റാവല്‍പിണ്ടി: ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്ഥാന്‍ മണ്ണില്‍ പുതുചരിത്രമെഴുതി ബംഗ്ലാദേശ്. ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റില്‍ വിജയം നേടുന്നത്. റാവല്‍പിണ്ടിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ പാകിസ്താനെ 10 വിക്കറ്റിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് ചരിത്രമെഴുതിയത്. അവസാന ദിവസം രണ്ടാം ഇന്നിങ്‌സില്‍ 30 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലദേശ് 6.3 ഓവറില്‍ വിക്കറ്റു പോകാതെ വിജയത്തിലെത്തുകയായിരുന്നു. സ്‌കോര്‍ പാകിസ്താന്‍ 448/6 ഡിക്ലയര്‍ഡ്, 146; ബംഗ്ലാദേശ് 565, 30/0.

രണ്ടാം ഇന്നിങ്‌സില്‍ നേരിട്ട കൂട്ടത്തകര്‍ച്ചയാണ് മത്സരത്തില്‍ പാക്കിസ്ഥാനു തിരിച്ചടിയായത്. മത്സരം സമനിലയാകുമെന്നു കരുതിയിരിക്കെ, രണ്ടാം ഇന്നിങ്‌സില്‍ 55.5 ഓവറില്‍ 146 റണ്‍സെടുത്ത് പാക്കിസ്ഥാന്‍ ഓള്‍ ഔട്ടായി. 80 പന്തുകളില്‍ 51 റണ്‍സെടുത്ത പാക്ക് ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ മാത്രമാണു പിടിച്ചുനിന്നത്. മെഹ്ദി ഹസന്‍ മിറാസ് നാലു വിക്കറ്റുകളും ഷാക്കിബ് അല്‍ ഹസന്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തി പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കി.

മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 23 റണ്‍സെന്ന നിലയിലാണ് പാകിസ്താന്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് പുഃനരാരംഭിച്ചത്. 14 റണ്‍സുമായി ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെ രാവിലെ തന്നെ പാകിസ്താന് നഷ്ടമായി. പിന്നാലെ വന്നവരില്‍ മുഹമ്മദ് റിസ്വാന് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്. 51 റണ്‍സെടുത്ത റിസ്വന്‍ ഒമ്പതാമനായാണ് പുറത്തായത്. അബ്ദുള്ള ഷെഫീക്ക് 37 റണ്‍സും ബാബര്‍ അസം 22 റണ്‍സുമെടുത്തു. രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്താന് ആകെ നേടാനായത് 146 റണ്‍സ് മാത്രമാണ്. മെഹിദി ഹസന്‍ നാല് വിക്കറ്റും ഷാക്കിബ് അല്‍ ഹസ്സന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

ചരിത്ര വിജയത്തിനായി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് ലക്ഷ്യത്തിലെത്താന്‍ വേണ്ടിയിരുന്നത് വെറും 30 റണ്‍സ് മാത്രമായിരുന്നു. ഓപ്പണര്‍മാരായ സാക്കിര്‍ ഹസ്സനും ഷദ്മാന്‍ ഇസ്ലാമും വിക്കറ്റ് നഷ്ടം കൂടാതെ ബംഗ്ലാദേശിനെ ലക്ഷ്യത്തിലെത്തിച്ചു. സാക്കിര്‍ 15 റണ്‍സും ഷദ്മാന്‍ ഇസ്ലാം 9 റണ്‍സും നേടി പുറത്താകാതെ നിന്നു.

ട്വന്റി 20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് പാകിസ്താന്‍ സ്വന്തം മണ്ണില്‍ ബംഗ്ലാദേശിനോടും പരാജയപ്പെട്ടിരിക്കുന്നത്. ഈ മത്സരത്തില്‍ മുഹമ്മദ് റിസ്വാന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. ബാബര്‍ അസം രണ്ട് ഇന്നിംഗ്‌സിലും പരാജയമായി. മികച്ച പേസ് നിര ഉണ്ടെന്ന് അവകാശപ്പെടുന്ന പാകിസ്താനെതിരെ ബംഗ്ലാദേശ് ആദ്യ ഇന്നിംഗ്‌സില്‍ 565 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ആദ്യ ഇന്നിങ്‌സില്‍ പാക്കിസ്ഥാന്‍ മുഴുവന്‍ വിക്കറ്റും നഷ്ടമാവുന്നതിനു മുമ്പ് ഡിക്ലയര്‍ വിളിച്ച തീരുമാനം നേരത്തെ വിവാദമായിരുന്നു. ഈ ഡിക്ലറേഷന്‍ വഴി വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിസ്വാന് അര്‍ഹിച്ച ഡബിള്‍ സെഞ്ച്വറി നിഷേധിക്കപ്പെട്ടു എന്ന തരത്തില്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ അബിപ്രായപ്രകടനവുമായി രംഗത്ത് വന്നിരുന്നു.