ഡൊമനിക്ക: വിക്കറ്റിന് പിന്നിൽ ഋഷഭ് പന്തിനെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി അരങ്ങേറ്റ മത്സരത്തിൽ ഇഷാൻ കിഷൻ. രണ്ട് മികച്ച ക്യാച്ചുകളുമായി മികച്ച പ്രകടനം കാഴ്ചവച്ചതിന് ഒപ്പം കെ എസ് ഭരതിനെ പോലെ വിക്കറ്റിന് പിന്നിൽ നിശബ്ദനല്ല താനെന്ന് ആദ്യ ദിനം തന്നെ ഇഷാൻ കിഷൻ തെളിയിക്കുകയും ചെയ്തു. ബൗളർമാരെ പ്രചോദിപ്പിച്ചും ഫീൽഡർമാർക്ക് നിർദ്ദേശം നൽകിയും ഇടക്ക് വിൻഡീസ് ബാറ്റർമാരെ പ്രകോപിപ്പിച്ചുമാണ് കിഷൻ അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റിന് പിന്നിൽ സജീവമായത്.

വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ കെ എസ് ഭരതിന് പകരം ഇഷാൻ കിഷനാണ് ഇന്ത്യൻ ടീം മാനേജ്‌മെന്റ് പ്ലേയിങ് ഇലവനിൽ അവസരം നൽകിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ചിട്ട് കാലമേറെയായെങ്കിലും ഇന്ത്യൻ വൈറ്റ് ബോൾ ടീമിലെ സ്ഥിരം സാന്നിധ്യമാണ് ഇഷാൻ കിഷൻ. അതുകൊണ്ടുതന്നെ വിക്കറ്റിന് പിന്നിൽ പതർച്ചകളൊന്നും കിഷൻ പ്രകടമാക്കിയില്ല.

ഒരു ക്യാച്ച് നഷ്ടപ്പെടുത്തിയെങ്കിലും രണ്ട് ഉജ്ജ്വല ക്യാച്ചുകൾ കൈയിലൊതുക്കാനും ഇഷാനാിരുന്നു. ഒന്ന് ശാർദ്ദുൽ താക്കൂറിന്റെ പന്തിലും മറ്റൊന്ന് രവീന്ദ്ര ജഡേജയുടെ പന്തിലുമായിരുന്നു.

അരങ്ങേറ്റ മത്സരത്തിന്റെ ആദ്യദിനത്തിൽ മികച്ച പ്രകടനമാണ് ഇഷാൻ കിഷൻ പുറത്തെടുത്തത്. ഫീൽഡിൽ സ്റ്റംപിനു പിന്നിൽനിന്നു സീനിയർ താരങ്ങൾക്കുൾപ്പെടെ 'നിർദ്ദേശം' നൽകി മത്സരം സജീവമാക്കുകയും ചെയ്തു. സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത ഇഷാന്റെ ചില 'നിർദേശങ്ങൾ' സമൂഹമാധ്യമങ്ങളിൽ വൈറലായി. ടീമിൻ മുൻ ക്യാപ്റ്റൻ വിരാട് കോലിയോട് ഇഷാൻ പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തത്.

സ്ലിപ്പിൽ നിന്ന കോലിയോട്, 'വിരാട് ഭായ്, കുറച്ചു നേരേ നിൽക്കൂ' എന്നാണ് ഇഷാൻ കിഷൻ പറഞ്ഞത്. അൽപസമയത്തിനുശേഷം സില്ലി പോയിന്റിൽ നിന്ന യശ്വസി ജയ്സ്വാളിനോടും ഇഷാൻ കിഷൻ ഇതേ കാര്യം ആവശ്യപ്പെടുന്നുണ്ട്. പിന്നീട്, പേസർ മുഹമ്മദ് സിറാജിനെയും സ്പിന്നർ രവിചന്ദ്രൻ അശ്വിനെയും അവരുടെ ബോളിങ്ങിന് അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ടെസ്റ്റിൽ ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിനു പകരമാണ് ഇഷാൻ കിഷൻ ടീമിലേക്ക് എത്തിയത്. സ്റ്റംപിനു പിന്നിലെ സംസാരങ്ങൾക്ക് ഋഷഭ് പന്തും ഏറെ പ്രശസ്തനാണ്.

ഓസ്‌ട്രേലിയക്കെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയിലും പിന്നാലെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കളിച്ച കെ എസ് ഭരതിന് ബാറ്റിംഗിൽ തിളങ്ങാൻ കഴിയാതിരുന്നതോടെയാണ് ഇഷാൻ കിഷന് വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചത്. വിക്കറ്റ് കീപ്പിംഗിലെന്നപോലെ ബാറ്റിംഗിലും തിളങ്ങിയാൽ കിഷന് ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കാനാനാവും. ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായ റിഷഭ് പന്തിന് കാർ അപകടത്തിൽ പരിക്കേറ്റതോടെയാണ് കെ എസ് ഭരതിനും ഇഷാൻ കിഷനും സെലക്ടർമാർ ടെസ്റ്റ് ടീമിൽ അവസരം നൽകിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റിൻഡീസ് ഒന്നാം ദിനം 150 റൺസിനു പുറത്തായി. അശ്വിൻ അഞ്ചും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റ് നേടി. താരതമ്യേന പുതുമുഖങ്ങളായ വിൻഡീസിന്റെ മുൻ നിര ഇന്ത്യൻ ബോളർമാർക്കു മുന്നിൽ കൂപ്പുകുത്തി. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ ആദ്യ ദിനം അവസാനിക്കുമ്പോൾ 23 ഓവറിൽ വിക്കറ്റ്് നഷ്ടപ്പെടാതെ 80 റൺസ് എന്ന നിലയിലാണ്. അരങ്ങേറ്റക്കാരൻ യശ്വസി ജയ്സ്വാൾ (73 പന്തിൽ 40*), ക്യാപ്റ്റൻ രോഹിത് ശർമ (65 പന്തിൽ 30*) എന്നിവരാണ് ക്രീസിൽ.