംഭവിക്കുക എന്നത് അറിയില്ലെന്നും ഇംഗ്ലീഷ് നായകൻ വ്യക്തമാക്കി.

ഇംഗ്ലണ്ട് നിർണായക പോരാട്ടത്തിനാണ് ഇറങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര കൈവിടാതിരിക്കാൻ അവർക്ക് ജയം അനിവാര്യം. നിലവിൽ ഇന്ത്യ 2-1നു മുന്നിൽ നിൽക്കുന്നു. റാഞ്ചിയിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. ഇംഗ്ലണ്ടിനു, ജയം ഒപ്പമെത്താനുള്ള അവസരവും.

'ഇത്തരത്തിലൊരു പിച്ച് ഞാൻ ഇതുവരെ കണ്ടിട്ടില്ല. എനിക്ക് ഒരു ധാരണയുമില്ല മത്സരത്തിൽ എന്തു സംഭവിക്കും എന്നതിനെക്കുറിച്ച്. ഡ്രസിങ് റൂമിൽ നിന്നു പിച്ച് നോക്കി പുല്ല് നിറഞ്ഞതായി തോന്നും. എന്നാൽ അടുത്ത് ചെല്ലുമ്പോൾ വ്യത്യസ്തമാണ്. നിറയെ വിള്ളലുകളാണ് പിച്ചിൽ'- സ്റ്റോക്‌സ് വ്യക്തമാക്കി.

വൈസ് ക്യാപ്റ്റൻ ഒലി പോപ്പും പിച്ചിനെ വിമർശിച്ചു. നിറയെ വിള്ളലുകളുണ്ട്. മത്സര ഫലത്തെ ഇത് സ്വാധീനിക്കുമെന്ന ആശങ്കയുമുണ്ടെന്നു ഒലി പോപ്പ് വ്യക്തമാക്കി.