മുംബൈ: അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി ജൂണിൽ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനെ പ്രഖ്യാപിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇക്കുറിയും രോഹിത് ഷർമ്മ തന്നെ ഇന്ത്യൻ ടീമിനെ നയിക്കുമെന്നാണ് ബി സി സി ഐ സെക്രട്ടറി പ്രഖ്യാപിച്ചത്. ഇക്കുറി ഇന്ത്യൻ ടീം കിരീടം നേടുമെന്നും ജയ് ഷാ പ്രത്യാശ പ്രകടിപ്പിച്ചു. കോച്ച് രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത് അഗാർക്കർ, നായകൻ രോഹിത് ശർമ്മ എന്നിവരെ സാക്ഷിയാക്കിയായിരുന്നു ജയ് ഷായുടെ പ്രഖ്യാപനം.

തുടർച്ചയായി 10 മത്സരങ്ങൾ വിജയിച്ചിട്ടും 2023 ഏകദിന ലോകകപ്പ് കലാശക്കളിയിൽ ഇന്ത്യക്ക് പരാജയമേറ്റുവാങ്ങേണ്ടിവന്നിരുന്നു. എന്നാൽ വരുന്ന ട്വന്റി 20 ലോകകപ്പിൽ രോഹിതിന്റെ നായകത്വത്തിന് കീഴിൽ ഇന്ത്യ ഉറപ്പായും കപ്പിൽ മുത്തമിടുമെന്നും ബി സി സി ഐ സെക്രട്ടറി അഭിപ്രായപ്പെട്ടു.

ഹാർദിക് പാണ്ഡ്യയാവും ഇന്ത്യയെ നയിക്കുകയെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ജയ് ഷാ തീരുമാനം അറിയിച്ചത്. രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ബാർബഡോസിൽ ഇന്ത്യ ലോകകപ്പ് ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. യുഎസിലും വെസ്റ്റിൻഡീസിലുമായാണ് ടൂർണമെന്റ് നടക്കുന്നത്.

ഇന്ത്യയുടെ ട്വന്റി 20 ടീമിനെ ഹർദ്ദിക്ക് പാണ്ഡ്യയാകും നയിക്കുകയെന്ന ചർച്ചകൾക്ക് കൂടി വിരാമമിടുകയാണ് ജയ് ഷാ ചെയ്തിരിക്കുന്നത്. 2023 ജനുവരി മുതൽ ഇന്ത്യൻ ട്വന്റി 20 സംഘത്തെ നയിച്ചുവന്നത് പാണ്ഡ്യയായിരുന്നു. ഇക്കഴിഞ്ഞ അഫ്ഗാനെതിരായ മത്സരത്തിലൂടെയാണ് രോഹിത് വീണ്ടും ട്വന്റി 20 യിലും നായകക്കുപ്പായം അണിഞ്ഞത്. ബി സി സി ഐ സെക്രട്ടറിയുടെ ഇന്നത്തെ പ്രഖ്യാപനത്തോടെ ലോകകപ്പിൽ രോഹിതിന് കീഴിലാകും പാണ്ഡ്യ കളിക്കുകയെന്ന് കൂടി വ്യക്തമാകുകയാണ്.

ജൂൺ 1ന് ആതിഥേയരായ യുഎസും കാനഡയും തമ്മിലാണ് ടൂർണമെന്റിലെ ആദ്യ മത്സരം. ജൂൺ 29ന് ബാർബഡോസിലാണ് ഫൈനൽ മത്സരം. ഗ്രൂപ്പ് എയിൽ യുഎസ്, കാനഡ, അയർലൻഡ്, പാക്കിസ്ഥാൻ എന്നിവയ്‌ക്കൊപ്പമാണ് ഇന്ത്യയുമുള്ളത്. ജൂൺ 5ന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ 9ന് ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം ന്യൂയോർക്കിൽ നടക്കും. ജൂൺ 12ന് ഇന്ത്യ യുഎസ് മത്സരവും ന്യൂയോർക്കിലാണ്. ജൂൺ 15ന് കാനഡയ്‌ക്കെതിരായ മത്സരം ഫ്‌ളോറിഡയിലും നടക്കും.