അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യയുയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയ തുടക്കത്തിലെ തകർച്ചയെ അതിജീവിച്ച് വിജയലക്ഷ്യത്തോട് അടുക്കുകയാണ്. ഓസീസിനായി ട്രാവിസ് ഹെഡ് അർധ സെഞ്ചറി കണ്ടെത്തി. 58 പന്തിലാണ് താരം ഫിഫ്റ്റി പൂർത്തിയാക്കിയത്. നാലാം വിക്കറ്റിൽ ഹെഡും ലെബുഷെയ്‌നും ചേർന്ന് അർധ സെഞ്ചറി കൂട്ടുകെട്ട് ഉയർത്തി. ഓസ്‌ട്രേലിയ നിലവിൽ 29 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എന്ന നിലയിലാണ്.

ഇരുവരും ചേർന്ന് 20ാം ഓവറിൽ ടീം സ്‌കോർ 100 കടത്തി. തുടക്കത്തിൽ ഇന്ത്യൻ പേസർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഓസീസിന് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു.

ജസ്പ്രീത് ബുമ്ര രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്‌ത്തി. 7 റൺസെടുത്ത ഓപ്പണർ ഡേവിഡ് വാർണറാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറിൽ സ്ലിപ്പിൽ വിരാട് കോലിക്ക് ക്യാച്ച് നൽകിയാണ് വാർണർ പുറത്തായത്. 15 റൺസ് നേടിയ മിച്ചൽ മാർഷിനെ ജസ്പ്രീത് ബുമ്ര വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്റെ കൈകളിലെത്തിച്ചു. 4 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും ബുമ്ര പുറത്താക്കി. ഇന്ത്യൻ താരങ്ങളുയർത്തിയ എൽബിഡബ്ല്യു അപ്പീലിന് അനുകൂലമായി അംപയർ ഔട്ട് വിധിക്കുകയായിരുന്നു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്കായി വിരാട് കോലിയും കെ.എൽ.രാഹുലും ഇന്ത്യയ്ക്കായി അർധ സെഞ്ചറി കണ്ടെത്തി. സ്റ്റേഡിയത്തിലെ നീലക്കടലിനു മുന്നിൽ കത്തിക്കയറുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഓപ്പണർമാർക്കും വാലറ്റത്തിനും മികച്ച സ്‌കോർ കണ്ടെത്താനാകാതെ വന്നതോടെ ഇന്ത്യ 50 ഓവറിൽ 240 റൺസിന് പുറത്തായി.

ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് ബുംറ ചെയ്ത ആദ്യ ഓവറിൽ തന്നെ 15 റൺസ് കിട്ടി. ഡേവിഡ് വാർണറും ട്രാവിസ് ഹെഡ്ഡുമാണ് ഓപ്പൺ ചെയ്തത്. എന്നാൽ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ വാർണറെ മടക്കി ഷമി ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. ഏഴുറൺസെടുത്ത വാർണർ സ്ലിപ്പിൽ നിന്ന കോലിയുടെ കൈയിലൊതുങ്ങി. പിന്നാലെ മിച്ചൽ മാർഷ് ക്രീസിലെത്തി. ആദ്യ നാലോവറിൽ ഓസീസ് 41 റൺസാണ് അടിച്ചെടുത്തത്.

