ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഇപ്പോഴും ഐപിഎല്ലിലെ സൂപ്പര്‍ നായകന്‍ എം.എസ്. ധോണിയാണ്. അതേസമയം ഇക്കുറി ധോണി ചെന്നൈയില്‍ ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ തന്നെ നിലനിര്‍ത്താനുള്ള എല്ലാ തന്ത്രങ്ങളും ടീം മാനേജ്‌മെന്റ് പരിശോധിക്കുന്നുണ്ട്. പുതിയ സീസണു മുന്നോടിയായി ഇത്തവണ മെഗാ താര ലേലമാണ് നടക്കുന്നത്. ഭൂരിഭാഗം താരങ്ങളെയും ടീമുകള്‍ക്ക് കൈവിടേണ്ടി വരും.

ഇതിനിടെയാണ് ഐ.പി.എല്ലില്‍ താരങ്ങളുമായി ബന്ധപ്പെട്ട പഴയ നിയമം വീണ്ടും നടപ്പാക്കാന്‍ ബി.സി.സി.ഐ തയാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഐ.പി.എല്‍ 2025ല്‍ താരങ്ങളെ നിലനിര്‍ത്തുന്നതിനുള്ള അണ്‍ക്യാപ്ഡ് നിയമം നടപ്പാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ധോണിയെ ചെന്നൈയില്‍തന്നെ നിലനിര്‍ത്താന്‍ വേണ്ടിയാണ് നിയമപരിഷ്‌കാരമെന്നും വിമര്‍ശനമുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞവരെ അണ്‍ക്യാപ്ഡ് താരമാക്കി മാറ്റുന്ന പരിഷ്‌കാരമാണ് ബി.സി.സി.ഐ ആലോചിക്കുന്നത്. നിയമം നടപ്പായാല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ധോണിയെ ടീമില്‍ നിലനിര്‍ത്താനാകും.

ഐ.പി.എല്‍ പ്രഥമ സീസണ്‍ മുതല്‍ 2021 വരെ ഈ നിയമം പ്രാബല്യത്തിലുണ്ടായിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസികള്‍ ഇത് പ്രയോജനപ്പെടുത്താതെ വന്നതോടെയാണ് 2021ല്‍ ഇത് നീക്കം ചെയ്തത്. ഈ നിയമം നടപ്പാക്കണമെന്ന് ചെന്നൈ നേരത്തെ തന്നെ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. മറ്റു ഫ്രാഞ്ചൈസികളൊന്നും ഇതിനെ പിന്തുണക്കുന്നില്ല. ഈ നിയമം നടപ്പാക്കാന്‍ ചെന്നൈ ബി.സി.സി.ഐ.യോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സി.എസ്.കെ സി.ഇ.ഒ. കാശി വിശ്വനാഥന്‍ അറിയിച്ചത്. അതേസമയം നിയമം നടപ്പാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അണ്‍ക്യാപ്ഡ് നിയമം നടപ്പായാല്‍, നാലുകോടി രൂപക്ക് ചെന്നൈക്ക് ധോണിയെ നിലനിര്‍ത്താനാവും. 2022 മെഗാ ലേലത്തില്‍ 12 കോടി രൂപക്കാണ് ധോനിയെ നിലനിര്‍ത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചതിനുശേഷം ഐ.പി.എല്ലില്‍ മാത്രമാണ് താരം കളിക്കുന്നത്. കഴിഞ്ഞ ഏതാനും സീസണുകള്‍ക്ക് മുന്നോടിയായി താരം ഫ്രാഞ്ചൈസി ക്രിക്കറ്റിനോടും വിടപറയുമെന്ന അഭ്യൂഹങ്ങള്‍ പുറത്തുവരാറുണ്ട്. കഴിഞ്ഞ സീസണില്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് കൈമാറിയിരുന്നു. ഇതോടെ സീസണോടെ താരം വിരമിക്കുമെന്ന് ഏറെക്കുറെ എല്ലാവരും ഉറപ്പിച്ചു. എന്നാല്‍, ഇതുവരെ താരം നിലപാട് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ സീസണില്‍ ഡെത്ത് ഓവറുകളില്‍ മാത്രമാണ് താരം കളിക്കാനിറങ്ങിയത്. 220.54 സ്‌ട്രൈക്ക് റേറ്റില്‍ 161 റണ്‍സാണ് താരം നേടിയത്. 53.66 ആയിരുന്നു ശരാശരി. അതേസമയം, ബി.സി.സി.ഐ ഇതുവരെ താരങ്ങളെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.