ദാംബുള്ള: ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍. സെമിയില്‍ ബംഗാദേശിനെ പത്ത് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. രണ്‍ഗിരി ധാംബുള്ള ഇന്റര്‍നാഷണല്‍ സ്റ്റേയിഡയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിംഗ്, രാധാ യാദവ് എന്നിവരാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

മറുപടി ബാറ്റിംഗില്‍ 11 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ ലക്ഷ്യം മറികടന്നു. ശ്രീലങ്ക-പാകിസ്ഥാന്‍ മത്സരത്തിലെ വിജയികളെ ഇന്ത്യ ഞായറാഴ്ച്ച ഫൈനലില്‍ നേരിടും. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ സ്മൃതി മന്ദാനയുടെ ഇന്നിങ്സാണ് ജയം എളുപ്പമാക്കിയത്. 39 പന്തുകള്‍ നേരിട്ട സ്മൃതി ഒരു സിക്സും ഒമ്പത് ഫോറുമടക്കം 55 റണ്‍സോടെ പുറത്താകാതെ നിന്നു. മറ്റൊരു ഓപ്പണര്‍ ഷഫാലി വര്‍മ 28 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറിയടക്കം 26 റണ്‍സെടുത്തു. വെള്ളിയാഴ്ച നടക്കുന്ന ശ്രീലങ്ക - പാകിസ്താന്‍ മത്സര വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും.

നേരത്തേ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിങ്ങിന്റെയും രാധാ യാദവിന്റെയും പ്രകടനമാണ് ബംഗ്ലാദേശ് സ്‌കോര്‍ 80-ല്‍ ഒതുക്കിയത്. രേണുക നാല് ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തപ്പോള്‍ രാധ 14 റണ്‍സ് വിട്ടുകൊടുത്താണ് മൂന്നു വിക്കറ്റ് സ്വന്തമാക്കിയത്. പൂജ വസ്ത്രാക്കറും ദീപ്തി ശര്‍മയും ഓരോ വിക്കറ്റെടുത്തു. 51 പന്തുകള്‍ നേരിട്ട് 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഇവരെ കൂടാതെ 19 റണ്‍സെടുത്ത ഷോര്‍ന അക്തറിന് മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ രണ്ടക്കം കാണാനായത്. നേരത്തേ ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് ഇന്ത്യ സെമിയില്‍ കടന്നത്. പാകിസ്താനെ ഏഴുവിക്കറ്റിനും യു.എ.ഇ.യെ 78 റണ്‍സിനും നേപ്പാളിനെ 82 റണ്‍സിനുമാണ് ഇന്ത്യ ഗ്രൂപ്പ് മത്സരങ്ങളില്‍ തോല്‍പ്പിച്ചത്.

ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ ദിലാര അക്തറെ(6) പുറത്താക്കിയ രേണുകാ സിംഗാണ് ബംഗ്ലാദേശിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. തന്റെ രണ്ടാം ഓവറില്‍ ഇഷ്മാ താന്‍ജിമിനെ(8)യും മൂന്നാം ഓവറില്‍ മുര്‍ഷിദ ഖാതൂനിനെയും(4) വീഴ്ത്തി രേണുക ബംഗ്ലാദേശിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന പൊരുതി നിന്നെങ്കിലും കൂടെ പൊരുതാന്‍ ആരുമില്ലാതായി. പവര്‍ പ്ലേയില്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് പിന്നീട് നിലയുറപ്പിക്കാനായില്ല.

റുമാന അഹമ്മദിനെ (1) രാധാ യാദവും റബേയ ഖാനെ (1) പൂജ വസ്ട്രക്കറും റിതു മോണിയെ(5) ദീപ്തി ശര്‍മയും പുറത്താക്കിയതോടെ 44-6ലേക്ക് കൂപ്പുകുത്തിയ ബംഗ്ലാദേശ് പതിനാറാം ഓവറിലാണ് 50 റണ്‍സ് പോലും കടന്നത്. ഷോര്‍ണ അക്തറിനെ(19*) കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന (51 പന്തില്‍ 32) നടത്തിയ ചെറുത്തുനില്‍പ്പാണ് ബംഗ്ലാദേശിനെ 80 റണ്‍സിലെത്തിച്ചത്. രേണുക സിംഗ് നാലോവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മൂന്ന് പേരെ പുറത്താക്കിയത്. രാധാ യാദവ് 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.