ജയ്പൂർ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും ഡബിൾ സെഞ്ചറി തികച്ചതോടെ അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് യുവതാരം യശസ്വി ജയ്‌സ്വാൾ. രണ്ടാം ഇന്നിങ്‌സിൽ 231 പന്തുകളിൽ നിന്നാണ് ജയ്‌സ്വാൾ പരമ്പരയിലെ രണ്ടാം ഡബിൾ സെഞ്ചറി പൂർത്തിയാക്കിയത്. വിശാഖപട്ടണം ടെസ്റ്റിലും താരം ഡബിൾ സെഞ്ചറി നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ 209 റൺസായിരുന്നു ജയ്‌സ്വാൾ അടിച്ചെടുത്തത്.

തുടർച്ചയായ രണ്ടാം ടെസ്റ്റിലാണ് ജയസ്വാൾ ഇരട്ട സെഞ്ചുറി നേടുന്നത്. ഇതോടെ 'ഇരട്ട' ഡബിൾ സെഞ്ചുറികളുമായി വിനോദ് കാംബ്ലിക്കും വിരാട് കോലിക്കും ഒപ്പമെത്താനും യശ്വസിക്ക് കഴിഞ്ഞു. 1993ൽ ഇംഗ്ലണ്ടിനും സിംബാബ്വെക്കും എതിരെയാണ് തുടർച്ചയായ രണ്ട് ഡബിൾ സെഞ്ചുറികൾ കാംബ്ലി നേടിയത്. 2017 ൽ ശ്രീലങ്കയ്ക്ക് എതിരെയാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോലി രണ്ട് ഡബിൾ സെഞ്ചുറികൾ നേടിയത്. പിന്നാലെ യശ്വസിയും സ്വന്തം മണ്ണിൽ അപൂർവ നേട്ടത്തിന് ഒപ്പമെത്തി.

ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിലും ജയ്‌സ്വാൾ ഇരട്ട സെഞ്ചുറി നേടിയിരുന്നു. രണ്ട് ഡബിൾ സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും അടക്കം പരമ്പരയിൽ 500ലേറെ റൺസടിച്ച ജയ്‌സ്വാൾ ഇന്ത്യക്കായി ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ഇടം കൈയൻ ബാറ്ററാണ്. 2007ൽ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ 534 റൺസടിച്ച സൗരവ് ഗാംഗുലിയാണ് ഇന്ത്യക്കായി ഈ നേട്ടം കൈവരിച്ച ആദ്യ ബാറ്റർ.

രാജ്‌കോട്ട് ടെസ്റ്റിൽ രണ്ടാം ഇന്നിഗ്‌സിൽ തുടക്കത്തിൽ പ്രതിരോധത്തിലൂന്നി കളിച്ച ജയ്‌സ്വാൾ അർധസെഞ്ചുറി പിന്നിട്ടതോടെ ഏകദിന ശൈലിയിൽ തകർത്തടിക്കുകയായിരുന്നു. 80 പന്തിലാണ് ജയ്‌സ്വാൾ അർധസെഞ്ചുറിയിലെത്തിയത്. പിന്നീട് 42 പന്തുകൾ കൂടി നേരിട്ട് 122 പന്തിൽ സെഞ്ചുറിയിലെത്തി. 104 റൺസെടുത്ത് ഇന്നലെ റിട്ടയേർഡ് ഹർട്ടായി ക്രീസ് വിട്ട ജയ്‌സ്വാൾ 193 പന്തിലാണ് 150 റൺസടിച്ചത്. 28 പന്തുകൾ കൂടി നേരിട്ട് 231 പന്തിൽ ജയ്‌സ്വാൾ പരമ്പരയിലെ രണ്ടാം അർധസെഞ്ചുറിയും സ്വന്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു ദ്വിരാഷ്ട്ര ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ അടിക്കുന്ന താരമെന്ന റെക്കോർഡും ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ സ്വന്തമാക്കി. ജയിംസ് ആൻഡേഴ്‌സൺ പോലും ജയ്‌സ്വാളിന്റെ ബാറ്റിംഗിന്റെ ചൂടറിഞ്ഞു. തുടർച്ചയായ മൂന്ന് സിക്‌സറുകൾ പറത്തിയാണ് ആൻഡേഴ്‌സണെ യുവതാരം കൈകാര്യം ചെയ്തത്.  ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 214 റൺസുമായി പുറത്താകാതെ നിന്ന ജയ്‌സ്വാൾ 12 സിക്‌സുകളാണ് പറത്തിയത്. ഇതോടെ ഈ പരമ്പരയിൽ ജയ്‌സ്വാളിന്റെ സിക്‌സർ നേട്ടം 22 ആയി ഉയർന്നു.