എന്നാൽ അഞ്ചാം ഓവറിലെ മൂന്നാം പന്തിൽ മിച്ചൽ മാർഷിനെ മടക്കി ബുംറ വമ്പൻ തിരിച്ചുവരവ് നടത്തി. 15 പന്തിൽ 15 റൺസെടുത്ത മാർഷിനെ ബുംറ വിക്കറ്റ് കീപ്പർ രാഹുലിന്റെ കൈയിലെത്തിച്ചു. ഇതോടെ ഓസീസ് 41 ന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.പിന്നാലെ വന്ന സ്റ്റീവ് സ്മിത്തിനും പിടിച്ചുനിൽക്കാനായില്ല. വെറും നാല് റൺസ് മാത്രമെടുത്ത സ്മിത്തിനെ ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ മത്സരത്തിൽ ഇന്ത്യ പിടിമുറുക്കി. സ്മിത്ത് പുറത്താകുമ്പോൾ ഓസീസ് സ്‌കോർ 47 റൺസിലാണെത്തിയത്.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ 240 റൺസിന് ഓൾ ഔട്ടായിരുന്നു. അർധസെഞ്ചുറി നേടിയ കെ.എൽ.രാഹുലും വിരാട് കോലിയും 47 റൺസെടുത്ത രോഹിത് ശർമയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്. ഓസീസ് ബൗളർമാർ കണിശതയോടെ പന്തെറിഞ്ഞതോടെ റൺസ് കണ്ടത്താൻ ഇന്ത്യൻ ബാറ്റർമാർ നന്നായി ബുദ്ധിമുട്ടി. ഇതാദ്യമായാണ് ഇന്ത്യ ഈ ലോകകപ്പിൽ ഓൾ ഔട്ടാകുന്നത്. 13 ഫോറും മൂന്ന് സിക്സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്സിലുള്ളത്. ഫസ്റ്റ് ബാറ്റിങ്ങിൽ ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ കൂടിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകൻ രോഹിത് ശർമയും ശുഭ്മാൻ ഗില്ലുമാണ് ഓപ്പൺ ചെയ്തത്. രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോലെ ആക്രമിച്ചുതന്നെയാണ് ബാറ്റുവീശിയത്. മറുവശത്ത് ഗിൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. ആദ്യ നാലോവറിൽ ഇരുവരും ചേർന്ന് 30 റൺസ് അടിച്ചെടുത്തു. എന്നാൽ അഞ്ചാം ഓവറിലെ രണ്ടാം പന്തിൽ ഗില്ലിനെ മിച്ചൽ സ്റ്റാർക്ക് പുറത്താക്കി. ഏഴുപന്തിൽ നാലുറൺസ് മാത്രമെടുത്ത താരത്തെ സ്റ്റാർക്ക് ആദം സാംപയുടെ കൈയിലെത്തിച്ചു. ഗില്ലിന് പകരം സൂപ്പർ താരം വിരാട് കോലി ക്രീസിലെത്തി.

ഏഴാം ഓവറിൽ മിച്ചൽ സ്റ്റാർക്കിനെ തുടർച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി കോലി വരവറിയിച്ചു. പിന്നാലെ ടീം സ്‌കോർ 50 കടക്കുകയും ചെയ്തു. രോഹിത്തും കോലിയും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ അർധസെഞ്ചുറിക്കരികിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും രോഹിത് വീണു. ഗ്ലെൻ മാക്സ്വെല്ലിനെ തുടർച്ചയായി സിക്സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തിൽ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 31 പന്തിൽ നാല് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 47 റൺസെടുത്ത രോഹിത്തിനെ ട്രാവിസ് ഹെഡ് തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. രോഹിത് പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 76-ൽ എത്തിയിരുന്നു. പിന്നാലെ വന്ന ശ്രേയസ്സിനും പിടിച്ചുനിൽക്കാനായില്ല. നാല് റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസ് പുറത്താക്കി. ഇതോടെ ഇന്ത്യ ഒരു വിക്കറ്റിന് 76 എന്ന നിലയിൽ നിന്ന് 81 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

പിന്നാലെ വന്ന രാഹുലിനെ കൂട്ടുപിടിച്ച് കോലി അതീവശ്രദ്ധയോടെ ബാറ്റുവീശി. റൺറേറ്റ് കുറഞ്ഞെങ്കിലും വിക്കറ്റ് വീഴാതെ മുന്നോട്ടുപോകാനാണ് കോലിയും രാഹുലും ശ്രദ്ധിച്ചത്. ഇരുവരും 15.4 ഓവറിൽ ടീം സ്‌കോർ 100 കടത്തി. പത്തോവറിലധികം ബൗണ്ടറി പോലും നേടാനാവാതെ ഇന്ത്യ പതറി. സിംഗിളുകൾ മാത്രം നേടിയാണ് കോലിയും രാഹുലും ടീമിനെ നയിച്ചത്. ആദ്യ 20 ഓവറിൽ 115 റൺസാണ് ഇന്ത്യയ്ക്ക് നേടാനായത്. ആദ്യ പത്തോവറിൽ ഇന്ത്യ 80 റൺസെടുത്തപ്പോൾ അടുത്ത പത്തോവറിൽ വെറും 35 റൺസ് മാത്രമാണ് നേടാനായത്. റൺറേറ്റ് എട്ടിൽ നിന്ന് അഞ്ചിലേക്ക് താഴ്ന്നു. മത്സരം പാതിവഴി പിന്നിട്ടപ്പോൾ 25 ഓവറിൽ 131 റൺസാണ് ഇന്ത്യ നേടിയത്. പിന്നാലെ വിരാട് കോലി അർധസെഞ്ചുറിനേടി. താരത്തിന്റെ ഈ ലോകകപ്പിലെ ആറാം അർധസെഞ്ചുറിയാണിത്.

