'ആ സമയം അത്തരമൊരു ഷോട്ട് കളിക്കേണ്ട ആവശ്യമെന്തായിരുന്നു'; ഫൈനൽ മത്സരത്തിൽ വഴിത്തിരിവായത് രോഹിത്തിന്റെ വിക്കറ്റ് പോയതാണ്; ഇന്ത്യൻ നായകനെതിരെ വിമർശനവുമായി ഗവാസ്‌കർ
- Share
- Tweet
- Telegram
- LinkedIniiiii
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ തകർപ്പൻ തുടക്കമിട്ടെങ്കിലും 47 റൺസെടുത്ത് പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഷോട്ട് സെലക്ഷനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌കർ. മാക്‌സ്വെല്ലിന്റെ ഓവറിൽ ഫോറും സിക്‌സും അടിച്ചശേഷം വീണ്ടും ഒരു സിക്‌സ് അടിക്കാൻ ശ്രമിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് ഗവാസ്‌കർ പറഞ്ഞു. രോഹിത്തിന്റെ വിക്കറ്റ് പോയതാണ് മത്സരത്തിൽ വഴിത്തിരിവായതെന്നും ഇന്ത്യയുടെ ബാറ്റിംഗിന് ശേഷം ഗവാസ്‌കർ കമന്ററിക്കിടെ പറഞ്ഞു.
രോഹിത്തിന്റെ പുറത്താകലാണ് കളിയിൽ വഴിത്തിരിവായത്. ആ സമയം രോഹിത് മികച്ച ഫോമിലായിരുന്നു. ഈ ലോകകപ്പിൽ മുഴുവൻ രോഹിത് ആ ശൈലിയിലാണ് കളിച്ചത്. പക്ഷെ മാക്‌സ്വെല്ലിന്റെ ഓവറിൽ രോഹിത് ഒരു ഫോറും സിക്‌സും അടിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ സമയം വീണ്ടുമൊരു റിസ്‌കി ഷോട്ട് കളിക്കേണ്ട ആവശ്യമില്ലായിരുന്നു. ആ ഷോട്ട് സിക്‌സായിരുന്നെങ്കിൽ ഞാനടക്കമുള്ളവർ കൈയടിക്കുമെന്നത് ശരിയാണ്. അഞ്ചാം ബൗളറെ ലക്ഷ്യമിടാനാണ് രോഹിത് ശ്രമിച്ചത്. തുക്കത്തിൽ അതിൽ വിജയിക്കുകയും ചെയ്തു. പക്ഷെ പിന്നീട് ആ സമയത്ത് അത്രയും തിടുക്കം കാട്ടേണ്ട ആവശ്യമേ ഇല്ലായിരുന്നുവെന്നും ഗവാസ്‌കർ പറഞ്ഞു.
രോഹിത് പുറത്തായതിന് പിന്നാലെ ശ്രേയസ് അയ്യരുടെ വിക്കറ്റ് കൂടി നഷ്ടമാതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. പിന്നീട് വിരാട് കോലിയും കെ എൽ രാഹുലും ചേർന്ന് സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇന്നിങ്‌സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചതോടെ ഇന്ത്യയുടെ റൺനിരക്ക് കുത്തനെ ഇടിയുകയും ചെയ്തു. 31 പന്തിൽ 47 റൺസെടുത്ത രോഹിത് മൂന്ന് സിക്‌സും നാലു ഫോറും പറത്തി. ആദ്യ പത്തോവറിൽ 80 റൺസടിച്ച ഇന്ത്യക്ക് പിന്നീട് 40 ഓവറിൽ 160 റൺസെ നേടാനായുള്ളു. 66 റൺസെടുത്ത കെ എൽ രാഹൂലാണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്. വിരാട് കോലി 53 റൺസടിച്ചു.
സ്പോർട്സ് ഡെസ്ക്