ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ നിന്നാണ് വിരമിക്കല്‍. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാളാണ് പാഡഴിക്കുന്നത്. ഐപിഎല്ലില്‍ താരം കളി തുടര്‍ന്നേക്കും.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഗബ്ബറായിരുന്നു ധവാന്‍. മീശ പിരിച്ച് മസിലിന്റെ കരുത്ത് കാട്ടിയുള്ള ആഘോഷങ്ങളും ധവാന്റെ പ്രത്യേക സ്റ്റൈലായിരുന്നു. പ്രതിഭയ്ക്ക് അനുസരിച്ചുള്ള അംഗീകാരം ധവാന് ഇന്ത്യന്‍ ക്രിക്കറ്റ് നല്‍കിയിട്ടില്ല. ആ പരിഭവങ്ങള്‍ മനസ്സിലൊതുക്കിയാണ് ധവാന്റെ വിരമിക്കല്‍. നിഷേധിച്ച അവസരങ്ങളെ കുറിച്ച് താരം പരാതി പറയുന്നില്ല. എല്ലാവര്‍ക്കും നന്ദി മാത്രമേ ധവാന് പറയാനുള്ളൂ.

കഥ മുഴുവനായി വായിക്കാന്‍ പേജ് മറിച്ചുനോക്കണമെന്നൊരു വാക്യമുണ്ട്. ഞാന്‍ അതാണ് ചെയ്യാന്‍ പോകുന്നത്. അന്താരാഷ്ട, ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഞാന്‍ എന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. -ശിഖര്‍ ധവാന്‍ പറഞ്ഞു. കരിയറില്‍ ഒപ്പം കളിച്ച ടീമംഗങ്ങളോട് നന്ദി പറഞ്ഞ താരം ആരാധകരാേടുള്ള സ്നേഹവും പങ്കുവച്ചു. തിരിഞ്ഞുനോക്കുമ്പോള്‍ എനിക്ക് നല്ല ഓര്‍മകള്‍ മാത്രമാണുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയെന്നതായിരുന്നു എന്റെ ഒരേയൊരു സ്വപ്നം. അതെനിക്ക് സാധിച്ചു. എന്റെ യാത്രയില്‍ സംഭാവനകള്‍ നല്‍കിയ കുറേ പേരുണ്ട്. അവരോടെല്ലാം നന്ദിയുണ്ട്. ആദ്യം എന്റെ കുടുംബമാണ്. എന്റെ കുട്ടിക്കാലത്തെ പരിശീലകന്‍ പരേതനായ തരക് സിന്‍ഹ, മദന്‍ ശര്‍മ. അവരുടെ കീഴിലാണ് ഞാന്‍ കളിയുടെ ബാലപാഠങ്ങള്‍ പഠിക്കുന്നത്. -ധവാന്‍ പറഞ്ഞു.

ഇന്ത്യയ്ക്കായി 34 ടെസ്റ്റ് മത്സരങ്ങളും 167 ഏകദിനവും 68 ടി20 മത്സരങ്ങളും ധവാന്‍ കളിച്ചിട്ടുണ്ട്. ഇടംകൈയ്യന്‍ ഓപ്പണിങ് ബാറ്റര്‍ എന്ന നിലയില്‍ ഇന്ത്യന്‍ ടീമില്‍ തന്റേതായ സാന്നിധ്യം ഉറപ്പിക്കാന്‍ ധവാന് കഴിഞ്ഞു. 2022 ഡിസംബറിലാണ് താരം അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത്. ഡല്‍ഹിയില്‍ ജനിച്ച ധവാന്‍ ഓസ്ട്രേലിയക്കെതിരേയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്നത്. 2013-മുതല്‍ മൂന്നുഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി. 2015-ല്‍ ഏകദിനലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം കൂടിയാണ്.

2010 ഒക്ടോബറില്‍ വിശാഖപട്ടണത്ത് ഓസ്ട്രേലിയയ്ക്കെതിരെയാണ് ധവാന്‍ തന്റെ ഏകദിന അരങ്ങേറ്റം നടത്തിയത് . അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം 2013 മാര്‍ച്ചില്‍ മൊഹാലിയില്‍ ഓസ്‌ട്രേലിയക്ക് എതിരെ തന്നെയായിരുന്നു ആ മത്സരത്തില്‍ അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയായ 174 പന്തില്‍ നിന്ന് 187 റണ്‍സ് നേടിയാണ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചത്. 2022 ഡിസംബറില്‍ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാന്‍ അവസാനമായി ഇന്ത്യയ്ക്കു വേണ്ടി കളിച്ചത്.