ദോഹ: ഈ ലോകകപ്പിൽ മെസ്സി മാജിക്കാണ് ശരിക്കും ഫുട്‌ബോൾ ലോകം കണ്ടത്. മെസ്സിക്ക് വിജയിക്കാൻ വേണ്ടി മാത്രമാണ് ഈ ലോകകപ്പെന്ന് തോന്നുന്ന വിധത്തിലായിരുന്ന അർജൻീന കളിച്ചതും. കളിച്ചും കളിപ്പിച്ചും മെസ്സി താരമാകുകയായിരുന്നു. ഗ്രൂപ്പു ഘട്ടത്തിൽ സൗദി അറേബ്യയോട് തോറ്റപ്പോൾ തീർത്തും നിരാശയിലായിരുന്നു മെസി ഫാൻസുകാർ.സൗദി അറേബ്യയോടുള്ള തോൽവി മാറ്റിനിർത്തിയാൽ മെസ്സി മിന്നും ഫോമിലാണ്. ഇന്ന് ഫൈനലിലും മിന്നുന്ന ഫോമിലായിരുന്നു മെസ്സി.

ഫൈനലിലും ഗോൾ നേടിയതോടെ അർജന്റീന നായകനെ തേടി മറ്റൊരു റെക്കോഡും എത്തി. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലും പിന്നീട് പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമി ഫഐനൽ, ഫൈനൽ മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്. സൗദി അറേബ്യക്കെതിരെ തോറ്റ മത്സരത്തിലും മെസ്സി ഗോൾ നേടിയിരുന്നു. പിന്നീട് മെക്സികോയ്ക്കെതിരായ ഗ്രൂപ്പ് മത്സരത്തിലും ഗോൾ നേടി. പോളണ്ടിനെതിരെ ഗ്രൂപ്പ് മത്സരത്തിൽ പെനാൽറ്റി ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയ, ക്വാർട്ടറിൽ നെതർലൻഡ്സ്, സെമിയിൽ ക്രൊയേഷ്യ, ഫൈനലിൽ ഫ്രാൻസ് എന്നിവർക്ക് എതിരെയാണ് മെസ്സി അർജന്റീനയ്ക്കായി വല കുലുക്കിയത്. ഇന്ന് ഫൈനലിൽ ആദ്യ പെനാലിറ്റി എടുക്കുമ്പോൾ അതിസമ്മർദ്ദത്തിലായിരുന്ന താരം. അത് മെസ്സിയിൽ പ്രകടമായിരുന്നു. ഗോൾ അല്ലാതെ മറ്റൊന്നും ചിന്തിക്കാൻ സാധിച്ചിരുന്നില്ല. എന്തായാലും മെസ്സി ഗോളടിച്ചു. അതിലൂടെ ടീമിന് കിട്ടിയ ആത്മവിശ്വാസം വളരെ മികച്ചതാിയരുന്നു.

23-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അനായാസം അർജന്റീന നായകൻ വലയിലെത്തിച്ചു. ലോകകപ്പിലെ മെസ്സിയുടെ ആറാം ഗോളായിരുന്നു അത്. ഇതോടെ ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിലും മെസ്സി ഒന്നാമതെത്തി. ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് മെസ്സി തുടങ്ങിയത്. പിന്നാലെ മെക്സിക്കോയ്ക്കെതിരേയും വലകുലുക്കി. എന്നാൽ അവസാന ഗ്രൂപ്പ് മത്സരത്തിൽ പോളണ്ടിനെതിരേ കിട്ടിയ പെനാൽറ്റി പിഴച്ചു.

ഇന്ന് ഫൈനലിൽ തുടക്കത്തിൽ തന്നെ അർജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞിരുന്നു. മൂന്നാം മിനിറ്റിൽ ജൂലിയൻ അൽവാരസ് ഗോൾശ്രമം നടത്തിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗുയർത്തി. അഞ്ചാം മിനിറ്റിൽ അർജന്റീനയുടെ മാക് അലിസ്റ്ററുടെ ഉഗ്രൻ ലോങ്റേഞ്ചർ ഫ്രാൻസ് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് കൈയിലാക്കി. ഒൻപതാം മിനിറ്റിൽ മത്സരത്തിലെ ആദ്യ കോർണർ അർജന്റീന നേടിയെടുത്തു. പക്ഷേ അത് ഗോളവസരമാക്കാൻ അർജന്റീനയ്ക്ക് സാധിച്ചില്ല.