27-ാം ഓവറിലെ രണ്ടാം പന്തിൽ ഫോറടിച്ചുകൊണ്ട് രാഹുൽ ബൗണ്ടറി വരൾച്ചയ്ക്ക് വിരാമമിട്ടു. 96 പന്തുകൾക്ക് ശേഷമാണ് ഇന്ത്യ ബൗണ്ടറി നേടിയത്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം പന്തെറിയാനെത്തിയ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. അർധസെഞ്ചുറി നേടിയ വിരാട് കോലിയെ പുറത്താക്കി കമ്മിൻസ് ആരാധകരെ നിശബ്ദരാക്കി. 63 പന്തിൽ നാല് ബൗണ്ടറിയുടെ സഹായത്തോടെ 54 റൺസെടുത്ത കോലി കമ്മിൻസിന്റെ ബൗൺസർ പ്രതിരോധിക്കുന്നതിനിടെ താരത്തിന്റെ ബാറ്റിൽ തട്ടിയ പന്ത് വിക്കറ്റിൽ വീണു. ഇതോടെ ഇന്ത്യ 148 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.ആറാമനായി സൂര്യകുമാർ യാദവിന് പകരം രവീന്ദ്ര ജഡേജയെയാണ് പരിശീലകൻ രാഹുൽ ദ്രാവിഡ് ഗ്രൗണ്ടിലേക്കയച്ചത്. ജഡേജയെ സാക്ഷിയാക്കി രാഹുൽ അർധസെഞ്ചുറി നേടി. 86 പന്തുകളിൽ നിന്നാണ് താരം അർധശതകം പൂർത്തിയാക്കിയത്. ഈ ലോകകപ്പിലെ താരത്തിന്റെ രണ്ടാം അർധസെഞ്ചുറി കൂടിയാണിത്. എന്നാൽ മറുവശത്ത് ജഡേജ നിരാശപ്പെടുത്തി. 22 പന്തിൽ ഒൻപത് റൺസ് മാത്രമെടുത്ത ജഡേജയെ ഹെയ്സൽവുഡ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന്റെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ 178 ന് അഞ്ചുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

ജഡേജയ്ക്ക് പകരം സൂര്യകുമാർ യാദവ് ക്രീസിലെത്തി. 40 ഓവറിൽ ഇന്ത്യ 197 റൺസാണ് നേടിയത്. 40.5 ഓവറിൽ ടീം സ്‌കോർ 200-ൽ എത്തി. എന്നാൽ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് സ്റ്റാർക്ക് രാഹുലിനെ പുറത്താക്കി. 107 പന്തുകളിൽ നിന്ന് ഒരു ഫോറിന്റെ അകമ്പടിയോടെ 66 റൺസെടുത്ത രാഹുലിനെ സ്റ്റാർക്ക് വിക്കറ്റ് കീപ്പർ ഇംഗ്ലിസിന്റെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ 203 ന് ആറുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. രാഹുലിന് പകരം മുഹമ്മദ് ഷമിയാണ് ക്രീസിലെത്തിയത്.എന്നാൽ വെറും ആറുറൺസെടുത്ത ഷമിയെ സ്റ്റാർക്ക് പുറത്താക്കി. ഷമിക്ക് പകരം വന്ന ബുംറയ്ക്കും പിടിച്ചുനിൽക്കാനായില്ല. ഒരു റൺ മാത്രമെടുത്ത താരത്തെ ആദം സാംപ വിക്കറ്റിന് മുന്നിൽ കുടുങ്ങി. 48-ാം ഓവറിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന സൂര്യകുമാർ യാദവും പുറത്തായി. ഹെയ്സൽവുഡിന്റെ ബൗൺസറിൽ താരം ഇംഗ്ലിസിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 28 പന്തിൽ 18 റൺസാണ് താരത്തിന്റെ സമ്പാദ്യം.അവസാന വിക്കറ്റിൽ കുൽദീപും സിറാജും ചേർന്നാണ് ടീം സ്‌കോർ 240-ൽ എത്തിച്ചത്. ഇന്നിങ്സിലെ അവസാന പന്തിൽ കുൽദീപ് റൺ ഔട്ടായി. 10 റൺസാണ് താരത്തിന്റെ സമ്പാദ്യം. സിറാജ് 9 റൺസ് നേടി.

ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റെടുത്തപ്പോൾ ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഗ്ലെൻ മാക്സ്വെൽ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.