രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ രാജ്‌കോട്ട് ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിലെ നിർണായക സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് പ്രകടനവുമായി കളിയിലെ കേമനായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ തനിക്ക് ലഭിച്ച പ്ലേയർ ഓഫ് ദ് മാച്ച് പുരസ്‌കാരം ഭാര്യക്ക് സമർപ്പിച്ചു. മത്സരശഷം സമ്മാനദാനച്ചടങ്ങിലാണ് ജഡേജ തനിക്ക് ലഭിച്ച പുരസ്‌കാരം ഭാര്യ റിവാബക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞത്.

''അഞ്ചു വിക്കറ്റുകൾ നേടാൻ സാധിച്ചത് ഒരു പ്രത്യേക അനുഭവമാണ്. ഒരു ടെസ്റ്റിൽ തന്നെ സെഞ്ചറിയും അഞ്ചു വിക്കറ്റുകളും സ്വന്തമാക്കാൻ കഴിഞ്ഞു. രാജ്‌കോട്ടിലെ എന്റെ ഹോം ഗ്രൗണ്ടിലാണ് മാൻ ഓഫ് ദ് മാച്ച് പുരസ്‌കാരം ലഭിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഈ പുരസ്‌കാരം എന്റെ ഭാര്യയ്ക്കു സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് എല്ലായ്‌പ്പോഴും ആത്മവിശ്വാസം നൽകുന്നത് അവളാണ്''രവീന്ദ്ര ജഡേജ പ്രതികരിച്ചു.

എനിക്ക് ലഭിച്ച ഈ പ്ലേയർ ഓഫ് ദ് മാച്ച് പുരസ്‌കാരം സ്‌പെഷ്യലാണ്. അതുകൊണ്ട് ഇത് ഞാൻ എന്റെ ഭാര്യക്ക് സമർപ്പിക്കുന്നു. എന്റെ കരിയറിലുടനീളം എനിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത് കൂടെ നിൽക്കുന്നതും ആത്മവിശ്വാസം നൽകുന്നതും അവളാണ്-ജഡേജ പറഞ്ഞു.

ആദ്യ ഇന്നിങ്‌സിൽ 33-3 എന്ന നിലയിൽ ഇന്ത്യ പതറിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം കൂട്ടുകെട്ടുണ്ടാക്കാനാണ് താൻ ശ്രമിച്ചതെന്നും ജഡേജ പറഞ്ഞു. പ്രതിസന്ധിയിലൂടെയായിരുന്നു നമ്മൾ ആ സമയം കടന്നുപോയിരുന്നത്. എന്റെ ശക്തിക്കൊത്ത ഷോട്ടുകൾ കരുതലോടെ കളിക്കാനാണ് ശ്രമിച്ചത്. ഓരോ പന്തിനെയും അതിന്റെ മെറിറ്റിനനുസരിച്ച് കളിക്കുകയായിരുന്നു ലക്ഷ്യം.

ഈ പിച്ചിനെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ടായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് അനുകൂലമാണ് ഈ പിച്ച്. രണ്ടാം ഇന്നിങ്‌സ് മുതൽ പന്ത് തിരിഞ്ഞ് തുടങ്ങും. അതുകൊണ്ടുതന്നെ ടോസ് നേടുക എന്നതായിരുന്നു മത്സരത്തിൽ ഏറ്റവും പ്രധാനം. ഈ പിച്ചിൽ അനായസം വിക്കറ്റ് നേടാനാവില്ലെന്ന് എനിക്കറിയാമായിരുന്നു. അതിനായി കഠിനാധ്വാനം ചെയ്യണം. വിക്കറ്റുകൾ നമ്മൾ നേടിയെടുക്കണം. അതായിരുന്നു ഞങ്ങൾ ചെയ്തത്-മത്സരശേഷം ജഡേജ വ്യക്തമാക്കി.

ജഡേജയുടെ ഭാര്യയും ബിജെപി എം എൽ എയുമായ റിവാബ ജഡേജക്കെതിരെ ജഡേജയുടെ പിതാവ് അനിരുദ്ധ് സിങ് ജഡേജ കടുത്ത ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. മകൻ രവീന്ദ്ര ജഡേയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് അനിരുദ്ധ്‌സിങ് ജഡേജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2016ൽ രവീന്ദ്ര ജഡേജയും റിവാബയും വിവാഹിതരായതിനു പിന്നാലെ കുടുംബത്തിൽ പ്രശ്‌നങ്ങൾ തുടങ്ങിയതായി ജഡേജയുടെ പിതാവ് ആരോപിച്ചു.

മരുമകളായ റിവാബയാണ് തന്റെ കുടുംബത്തിലെ എല്ലാ കലഹങ്ങൾക്കും കാരണമെന്നും ഒരേ നഗരത്തിൽ താമസിച്ചിട്ടും തന്റെ പേരക്കുട്ടിയെ താനിതുവരെ കണ്ടിട്ടില്ലെന്നും അവനെ മയക്കാൻ എന്ത് തന്ത്രമാണ് ഭാര്യ പ്രയോഗിച്ചതെന്ന് തനിക്കറിയില്ലെന്നും അനിരുദ്ധ്‌സിങ് ജഡേജ ദൈനിക് ഭാസ്‌കറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.