വിജയനഗരം: സച്ചിൻ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും സെഞ്ചുറികളുടെ മികവിൽ രഞ്ജി ട്രോഫി ക്രിക്കറ്റിൽ ആന്ധ്രക്കെതിരെ കേരളത്തിന് കൂറ്റൻ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആന്ധ്രയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 272 റൺസിന് മറുപടിയായി മൂന്നാം ദിനം കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 514 റൺസെടുത്ത് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. 242 റൺസിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്‌സിൽ 19 റൺസെടുക്കുന്നതിനിടെ ആന്ധ്രയുടെ ഓപ്പണർ രേവന്ദ് റെഡ്ഡിയെ മടക്കിയതോടെ ജയപ്രതീക്ഷയിലാണ്.

അവസാന ദിനം ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ ആന്ധ്രക്ക് ഇനിയും 223 റൺസ് കൂടി വേണം. എട്ട് റൺസോടെ മഹീപ് കുമാറും രണ്ട് റൺസോടെ അശ്വിൻ ഹെബ്ബാറുമാണ് ക്രീസിൽ. എൻ പി ബേസിലാണ് രേവന്ദ് റെഡ്ഡിയെ പുറത്താക്കി കേരളത്തിന് നിർണായക ബ്രേക്ക് ത്രൂ നൽകിയത്.

മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെന്ന നിലയിൽ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിനായി സച്ചിൻ ബേബിയാണ് ആദ്യം സെഞ്ചുറിയിലെത്തിയത്. രണ്ടാം ദിനം 87 റൺസെടുത്തിരുന്ന സച്ചിൻ 113 റൺസെടുത്ത് പുറത്തായി. മനീഷ് ഗോൽമാരുവിന്റെ പന്തിൽ സച്ചിനെ കെ നിതീഷ് കുമാർ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. സെഞ്ചുറി നേടിയതോടെ സച്ചിൻ ബേബി രഞ്ജി സീസണിലെ റൺവേട്ടയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഏഴ് മത്സരങ്ങളിൽ നാലു സെഞ്ചുറിയും നാല് ഫിഫ്റ്റിയും അടക്കം 822 റൺസാണ് ഈ സീസണിൽ സച്ചിൻ അടിച്ചെടുത്തത്. 860 റൺസടിച്ച റിക്കി ഭൂയി മാത്രമാണ് റൺവേട്ടയിൽ സച്ചിന് മുന്നിലുള്ള ഏക താരം.

സച്ചിൻ പുറത്തായശേഷം അക്ഷയ് ചന്ദ്രനും(184) സൽമാൻ നിസാറും(58) ചേർന്നാണ് കേരളത്തെ സുരക്ഷിത സ്‌കോറിലേക്ക് നയിച്ചത്. 386 പന്തിൽ 20 ബൗണ്ടറികൾ പറത്തിയാണ് അക്ഷയ് ചന്ദ്രൻ 184 റൺസടിച്ചത്. ഇരുവരും പുറത്തായശേഷം മുഹമ്മദ് അസ്ഹ്‌റുദ്ദീൻ 41 പന്തിൽ 40 റൺസെടുത്ത് കേരളത്തിന്റെ സ്‌കോറുയർത്തി. രണ്ട് റൺസുമായി അഖിസ് സ്‌കറിയ പുറത്താകാതെ നിന്നു.ആന്ധ്രക്ക് വേണ്ടി മനീഷ് ഗോലമാരു നാലു വിക്കറ്റ് വീഴ്‌ത്തി. നോക്കൗട്ട് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ച കേരളം കഴിഞ്ഞ മത്സരത്തിൽ ബംഗാളിനെ തകർത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു.