അഹമ്മദാബാദ്: ലോകകപ്പ് ഫൈനൽ പോരാട്ടത്തിനിടെ വിരാട് കോലിയുടെയുടെ കെ എൽ രാഹുലിന്റെയും ഭാര്യമാർക്കെതിരെ പരിഹാസ പരാമർശവുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ടോസ് നഷ്ടമായി

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വിരാട് കോലിയും കെ എൽ രാഹുലും ചേർന്ന് കൂട്ടുകെട്ടുണ്ടാക്കുന്നതിനിടെ സ്‌ക്രീനിൽ കോലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമും കെ എൽ രാഹുലിന്റെ ഭാര്യയും നടൻ സുനിൽ ഷെട്ടിയുടെ മകളും നടിയുമായ അതിയാ ഷെട്ടിയെയും കാണിച്ചിരുന്നു. ഈ സമയത്താണ് സ്റ്റാർ സ്‌പോർട്‌സിന്റെ ഹിന്ദി കമന്ററിയിൽ ഹർഭജൻ വിവാദ പരാമർശം നടത്തിയത്.

ഇരുവരും സംസാരിച്ചിരിക്കുന്ന വീഡിയോ കാണിച്ചതിന് പിന്നാലെ ഇവരെന്താണ് ഇത്രയും സംസാരിക്കുന്നത് എന്ന് ഇവർ സിനിമയെക്കുറിച്ചാകും സംസാരിക്കുന്നത് എന്നാണ് തനിക്ക് തോന്നുന്നതെന്നും ക്രിക്കറ്റിനെക്കുറിച്ച് ഇവർക്ക് എത്രമാത്രം അറിവുണ്ടെന്ന് തനിക്ക് അറിയില്ലെന്നും ഹർഭജൻ പറഞ്ഞത്.

ഹർഭജന്റെ പരാമർശം മിനിറ്റുകൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിന് പിന്നാലെ ഹർഭജൻ നടത്തിയത് സെക്‌സിസ്റ്റ് പരാമർശമാണെന്ന വിമർശനവുമായി ആരാധകർ രംഗത്തെത്തുകയും ചെയ്തു. ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ വിഐപികളുടെ നീണ്ട നിരയാണ് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തിയത്.

ബോളിവുഡ് സൂപ്പർ താരങ്ങളായ നടൻ ഷാരുഖ് ഖാൻ, രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, വെങ്കിടേഷ്, രൺവീർ സിങ്, ദീപിക പദുക്കോൺ തുടങ്ങിയ പ്രമുഖർ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയിരുന്നു.