2019ൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 19 സിക്‌സുകൾ അടിച്ച രോഹിത് ശർമയുടെ റെക്കോർഡാണ് യശസ്വി ഇന്ന് പഴങ്കഥയാക്കിയത്. ഈ പരമ്പരയിൽ രണ്ട് ടെസ്റ്റുകൾ കൂടി ബാക്കിയുള്ളതിനാൽ യശസ്വിക്ക് തന്റെ റെക്കോർഡ് ഇനിയും മെച്ചെപ്പെടുത്താൻ അവസരമുണ്ട്. 2010ൽ ന്യൂസിലൻഡിനെതിരെ 14 സിക്‌സുകൾ അടിച്ച ഹർഭജൻ സിങ്, 1994ൽ ശ്രീലങ്കക്കെതിരെ 11 സിക്‌സുകൾ പറത്തിയ നവജ്യോത് സിദ്ദു എന്നിവരാണ് ജയ്‌സ്വാളിനും രോഹിത്തിനും പിന്നിലുള്ളത്. ഒരു ടെസ്റ്റ് ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ സിക്‌സറുകളെന്ന(12) വസീം അക്രത്തിന്റെ ലോക റെക്കോർഡിനൊപ്പമെത്താനും യശസ്വിക്കായി.

യ്ശ്വസിയുടെ ഡബിൾ സെഞ്ചുറിക്ക് പുറമെ ശുഭ്മാൻ ഗിൽ, സർഫറാസ് ഖാൻ എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിൽ കുതിച്ച ഇന്ത്യ മത്സരത്തിൽ 98 ഓവറിൽ നാലിന് 430 റൺസെന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു ഇന്ത്യയ്ക്ക് 556 റൺസിന്റെ ലീഡുണ്ട്. ജയ്‌സ്വാളും (236 പന്തിൽ 214), സർഫറാസ് ഖാനും (72 പന്തിൽ 68) പുറത്താകാതെനിന്നു. പരുക്കിനെ തുടർന്ന് മൂന്നാം ദിവസം റിട്ടയേഡ് ഹർട്ടായി ബാറ്റിങ് അവസാനിപ്പിച്ച ജയ്‌സ്വാൾ ഞായറാഴ്ച വീണ്ടും കളിക്കാനിറങ്ങുകയായിരുന്നു. അതേസമയം ശുഭ്മൻ ഗില്ലിന് സെഞ്ചറി നേടാനാകാതെ പോയത് നാലാം ദിനം ഇന്ത്യയ്ക്കു നിരാശയായി. 91 റൺസിൽ നിൽക്കെ ഗിൽ റൺഔട്ടാകുകയായിരുന്നു.

നാലാം ദിനം 196-2 എന്ന സ്‌കോറിൽ ക്രീസിലിറങ്ങിയ ഇന്ത്യയെ ശുഭ്മാൻ ഗില്ലും നൈറ്റ് വാച്ച്മാനായ കുൽദീപ് യാദവും ചേർന്ന് കൂടുതൽ നഷ്ടങ്ങളില്ലാതെ മുന്നോട്ട് നയിച്ചു. 65 റൺസുമായി നാലാം ദിനം ക്രീസിലെത്തിയ ഗിൽ അനായാസം സെഞ്ചുറി നേടുമെന്ന് തോന്നിച്ചെങ്കിലും കുൽദീപ് യാദവുമായുള്ള ധാരണപ്പിശകിൽ റണ്ണൗട്ടായി. പരമ്പരയിലെ രണ്ടാം സെഞ്ചുറിയാണ് ഗില്ലിന് ഒമ്പത് റൺസകലെ നഷ്ടമായത്. ഗിൽ പുറത്തായതോടെ ഇന്നലെ കരിയറിലെ മൂന്നാമത്തേയും പരമ്പരയിലെ രണ്ടാമത്തെയും സെഞ്ചുറി നേടി റിട്ടയേർഡ് ഹർട്ടായി ക്രീസ് വിട്ട യശസ്വി ജയ്‌സ്വാൾ വീണ്ടും ക്രീസിലെത്തി. പിന്നാലെ കുൽദീപ് യാദവ് റെഹാൻ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

തിരിച്ചെത്തിയ ജയ്‌സ്വാൾ ഇന്നലെ നിർത്തിയേടത്തു നിന്നാണ് തുടങ്ങിയത്. സ്പിന്നർമാർക്കെതിരെ തകർത്തടിച്ച യശസ്വിയും സർഫറാസും ചേർന്ന് ഇംഗ്ലണ്ട് ബൗളർമാരെ കാഴ്ചക്കാരാക്കിയപ്പോൾ ബാസ്‌ബോളിന്റെ ചൂട് ഇംഗ്ലണ്ടും അറിഞ്ഞു. പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 27 ഓവറിൽ ആറ് റൺസിലേറെ ശരാശരിയിൽ 172 റൺസാണ് സർഫറാസും യശസ്വിയും ചേർന്ന് അടിച്ചു കൂട്ടിയത്. സ്പിന്നർമാരെ തുടർച്ചയായി സിക്‌സുകൾക്ക് പറത്തിയ യശസ്വി 14 ബൗണ്ടറികളും 12 സിക്‌സുകളും പറത്തിയപ്പോൾ സർഫറാസ് ആറ് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് 68 റൺസടിച്ചത്.