മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുല്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം. ഒരു കാര്യം പ്രഖ്യാപിക്കാനുണ്ടെന്നു പറഞ്ഞ രാഹുല്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസ് ഇട്ടതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്കു തുടക്കമായത്. ഇതോടെ രാഹുല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചെന്ന രീതിയിലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. രാഹുല്‍ സ്വന്തം അക്കൗണ്ടില്‍ ഇട്ട പോസ്റ്റ് പിന്നീടു നീക്കം ചെയ്‌തെന്നും ചിലര്‍ വാദിച്ചു. എന്നാല്‍ രാഹുല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നതാണു സത്യം.

ശ്രീലങ്കയ്ക്കെതിരായി അടുത്തിടെ നടന്ന ഏകദിന പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ രാഹുലിന്റെ പോസ്റ്റ് ആരാധകരില്‍ ആകാംക്ഷയും ഒപ്പം അമ്പരപ്പുമാണ് ഉണ്ടാക്കിയത്. ശ്രീലങ്കന്‍ പരമ്പരയില്‍ പ്രതീക്ഷയ്ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന താരത്തിന്റെ പ്രഖ്യാപനം ഊഹാപോഹങ്ങള്‍ക്ക് കൂടുതല്‍ ആക്കംകൂട്ടി.

'എനിക്ക് ഒരു പ്രഖ്യാപനം നടത്താനുണ്ട്, തുടരുക..' ഇതായിരുന്നു കെ.എല്‍.രാഹുല്‍ ഇന്‍സ്റ്റ സ്റ്റോറിയില്‍ ആദ്യമിട്ട അറിയിപ്പ്. ഈ സന്ദേശം അദ്ദേഹത്തിന്റെ ആരാധകരില്‍ ഏറെ ജിജ്ഞാസയുണ്ടാക്കി.
തൊട്ടുപിന്നാലെ ഈ അറിയിപ്പിനൊപ്പം സാമൂഹിക മാധ്യമങ്ങളില്‍ കെ.എല്‍. രാഹുലിന്റേതായി ഇന്‍സ്റ്റ സ്റ്റോറിയുടെ മറ്റൊരു സ്‌ക്രീന്‍ഷോട്ട് കൂടി വ്യാപകമായി പ്രചരിക്കപ്പെട്ടു. പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്നതായിരുന്നു ഈ സ്‌ക്രീന്‍ഷോട്ടിലെ അറിയിപ്പ്.

'ഏറെ ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം, പ്രൊഫഷണല്‍ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഈ തീരുമാനം എളുപ്പമായിരുന്നില്ല, കാരണം ഈ കായിക വിനോദം വര്‍ഷങ്ങളായി എന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്', ഇത്തരത്തിലുള്ളതായിരുന്നു പോസ്റ്റ്. എന്നാല്‍, ഇത് വ്യാജ പോസ്റ്റാണെന്നാണ് വ്യക്തമാകുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ സ്റ്റോറിയില്‍ അത്തരത്തിലൊരു പോസ്റ്റില്ല. സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനമാണ് ഇത്തരമൊരു വ്യാജ പോസ്റ്റ് പ്രചരിക്കാന്‍ ഇടയാക്കിയതെന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ പറയുന്നത്.

32 വയസ്സുകാരനായ കര്‍ണാടക ബാറ്റര്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് ഒടുവില്‍ കളിച്ചത്. രണ്ട് ഇന്നിങ്‌സുകളിലായി താരം 31 റണ്‍സാണു താരം നേടിയത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ കളിക്കാന്‍ താരത്തിനു സാധിച്ചിരുന്നില്ല. ഐപിഎല്ലിന്റെ വരുന്ന സീസണുമായി ബന്ധപ്പെട്ടാണ് രാഹുലിന്റെ പ്രഖ്യാപനമെന്നും വിവരമുണ്ട്. ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ക്യാപ്റ്റനായിരുന്ന രാഹുല്‍ അടുത്ത സീസണില്‍ ടീം മാറാന്‍ സാധ്യതയുണ്ട്.

താരം മുന്‍പ് കളിച്ചിരുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിലേക്ക് രാഹുല്‍ തിരിച്ചെത്തിയേക്കും. ക്ലബ്ബിന് രാഹുലിനെ സ്വന്തമാക്കാന്‍ താല്‍പര്യമുണ്ട്. ലക്‌നൗ ക്യാപ്റ്റനായിരിക്കെ മോശം പ്രകടനത്തിന്റെ പേരില്‍ ടീം ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിനെ ഗ്രൗണ്ടില്‍വച്ച് പരസ്യമായി ശകാരിച്ചതു വന്‍ വിവാദമായിരുന്നു. സഹതാരങ്ങളും ആരാധകരും കാണ്‍കെയായിരുന്നു രാഹുലിനോട് ഗോയങ്ക ഗ്രൗണ്ടില്‍വച്ച് ചൂടായത്.