17-ാം മിനിറ്റിൽ മെസ്സി നൽകിയ പാസ് സ്വീകരിച്ച എയ്ഞ്ജൽ ഡി മരിയയ്ക്ക് ഓപ്പൺ ചാൻസ് ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 20-ാം മിനിറ്റിൽ ഫ്രാൻസിന് സുവർണാവസരം ലഭിച്ചു. ഗ്രീസ്മാന്റെ മനോഹരമായ ഫ്രീകിക്കിന് ജിറൂഡ് ഉയർന്നുചാടി ഹെഡ്ഡ് ചെയ്തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

21-ാം മിനിറ്റിൽ ബോക്സിനകത്തേക്ക് കുതിച്ച എയ്ഞ്ജൽ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്‌ത്തിയതിനെത്തുടർന്ന് അർജന്റീനയ്ക്ക് റഫറി പെനാൽറ്റി അനുവദിച്ചു. കിക്കെടുത്തത് മറ്റാരുമല്ല സൂപ്പർ താരം ലയണൽ മെസ്സി. 23-ാം മിനിറ്റിൽ കിക്കെടുത്ത അർജന്റീന നായകന് തെറ്റിയില്ല. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ കബിളിപ്പിച്ചുകൊണ്ട് മെസ്സി പോസ്റ്റിന്റെ വലതുവശത്തേക്ക് പന്ത് അടിച്ചുകയറ്റിയപ്പോൾ ലുസെയ്ൽ സ്റ്റേഡിയം ആർത്തുലച്ചു. മെസ്സിയുടെ ടൂർണമെന്റിലെ ആറാം ഗോൾ കൂടിയാണിത്.

ഗോളടിച്ച ശേഷവും അർജന്റീന ആക്രമിച്ച് തന്നെയാണ് കളിച്ചത്. പ്രതിരോധത്തിൽ അമിതമായി ശ്രദ്ധചെലുത്താൻ മെസ്സിയും സംഘവും ശ്രമിച്ചില്ല. അതിന്റെ ഭാഗമായി 36-ാം മിനിറ്റിൽ അവർ ലീഡുയർത്തി. ഇത്തവണ സൂപ്പർതാരം ഏയ്ഞ്ജൽ ഡി മരിയയാണ് ടീമിനായി ഗോളടിച്ചത്. ഫൈനലിൽ ആദ്യ ഇലവനിൽ ടീമിലിടം നേടിയ ഡി മരിയ എന്തുകൊണ്ട് താൻ ഫൈനലുകളിൽ താരമാകുന്നുവെന്ന് വീണ്ടും തെളിയിച്ചു. മെസ്സി തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്.മെസ്സി മറിച്ചുനൽകിയ പാസ് സ്വീകരിച്ച അൽവാരസ് പന്ത് മാക് അലിസ്റ്റർക്ക് നൽകി.

മാക് അലിസ്റ്റർ പന്തുമായി അതിവേഗം മുന്നേറി. ശിഥിലമായിക്കിടന്ന ഫ്രഞ്ച് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് മാക് അലിസ്റ്റർ മുന്നേറുകയും പന്ത് ഡി മരിയയ്ക്ക് നൽകുകയും ചെയ്തു. ഗോൾകീപ്പർ ലോറിസ് മാത്രമാണ് അപ്പോൾ പോസ്റ്റിലുണ്ടായിരുന്നത്. ലോറിസിനെ കാഴ്ചക്കാരനാക്കി ഡി മരിയ ഗോൾവല തുളച്ചപ്പോൾ അദ്ദേഹം നിറകണ്ണുകളോടെ ആരാധകരെ അഭിസംബോധന ചെയ്തു. മെസ്സിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെയ്ക്കുകയും ചെയ്തു.