ബെംഗളൂരു: യുവതാരം തിലക് വർമ്മയുടെ വീരോചിത പോരാട്ടം പാഴായി. ഐപിഎല്ലിൽ തോറ്റ് തുടങ്ങുന്ന പതിവ് ഇത്തവണയും തെറ്റിക്കാതെ മുംബൈ ഇന്ത്യൻസ്. സീസണിലെ ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് രോഹിത് ശർമ്മയും സംഘവും പരാജയം ഏറ്റുവാങ്ങിയത്. ഓപ്പണിങ് വിക്കറ്റിൽ തകർത്തടിച്ച വിരാട് കോലി - ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി സഖ്യമാണ് ആർസിബിയുടെ ജയം അനായാസമാക്കിയത്. 14.5 ഓവറിൽ 148 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.

മുംബൈ മുന്നോട്ടുവെച്ച 172 റൺസ് വിജയലക്ഷ്യം ബാംഗ്ലൂർ 16.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കി. വിരാട് കോലി, ഫാഫ് ഡുപ്ലസിസ് ഓപ്പണിങ് സഖ്യം 141 റൺസ് കൂട്ടുകെട്ടുമായി ആർസിബിക്ക് ഹിമാലയൻ തുടക്കം നൽകി. 43 പന്തിൽ 73 റൺസുമായി ഫാഫും അക്കൗണ്ട് തുറക്കാതെ ഡികെയും പുറത്തായി. വിരാട് കോലിയും(49 പന്തിൽ 82*), ഗ്ലെൻ മാക്സ്വെല്ലും(3 പന്തിൽ 12*) പുറത്താവാതെ നിന്നു.

49 പന്തിൽ നിന്ന് അഞ്ച് സിക്സും ആറ് ഫോറുമടക്കം 82 റൺസോടെ പുറത്താകാതെ നിന്ന വിരാട് കോലിയാണ് ആർസിബിയുടെ ടോപ് സ്‌കോറർ. ഡുപ്ലെസി 43 പന്തുകൾ നേരിട്ട് ആറ് സിക്സും അഞ്ച് ഫോറുമടക്കം 73 റൺസെടുത്തു. ഗ്ലെൻ മാക്സ്വെൽ മൂന്ന് പന്തിൽ നിന്ന് 12 റൺസോടെ പുറത്താകാതെ നിന്നു. ദിനേഷ് കാർത്തിക്കാണ് (0) പുറത്തായ മറ്റൊരു താരം.

മറുപടി ബാറ്റിംഗിൽ ജോഫ്ര ആർച്ചർ ഉൾപ്പടെയുള്ളവരെ കടന്നാക്രമിച്ച് വിരാട് കോലിയും ഫാഫ് ഡുപ്ലസിസും ആർസിബിക്കും മിന്നും തുടക്കം നൽകി. ഇതോടെ പവർപ്ലേയിൽ വിക്കറ്റ് നഷ്ടമില്ലാതെ 53 റൺസ് പിറന്നു. തകർത്തടിച്ച ഡുപ്ലസി 29 പന്തിൽ 50 തികച്ചപ്പോൾ 11-ാം ഓവറിലെ മൂന്നാം പന്തിൽ പീയുഷ് ചൗളയെ സിക്സിന് പറത്തി വിരാട് കോലി ടീമിനെ 100 കടത്തി.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഇത് രണ്ടാം തവണയാണ് ആർസിബി ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് തികയ്ക്കുന്നത്. പിന്നാലെ കോലി 38-ാം പന്തിൽ തന്റെ അമ്പത് പൂർത്തിയാക്കി. ഇതിന് ശേഷം ഡുപ്ലസിയെ ആർഷാദ് ഖാനും ദിനേശ് കാർത്തിക്കിനെ കാമറൂൺ ഗ്രീനും പുറത്താക്കിയെങ്കിലും കിങ് കോലിയെ പിടിച്ചുനിർത്താനായില്ല.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ തുടക്കത്തിലെ കൂട്ടത്തകർച്ചയ്ക്ക് ശേഷം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കുകയായിരുന്നു. തുടക്കത്തിൽ 20 റൺസിന് മൂന്ന് വിക്കറ്റ് നഷ്ടമായ മുംബൈയെ അഞ്ചാമനായി ക്രീസിലെത്തിയ യുവതാരം തിലക് വർമ്മയുടെ തകർപ്പൻ ഫിഫ്റ്റിയാണ് രക്ഷിച്ചത്. തിലക് 46 പന്തിൽ 9 ഫോറും 4 സിക്സും സഹിതം 84* റൺസെടുത്തു.

31 പന്തിലായിരുന്നു തിലകിന്റെ ഫിഫ്റ്റി. തിലകിനൊപ്പം അർഷാദ് ഖാൻ(9 പന്തിൽ 15*) പുറത്താവാതെ നിന്നു. നായകൻ രോഹിത് ശർമ്മ(1) ഇഷാൻ കിഷൻ(10), കാമറൂൺ ഗ്രീൻ(5), സൂര്യകുമാർ യാദവ്(15), നെഹാൽ വധേര(21), ടിം ഡേവിഡ്(4), റിത്വിക് ഷൊക്കീൻ(5) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌കോർ.