പല്ലേക്കെലെ: ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടി 20 മത്സരത്തില്‍ ഇന്ത്യയെ വിറപ്പിച്ച് കീഴടങ്ങി ശ്രീലങ്ക. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട ഇന്ത്യ അവസാന ഓവറുകളിലെ മികച്ച ബൗളിങ്ങിലൂടെ വിജയം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും കോച്ച് ഗൗതം ഗംഭീറിനും വിജയത്തോടെ അരങ്ങേറ്റം സാധ്യമായി. ഒരു ഘട്ടത്തില്‍ പഥും നിസ്സങ്കയുടെയും കുശാല്‍ മെന്‍ഡിസിന്റെയും ബാറ്റിങ്ങില്‍ ലങ്ക വിജയം സ്വപ്നം കണ്ടതായിരുന്നു. പക്ഷേ ആ സ്വപ്നം അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇല്ലാതാക്കി. അവസാന 30 പന്തുകളില്‍ 30 റണ്‍സ് മാത്രം വഴങ്ങി ലങ്കയുടെ ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത്. 43 റണ്‍സിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ അനായാസ വിജയം സ്വപ്നം കണ്ട ലങ്കയെ അവസാന ഓവറുകളിലെ ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് തകര്‍ത്തത്. ആതിഥേയര്‍ 19.2 ഓവറില്‍ 170 റണ്‍സിന് ഓള്‍ ഔട്ടായി.സൂര്യകുമാര്‍ യാദവിന്റെ നായക ഇന്നിങ്സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 26 പന്തില്‍ രണ്ടു സിക്സും എട്ടു ഫോറുമടക്കം 58 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. റിയാന്‍ പരാഗ് മൂന്നു വിക്കറ്റ് വീഴ്ത്തി.

ലങ്കക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്നവര്‍ക്ക് ക്രീസില്‍ നിലയുറപ്പിക്കാനായില്ല. പത്തും നിസംഗയും കുശാല്‍ മെന്‍ഡിസും ഇന്ത്യന്‍ ബൗളര്‍മാരെ സിക്സുകളും ബൗണ്ടറികളും തലങ്ങും വിലങ്ങും പായിച്ചാണ് തുടങ്ങിയത്.ഇരുവരും ഒന്നാം വിക്കറ്റില്‍ 8.4 ഓവറില്‍ 84 റണ്‍സ് അടിച്ചുകൂട്ടി. 27 പന്തില്‍ 45 റണ്‍സെടുത്ത മെന്‍ഡിസിനെ ജയ്സ്വാളിന്റെ കൈകളിലെത്തിച്ച് അര്‍ഷ്ദീപ് സിങ് ആദ്യ ബ്രേക്ക് ത്രൂ നല്‍കി.

കുശാല്‍ പെരേരയുമായി ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ 48 പന്തില്‍ 79 റണ്‍സെടുത്ത നിസംഗയെ അക്സര്‍ പട്ടേല്‍ ബൗള്‍ഡാക്കി. നാലു സിക്സും ഏഴു ബൗണ്ടറികളുമാണ് താരം നേടിയത്. 14 പന്തില്‍ 20 റണ്‍സെടുത്ത പെരേരയെ പട്ടേല്‍ രവി ബിഷ്ണോയിയുടെ കൈകളിലെത്തിച്ചു. കമിന്ദു മെന്‍ഡിസ് (എട്ടു പന്തില്‍ 12), ചരിത്ത് അസലങ്ക (പൂജ്യം), ദാസുന്‍ ശാനക (പൂജ്യം), വാനിന്ദു ഹസരംഗ (മൂന്നു പന്തില്‍ രണ്ട്), മതീഷ പതിരന (ഏഴു പന്തില്‍ ആറ്), മഹീഷ് തീക്ഷണ (അഞ്ച് പന്തില്‍ രണ്ട്), ദില്‍ശന്‍ മദുശങ്ക (പൂജ്യം) എന്നിവരെല്ലാം വേഗത്തില്‍ മടങ്ങി. റണ്ണൊന്നും എടുക്കാതെ അസിത ഫെര്‍ണാണ്ടോ പുറത്താകാതെ നിന്നു.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്ങും അക്സര്‍ പട്ടേലും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. മുഹമ്മദ് സിറാജ്, രവി ബിഷ്ണോയി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. ഇന്ത്യക്കായി ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും ശുഭ്മന്‍ ഗില്ലും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 5.6 ഓവറില്‍ 74 റണ്‍സെടുത്താണ് പിരിഞ്ഞത്. 16 പന്തില്‍ 34 റണ്‍സെടുത്ത ഗില്ലിനെ ആറാം ഓവറില്‍ മടക്കി മധുശങ്കയാണ് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. തൊട്ടടുത്ത ഓവറില്‍ ജയ്സ്വാളും പുറത്തായി. ഒരു റണ്‍ അകലെയാണ് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് അര്‍ധ സെഞ്ച്വറി നഷ്ടമായത്. 33 പന്തില്‍ 49 റണ്‍സെടുത്ത താരം പതിരനയുടെ പന്തില്‍ ബൗള്‍ഡായി. യശ്വസി ജയ്സ്വാള്‍ 21 പന്തില്‍ 40 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യ (10 പന്തില്‍ ഒമ്പത്), റിയാന്‍ പരാഗ് (ആറു പന്തില്‍ ഏഴ്), റിങ്കു സിങ് (രണ്ടു പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

10 റണ്‍സുമായി അക്സര്‍ പട്ടേലും ഒരു റണ്ണുമായി അര്‍ഷ്ദീപ് സിങ്ങും പുറത്താകാതെ നിന്നു. ലങ്കക്കായി പതിരന നാലു വിക്കറ്റ് വീഴ്ത്തി. മധുശങ്ക, അസിത ഫെര്‍ണാണ്ടോ, വാനിന്ദു ഹസരംഗ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നേടിയ ലങ്കന്‍ നായകന്‍ അസലങ്ക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചില്ല. സ്പെഷല്‍ ബാറ്ററായി സഞ്ജുവിനെ കളിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.