അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയെ ജയത്തിലെത്തിച്ച തകർപ്പൻ സെഞ്ചുറിയുമായി അപൂർവ നേട്ടം സ്വന്തമാക്കി ട്രാവിസ് ഹെഡ്. ഏകദിന ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം ബാറ്ററായാണ് ട്രാവിസ് ഹെഡ് ഇതിഹാസ താരങ്ങൾ ഉൾപ്പെട്ട എലൈറ്റ് ക്ലബ്ബിൽ ഇടം പിടിച്ചത്. സെഞ്ചുറികളിൽ അർധസെഞ്ചുറി തികച്ച വിരാട് കോലിക്കോ 49 ഏകദിന സെഞ്ചുറികൾ നേടിയ സച്ചിൻ ടെൻഡുൽക്കർക്കോ കരിയറിൽ കഴിയാത്ത അപൂർവനേട്ടമാണ് ട്രാവിസ് ഹെഡ് സ്വന്തമാക്കിയത്.

ലോകകപ്പ് ഫൈനലിൽ റൺസ് പിന്തുടരുമ്പോൾ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് ട്രാവിസ് ഹെഡ്. 1996ലെ ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ റൺസ് പിന്തുടരുമ്പോൾ സെഞ്ചുറി നേടിയ അരവിന്ദ ഡിസിൽവ മാത്രമാണ് ഹെഡിന്റെ മുൻഗാമി.

2011 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ശ്രീലങ്കയുടെ മഹേല ജയവർധനെ സെഞ്ചുറി അടിച്ച ശേഷം ഏകദിന ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററുമാണ് ഹെഡ്. 2015, 2019 ലോകകപ്പ് ഫൈനലുകളിൽ ആരും സെഞ്ചുറി അടിച്ചിരുന്നില്ല. ഏകദിന ലോകകപ്പിൽ സെഞ്ചുറി അടിച്ച ഇതിഹാസ താരങ്ങളുടെ ലിസ്റ്റിലാണ് ഇന്നത്തെ സെഞ്ചുറിയോടെ ഹെഡ് ഇടം നേടിയത്.

1975ലെ ലോകകപ്പിൽ ക്ലൈവ് ലോയ്ഡ്, 1979ലെ ലോകകപ്പിൽ വിവിയൻ റിച്ചാർഡ്‌സ്, 1996ലെ ലോകകപ്പിൽ അരവിന്ദ ഡിസിൽവ, 2003ലെ ലോകകപ്പിൽ റിക്കി പോണ്ടിങ്, 2007ലെ ലോകകപ്പിൽ ആദം ഗിൽക്രിസ്റ്റ്, 2011ലെ ലോകകപ്പിൽ മഹേല ജയവർധനെ എന്നിവർ മാത്രമാണ് ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടിയ മറ്റ് ബാറ്റർമാർ.

പോണ്ടിംഗിനും ഗിൽക്രിസ്റ്റിനുംശേഷം ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ ബാറ്ററുമാണ് ട്രാവിസ് ഹെഡ്. പരിക്കുമൂലം ലോകകപ്പിലെ ആദ്യ മത്സരങ്ങൾ നഷ്ടമായ ഹെഡ് ലോകകപ്പ് അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടിയിരുന്നു.

ഹെഡിന് പകരക്കാരനെ പ്രഖ്യാപിക്കാതെ ലോകകപ്പിനിറങ്ങിയ ഓസീസ് എന്തുകൊണ്ടാണ് പകരക്കാരനെ പ്രഖ്യാപിക്കാഞ്ഞതെന്ന് ആരാധകർക്ക് ഇപ്പോൾ മനസിലായിക്കാണും. കാരണം ഹെഡിന് പകരം വെക്കാൻ മറ്റൊരു താരമില്ലെന്ന് ഫൈനൽ തെളിയിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ ഓസീസ് 43 ഓവറിൽ ലക്ഷ്യം മറികടന്നു. 120 പന്തിൽ 137 റൺസെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്.

120 പന്തുകൾ നേരിട്ട ഹെഡ് നാല് സിക്സും 15 ഫോറുകളും പായിച്ചു. 110 പന്തുകളാണ് ലബുഷെയൻ നേരിട്ടത്. നാല് ഫോറുകളായിരുന്നു ലബുഷെയ്നിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. ഇരുവരും 192 റൺസ് കൂട്ടുകെട്ടുയർത്തി. ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഓസീസ് താരമാമാണ് ഹെഡ്. റിക്കി പോണ്ടിങ്, ആഡം ഗിൽക്രിസ്റ്റ് എന്നിവരാണ് സെഞ്ചുറി നേടിയ മറ്റുതാരങ്ങൾ.